മൊഹാലി: മുന്നില്‍ നിന്ന് പടനയിച്ച് ഇരട്ട ശതകവുമായി അയ്യനായി തലയുയുര്ത്തിനിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വീരോചിത ഇന്നിങ്ങ്സില്‍ ഇന്ത്യ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ തിരിച്ചുവന്നു. നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ 141 റണ്‍സിനാണ് ലങ്കയെ തകര്‍ത്തുവിട്ടത്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ഇന്ത്യയുടെ മധുരമായ പകവീട്ടല്‍. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയായി (1-1). പരമ്പര വിജയം നിശ്ചയിക്കുന്ന മൂന്നാം മത്സരം ഞായറാഴ്ച വിശാഖപട്ടണത്ത് നടക്കും.
രോഹിത് ശര്‍മ 153 പന്തില്‍ 13 ഫോറും 12 സിക്സറും പൊക്കി 208 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം മത്സരം കളിക്കുന്ന മലയാളിയായ ശേയസ് അയ്യരും (88) അരങ്ങു തകര്‍ത്തതോടെ ഇന്ത്യക്ക് മൊഹാലിയില്‍ കൂറ്റന്‍ സ്കോര്‍ ( നാല് വിക്കറ്റിന് 392 ) പിറന്നു.
മുന്‍ നായകന് ഏയ്ഞ്ചലോ മാത്യൂസ് സെഞ്ചുറി നേടി പുറത്താകാതെ നിന്നിട്ടും ശ്രീലങ്കയ്ക്ക് ഇന്ത്യ പടുത്തുയര്‍ത്തിയ റണ്‍മല കീഴടക്കാനായില്ല. അന്‍പത് ഓവറില്‍ അവര്‍ എട്ട് വിക്കറ്റിന് 251 റണ്‍സിലെത്തിനിന്നു.
കരുതലോടെ കളി തുടങ്ങിയ രോഹിത് ശര്‍മ സെഞ്ചുറികുറിച്ചശേഷം അടിയുടെ പൂരം തന്നെ തീര്‍ത്തു. 115 പന്തിലാണ് നൂറ് തികച്ചത്. പിന്നീട് 36 പന്തില്‍ നൂറ് റണ്‍സ് കൂടി നേടി ഇരട്ട ശതകം തികച്ചു. പതിമൂന്ന് ഫോറും പന്ത്രണ്ട് സിക്സറും രോഹിതിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നുപോയി.
രണ്ടാം വിക്കറ്റില്‍ പുതുമുഖം ശ്രേയസ് അയ്യര്‍ക്കൊപ്പം 213 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടക്കം മുതല്‍ അടിച്ചുകളിച്ച അയ്യര്‍ 70 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സറും അടക്കം 88 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു. പെരേരയുടെ പന്തില്‍ പകരക്കാരന് ഡിസില്‍വയ്ക്ക് പിടികൊടുത്താണ് അയ്യര്‍ മടങ്ങിയത്.ഓപ്പണര്‍ ധവാനും മോശമായില്ല. ആദ്യ വിക്കറ്റില്‍ രോഹിതും ധവാനും 115 റണ്‍സ് നേടി. 67 പന്തില്‍ 68 റണ്‍സ് അടിച്ചെടുത്താണ് ധവാന് മടങ്ങിയത്. പതിരാനയുടെ പന്തില്‍ തിരിമാനെ ധവാന്റെ ക്യാച്ചെടുത്തു.
393 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായി.ഓപ്പണര്‍ തരംഗയാണ് ആദ്യ വീണത്. ഏഴു റണ്‍സിന്. പാണ്ഡ്യയുടെ പന്തില്‍ കാര്‍ത്തിക്കിന് ക്യാച്ച്. തരംഗ മടങ്ങുമ്പോള്‍ ശ്രീലങ്കന്‍ സ്കോര്‍ 15 റണ്‍സ്. പിന്നീട് ഗുണതിലകയും (16) തിരിമാനെയും (21) പുറത്തായി.
എന്നാല്‍ ഒരറ്റത്ത് പിടിച്ചു നിന്ന മുന്‍ നായകന് മാത്യൂസ് 111 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 132 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്സറും നേടി. ഗുണരത്ന 30 പന്തില്‍ അഞ്ചു ഫോറുള്‍പ്പെടെ 34 റണ്‍സ് എടുത്തു.ഇന്ത്യന്‍ സ്പിന്നര്‍ ചഹല്‍ പത്ത് ഓവറില്‍ 60 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. പേസര്‍ ബുംറ പത്ത് ഓവറില്‍ 43 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. അരങ്ങേറ്റക്കാരനായ വാഷിങ്ങ്ടണ്‍ സുന്ദര്‍ 10 ഓവറില്‍ 65 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: രോഹിത് ശര്‍മ നോട്ടൗട്ട് 208 , ശിഖര്‍ ധവാന് സി തിരിമാനെ ബി പതിരാന 68, ശ്രേയസ് അയ്യര്‍ ഡിസില്‍വ ബി പെരേര 88, എം.എസ്.ധോണി എല്‍ബിഡബ്ളീയു പെരേര 7, ഹാര്‍ദിക് പാണ്ഡ്യ സി തിരിമാനെ ബി പെരേര 8, എക്ട്രാസ് 13, ആകെ 50 ഓവറില്‍ നാലു വിക്കറ്റിന് 392.
വിക്കറ്റ് വീഴ്ച: 1-115, 2-328, 3-354, 4-392.
ബൗളിങ്ങ്: എയ്ഞ്ചലോ മാത്യൂസ് 4-1-9-0, ലക്മല്‍ 8-0-71-0,എന്‍ എല്‍ ടി സി പെരേര 8-0-80-3, ഫെര്‍നാന്‍ഡോ 10-0-106-0, ധനഞ്ജയ 10-0-51-0, പതിരാന 9-0-63-1, ഗുണരത്ന 1-0-10-0
ശ്രീലങ്ക: ഗുണതിലക സി ധോണി ബി ബുംറ 16, തരംഗ സി കാര്‍ത്തിക് ബി പാണ്ഡ്യ 7, തിരിമാനെ ബി വാഷിങ്ങ്ടണ്‍ സുന്ദര്‍ 21, മാത്യൂസ് നോട്ടൗട്ട് 111 , ഡിക്ക്വെല്ല സി വാഷിങ്ങ്ടണ്‍ സുന്ദര്‍ ബി ചഹല്‍ 22, ഗുണരത്ന സ്റ്റമ്പഡ് ധോണി ബി ചഹല്‍ 34, പെരേര സി ധോണി ബി ചഹല്‍ 5, പതിരാന സി ധവാന് ബി കുമാര്‍ 2, ധനഞ്ജയ സി ശര്‍മ ബി ബുംറ 11, ലക്മല്‍ നോട്ടൗട്ട് 11, എക്സ്ട്രാസ് 11 ആകെ 50 ഓവറില്‍ എട്ടു വിക്കറ്റിന് 251.
വിക്കറ്റ് വീഴ്ച: 1-15, 2-30, 3-62, 4-115, 5-159,6-166, 7-180, 8-207
ബൗളിങ്ങ്: ബി കുമാര്‍ 9-040-1, ഹാര്‍ദിക് പാണ്ഡ്യ 10-0-39-1, ബുംറ 10-0-43-2, വാഷിങ്ങ്ടണ്‍ സുന്ദര്‍ 10-0-65-1, ചഹല്‍ 10-0-60-3, എസ്.എസ്.അയ്യര്‍ 1-0-2-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: