കട്ടപ്പന: രണ്ടാഴ്ച മുമ്പുണ്ടായ പ്രകൃതിക്ഷോഭത്തിന് പിന്നാലെ അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയില്‍ ഹൈറേഞ്ചില്‍ വ്യാപകനാശം. ഉടുമ്പന്‍ചോല താലൂക്കില്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ പെയ്ത കനത്ത മഴയാണ് നാശനഷ്ടങ്ങള്‍ വരുത്തിയത്. മഴയ്ക്ക് കാരണം മേഘവിസ്ഫോടനമെന്നാണ് വിവരം. മൂന്നിടങ്ങളിലായി മഴവെള്ളപ്പാച്ചിലും ഇരുപതോളം സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടാകുകയും ചെയ്തു.
ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും നേരിട്ടു. കല്ലാര്‍ പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. രാത്രിയില്‍ മഴതുടര്‍ന്നാല്‍ കല്ലാര്‍ ഡാം തുറന്നുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉടുമ്പന്‍ചോല, കൂക്കലാര്‍, മാന്‍കുത്തിമേട് എന്നിവിടങ്ങളിലാണ് മഴവെള്ളപ്പാച്ചിലില്‍ കൃഷിനാശമുണ്ടായത്. കനത്ത മഴയില്‍ മേഖലയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ നൂറ് കണക്കിന് കര്‍ഷകരുടെ കൃഷിയിടം വെള്ളത്തിലായി. കൂക്കലാര്‍, മേലെചെമ്മണ്ണാര്‍ എന്നിവിടങ്ങളില്‍ അമ്പതിലധികം വീടുകളില്‍ വെള്ളം കയറി. ഉടുമ്പന്‍ചോല മേഖലയില്‍ നാല് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ഗ്രാമപ്രദേശങ്ങളിലെ പുഴകള്‍ കരകവിഞ്ഞതോടെ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പുലര്‍ച്ചെ 12ന് ആരംഭിച്ച മഴ രാവിലെ ഏഴിനാണ് അവസാനിച്ചത്.
രാവിലെ ഏഴരയോടെ കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ ഉടുമ്പന്‍ചോലയ്ക്ക് സമീപം നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു. മണിക്കൂറുകളോളം മേഖലയിലെ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും റവന്യൂ, പോലീസ് വിഭാഗങ്ങളും മണിക്കൂറുകള്‍ പരിശ്രമിച്ചാണ് റോഡിലെ മണ്ണ് നീക്കം ചെയ്തത്. ഉടുമ്പന്‍ചോല പഞ്ചായത്തിന് കീഴില്‍ നടപ്പിലാക്കി വരുന്ന മുഴുവന്‍ പച്ചക്കറി കൃഷികളും നശിച്ചതായി കൃഷി ഓഫീസര്‍ തങ്കമണി അറിയിച്ചു. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ റവന്യൂ, താലൂക്ക്, പോലീസ് വിഭാഗങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ ഇന്നലെ ഉച്ചയോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് വൈദ്യുതിബന്ധം പുനസ്ഥാപിച്ചത്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ച് പെയ്ത മഴയില്‍ വനമേഖലയില്‍ നിരവധി സ്ഥലങ്ങളില്‍ മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: