മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ മുന്‍ പ്രസിഡന്റിനേയും സെക്രട്ടറിയേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. താലൂക്ക് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ മാവേലിക്കര മറ്റം വടക്ക് കോട്ടപ്പുറത്ത് വീട്ടില്‍ വി. പ്രഭാകരന് പിള്ള(86), സെക്രട്ടറി തഴക്കര തൊമ്മന് പറമ്പില്‍ വീട്ടില്‍ അന്നമ്മ മാത്യു(57) എന്നിവരെയാണ് തിരുവല്ല ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിനായി തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച് വരുത്തിയ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2016 ഡിസംബറിലാണ് തഴക്കര ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 34 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ബാങ്കിലെ മാനേജരായ ജ്യോതി മധു, കാഷ്യര്‍ ബിന്ദു ജി. നായര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കുട്ടിസീമ ശിവം എന്നിവരെ സര്‍വ്വീസില്‍ നിന്ന് നീക്കിയിരുന്നു. മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ മെയ് മാസത്തില്‍ ക്രൈംബ്രാഞ്ചിന് കൈമാറി.
കഴിഞ്ഞ നവംബര്‍ നാലിന് തഴക്കര ശാഖാ മാനേജര്‍ ജ്യോതി മധുവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മാവേലിക്കര സബ്ജയിലില്‍ റിമാന്‍ഡിലാണ്. രണ്ടും മൂന്നും പ്രതികളായ തഴക്കര ബ്രാഞ്ചിലെ കാഷ്യര്‍ ബിന്ദു ജി. നായര്‍, കുട്ടിസീമ ശിവം എന്നിവര്‍ ഒളിവിലാണ്.
കോട്ടപ്പുറത്ത് പ്രഭാകരന്പിള്ളയേയും അന്നമ്മ മാത്യുവിനേയും മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവൂത്തര്‍, ഡിക്ടറ്റീവ് ഇന്‍സ്പെക്ടര്‍ വി. ജോഷി, എഎസ്ഐ അനില്‍കുമാര്‍, സിപിഒമാരായ വിനോദ് കുമാര്‍, ഷാനവാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: