പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് നേതാവ് മണിശങ്കരയ്യര്‍ ജാതീയമായി അധിക്ഷേപിച്ചതില്‍ അസ്വാഭാവികമായോ ആശ്ചര്യകരമായോ യാതൊന്നുമില്ല. ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും, ഇപ്പോള്‍ സോണിയയുടെയും കോണ്‍ഗ്രസ് മഹാത്മാഗാന്ധിയുടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നതിനാലാണ് മണിശങ്കരയ്യരെപ്പോലുള്ളവര്ക്ക് ഇടക്കിടെ തേട്ടിയെടുക്കുന്ന ‘വര്‍ണവെറി’യില്‍ നിര്‍ദോഷികളായ ചിലര്‍ അദ്ഭുതംകൂറുന്നത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി മോദിയെ ‘നികൃഷ്ടന്‍’ എന്നുവിളിച്ച അയ്യര്‍ തന്നെയാണ് 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ”നരേന്ദ്ര മോദി പ്രധാനമന്ത്രിയാവാനൊന്നും പോകുന്നില്ല, വേണമെങ്കില്‍ മോദിക്ക് എഐസിസി സമ്മേളനത്തില്‍ ചായ വില്‍ക്കാം” എന്ന് അധിക്ഷേപിച്ചത്. അന്ന് അയ്യരുടെ ഈ തരംതാണ പരാമര്‍ശം ആസ്വദിച്ചവരാണ് ഇന്ന് മോദിയെ ‘നികൃഷ്ടന്‍’ എന്നു വിളിച്ചതിനെതിരെ ‘നടപടി’യെടുത്തത്! ഇത് വെറുമൊരു ഒത്തുകളി മാത്രമാണെന്ന് കോണ്‍ഗ്രസിന്റെ രീതികള്‍ അറിയാവുന്നവര്‍ക്കൊക്കെ വ്യക്തമാണ്.
അയിത്തോച്ചാടനം ഗാന്ധിജി നയിച്ച കോണ്‍ഗ്രസിന്റെ പരിപാടികളിലൊന്നായിരുന്നു. എന്നാല്‍ കശ്മീരി ബ്രാഹ്മണന്റെ ചീട്ട് അവസരത്തിനൊത്ത് പുറത്തെടുത്തിരുന്ന ജവഹര്‍ലാല്‍ നെഹ്റു അയിത്തോച്ചാടനത്തില്‍ വിശ്വസിച്ച ആളേ ആയിരുന്നില്ല. ജാതിവിരുദ്ധനാണ് താനെന്ന് ഇടക്കിടെ നടിക്കുക മാത്രമാണ് നെഹ്റു ചെയ്തത്. ഈ അഭിനയത്തിന്റെ പൊള്ളത്തരം പലരും തുറന്നുകാണിച്ചിട്ടുമുണ്ട്. ഗാന്ധിജിയുടെ ഹരിജന്‍ പ്രയോഗത്തിന്റെ ചുവടുപിടിച്ച്, മനുഷ്യമലം ചുമക്കുന്ന തോട്ടികള്‍ ദൈവത്തിന്റെ മക്കളാണെന്ന് ഒരിക്കല്‍ ഒരു യോഗത്തില്‍ നെഹ്റു പറയുകയുണ്ടായി. കോണ്‍ഗ്രസിലെയും മന്ത്രിസഭയിലെയും സഹപ്രവര്‍ത്തകനായിരുന്ന ജഗ്ജീവന് റാം ഈ യോഗത്തില്‍വച്ചുതന്നെ നെഹ്റുവിന്റെ കാപട്യത്തിന് ചുട്ട മറുപടിയും നല്കി. ഇക്കാലമത്രയും മലം ചുമക്കുകവഴി ദൈവത്തിന്റെ മക്കളായ തോട്ടികള്‍ മോക്ഷം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും, ഇനിയത് നെഹ്റുവിന്റെ ആളുകള്‍ ചെയ്യട്ടേയെന്നുമാണ് ജഗ്ജീവന് റാം ഇടയ്ക്കു കയറി പറഞ്ഞത്. ചിരിയില്‍ പൊതിഞ്ഞ പ്രഹരമായിരുന്നു ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നെഹ്റുവില്‍നിന്ന് അധികാരത്തിന്റെ ബാറ്റണ്‍ ഇന്ദിരാഗാന്ധി കയ്യിലേന്തിയപ്പോഴും ഗാന്ധിജിയുടെ അയിത്തോച്ചാടനം കോണ്‍ഗ്രസിലേക്ക് എത്തിനോക്കുകപോലുമുണ്ടായില്ല. ഇന്ദിരയുടെ അടിയന്തരാവസ്ഥയിലെ ഇരുപതിന പരിപാടിയിലും, മകന് സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിയിലും അയിത്തോച്ചാടനം ഇടംപിടിച്ചില്ല. ബി.ആര്. അംബേദ്കറെയും ജഗ്ജീവന് റാമിനേയും പോലുള്ള അധഃസ്ഥിത നേതാക്കള്‍ക്ക് ഇടംകൊടുക്കേണ്ടിവന്നെങ്കിലും നെഹ്റൂവിയന്‍ കോണ്‍ഗ്രസിന്റെ വര്‍ണവെറി കുപ്രസിദ്ധമാണ്. പുറമേയ്ക്ക് പുരോഗമനം, മതേതരത്വം, മാനവികത എന്നിങ്ങനെ ഉന്നതമായ ആദര്‍ശങ്ങളുടെ വക്താക്കള്‍ ചമയുമ്പോഴും, ജാതീയതയുടെ ലാവാപ്രവാഹം ആ പാര്‍ട്ടിയുടെ പുറംതോടിനുള്ളില്‍ തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു.
അറിഞ്ഞും അറിയാതെയും ഇത് ഇടയ്ക്കിടെ പുറത്തുചാടുക പതിവാണ്. പശുമാംസം ഭക്ഷിക്കുന്ന ബ്രാഹ്മണനാണ് താനെന്ന് തുറന്നടിച്ചിട്ടുള്ളയാളാണല്ലോ മണിശങ്കരയ്യര്‍. ജാതീയമായ ചിലതൊക്കെ ഒരു ശീലമെന്ന നിലയ്ക്ക് നിര്‍ദോഷമായി കൊണ്ടുനടക്കുന്നവരുണ്ട്. കോണ്‍ഗ്രസ് അയ്യര്‍മാര്‍ പക്ഷേ ഇക്കൂട്ടത്തില്‍പ്പെടുന്നില്ല.
മോദിയെ ജാതീയമായി കടന്നാക്രമിക്കുന്ന ആദ്യ കോണ്‍ഗ്രസ് നേതാവല്ല മണിശങ്കരയ്യര്‍. മോദിക്കെതിരായ കോണ്‍ഗ്രസ് വിമര്‍ശനങ്ങളിലേറെയും ജാതീയമായ മുന്‍വിധികളില്‍ നിന്ന് ഉയര്‍ന്നുവരുന്നതാണ്. കോണ്‍ഗ്രസ് നേതാവും ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദും ഒരിക്കല്‍ മോദി വെറും ‘ഗംഗു തേലി’യാണെന്ന് അധിക്ഷേപിക്കുകയുണ്ടായി. ഗുജറാത്തില്‍ എണ്ണയാട്ട് ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ള തേലി സമുദായത്തില്‍ പിറന്നയാളാണ് മോദി.
”മോദി നീച ജാതിയില്‍ പിറന്നവനും സഭ്യതയില്ലാത്തവനുമാണ്” എന്നാണ് മണിശങ്കരയ്യരുടെ വാക്കുകള്‍. ഇതുപറഞ്ഞതിന് അയ്യരെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്റ് ചെയ്യുകയുണ്ടായി. എന്നാല്‍ 2014 ല്‍ മോദിയെ ജാതീയമായി അധിക്ഷേപിച്ച അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് യാതൊരു നടപടിയുമെടുത്തിരുന്നില്ല. മാത്രമല്ല, മൗനംകൊണ്ട് പല കോണ്‍ഗ്രസ് നേതാക്കളും അയ്യരുടെ അധിക്ഷേപത്തെ ശരിവയ്ക്കുകയായിരുന്നു. ”ഒരു ‘ജ്ഞാനിയായ’ കോണ്ഗ്രസുകാരന് തന്നെ നീചനെന്നു വിളിച്ചതില്‍ തനിക്കൊന്നും പറയാനില്ല. ഇത് കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയാണ്. അവര്‍ക്ക് അവരുടെ ഭാഷയും നമുക്ക് നമ്മുടെ ഭാഷയുമുണ്ട്” എന്ന മോദിയുടെ പ്രതികരണത്തില്‍ എല്ലാമുണ്ട്.
മണിശങ്കരയ്യര്‍ പിന്നീട് വിശദീകരിച്ചതുപോലെ ഹിന്ദി ഭാഷയില്‍ തനിക്കുള്ള അവഗാഹമില്ലായ്മയൊന്നുമല്ല മോദിയെ നീചനെന്ന് വിളിക്കാനിടയാക്കിയത്. ഉപരിപ്ലവമായ മാറ്റങ്ങള്‍ക്കപ്പുറം സമൂഹത്തില്‍ ജാതീയമായ ഭിന്നത രൂഢമൂലമാണെന്നും, രാഷ്ട്രീയമായി എളുപ്പം ചൂഷണം ചെയ്യാവുന്നതാണെന്നും ജാതിവാദികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്നായറിയാം. ഇരുപത്തിരണ്ട് വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപിയാണ്. പ്രധാനമന്ത്രിയായി ദല്‍ഹിയിലേക്ക് മാറിയിട്ടും മോദി പ്രഭാവം ഗുജറാത്തില്‍ ശക്തമാണെന്ന് എല്ലാവരും സമ്മതിക്കും. ഗുജറാത്തില്‍ ഒരു ശതമാനംപോലുമില്ലാത്ത ഒരു ജാതിയുടെ പ്രതിനിധിയാണ് മോദി എന്നു പറഞ്ഞാല്‍, അതും ഒരു ‘നീച’ ജാതിക്കാരനാണെന്ന് മുദ്ര കുത്തിയാല്‍ മറ്റുള്ളവരുടെ ജാതിബോധം ഉണരുമെന്ന കണക്കുകൂട്ടല്‍ കോണ്‍ഗ്രസ്സിനുണ്ട്.
ഇക്കാരണത്താല്‍, എന്തും പറയാനും ആരേയും ആക്ഷേപിക്കാനും മടിയില്ലാത്ത ‘ഫ്രീലാന്‍സ് കോണ്ഗ്രസുകാരന്’ ആയ മണിശങ്കരയ്യരെ പാര്‍ട്ടി ഒരു ദൗത്യമേല്‍പ്പിക്കുകയായിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്ക്കുകയാണെങ്കില് മോദിയെ ജാതീയമായി ആക്ഷേപിച്ചതിന്റെ പേരില്‍ പാര്‍ട്ടി തരുന്ന എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്ന് ‘അച്ചടക്ക നടപടി’ നേരിട്ടശേഷവും മണിശങ്കരയ്യര്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രയോഗിച്ച ജാതി രാഷ്ട്രീയത്തിന് ഒരു അടിക്കുറിപ്പെഴുതുക മാത്രമാണ് അയ്യര്‍ ചെയ്തതെന്ന് ചുരുക്കം.
പ്രധാനമന്ത്രി നെഹ്റുവിന്റെ പ്രഥമ മന്ത്രിസഭ തന്നെ ജാതി ശ്രേണിയില്‍ അധിഷ്ഠിതമായിരുന്നുവെന്ന് ഒരേസമയം കളിയായും കാര്യമായും ചിലര്‍ പറയാറുണ്ടായിരുന്നു. മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് ഇങ്ങനെയായിരുന്നുവത്രെ. പ്രതിരോധമന്ത്രി ഒരു ‘യോദ്ധാവ്’ (ബല്‍ദേവ് സിങ്), കൃഷി മന്ത്രി ‘കര്ഷകന്’ (പഞ്ചാബ്റാവു ദേശ്മുഖ്). ധനമന്ത്രി ‘വൈശ്യന്'(ഷണ്മുഖം ചെട്ടി). വിദ്യാഭ്യാസമന്ത്രി ‘പണ്ഡിതന്'(അബ്ദുള്‍കലാം ആസാദ്). ബി.ആര്. അംബേദ്കറെ പ്രധാനമന്ത്രി നെഹ്റു സ്വമേധയാ മന്ത്രിസഭയില്‍ എടുക്കുകയായിരുന്നില്ല. ഗാന്ധിജി അത് ആവശ്യപ്പെടുകയായിരുന്നു.
കഴിവും അനുഭവസമ്പത്തും കണക്കിലെടുക്കാതെയാണ് തനിക്ക് നിയമമന്ത്രാലയത്തിന്റെ ചുമതല നല്‍കിയതെന്ന് അംബേദ്കര്‍ തന്നെ 1951 ല്‍ നെഹ്റു മന്ത്രിസഭയില്‍നിന്ന് രാജിവച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ പറയുകയുണ്ടായി. നയരൂപീകരണത്തില്‍ പറയത്തക്ക പങ്കാളിത്തമൊന്നും നിയമമന്ത്രാലയത്തിനില്ല. ഒഴിഞ്ഞ സോപ്പുപെട്ടിയോടാണ് അംബേദ്കര്‍ തനിക്ക് ലഭിച്ച നിയമകാര്യ വകുപ്പിനെ ഉപമിച്ചത്. നിയമ-ആസൂത്രണവകുപ്പ് രൂപീകരിക്കുമ്പോള്‍ പരിചയ സമ്പത്ത് കണക്കിലെടുത്ത് അംബേദ്കര്‍ക്ക് അത് നല്‍കാമെന്ന് നെഹ്റു വാക്കുകൊടുത്തിരുന്നു. എന്നാല്‍ ഇക്കാര്യം വച്ചുതാമസിപ്പിക്കുകയും, വളരെക്കഴിഞ്ഞ് ആസൂത്രണ വകുപ്പ് നിലവില്‍ വന്നപ്പോള്‍ അതിന്റെ മന്ത്രിയായി മറ്റൊരാളെ നിയമിക്കുകയും ചെയ്തു. നെഹ്റുവിന്റെ ജാതീയമായ ഈ മുന്‍വിധി സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും അഭിന്നാംശം തന്നെയായിരുന്നു. വംശാധിപത്യത്തിന്റെ നാള്‍വഴിയില്‍ അത് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയില്‍ എത്തിനില്‍ക്കുന്നു. രാഹുല്‍ പൂണൂല് ധാരിയാണെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവിനെക്കൊണ്ടുതന്നെ പറയിപ്പിച്ചിരിക്കുന്നു.
2012-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ”ഞാന്‍ ബ്രാഹ്മണനും കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമാണ്” എന്ന് രാഹുല്‍ പ്രഖ്യാപിക്കുകയുണ്ടായി. മുന്നാക്ക ജാതിക്കാര്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോയിരിക്കുകയാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നായിരുന്നു ഈ ജാതിക്കാര്ഡിറക്കല്. രാഹുലിന്റെ പ്രഖ്യാപനം കേട്ടപ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് പതിനേഴാം നൂറ്റാണ്ടില്‍ മധുരയില്‍ മതപരിവര്‍ത്തനത്തിനെത്തിയ ജസ്യൂട്ട് പാതിരി റോബര്‍ട്ട് ഡി നോബിലിയെയാണെന്ന് പ്രശസ്ത പത്രപ്രവര്ത്തകന് ടി.വി.ആര്. ഷേണായി പരിഹസിക്കുകയുണ്ടായി. സംന്യാസവേഷം ധരിച്ച്, ഉച്ചിക്കുടുമ വച്ച് ‘ഇറ്റാലിയന്‍ ബ്രാഹ്മണന്’ ആണെന്ന് പറഞ്ഞായിരുന്നു നോബിലിയുടെ നടത്തം!
രാജീവ് ഗാന്ധിയുടെ കാലംമുതല്‍ കോണ്‍ഗ്രസ്സിലെ ബുദ്ധിജീവിയായി അറിയപ്പെടുന്ന മണിശങ്കരയ്യര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ തയ്യാറാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചുപോന്നിരുന്നു. ഇക്കാരണത്താല്‍ കോണ്‍ഗ്രസ് മാനിഫെസ്റ്റോ, ‘മണിഫെസ്റ്റോ’ ആയും അറിയപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേത് ‘ജാതി മണിഫെസ്റ്റോ’ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: