കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ രാഷ്ട്രീയ മത സാംസ്കാരിക സാമൂഹ്യ ആധ്യാത്മിക മേഖലകളില്‍ അരനൂറ്റാണ്ടിലേറെയായി മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ബിജെപി ദേശീയ സമിതിയംഗവും മുതിര്‍ന്ന നേതാവുമായ മടിക്കൈ കമ്മാരനെന്ന നാട്ടുകാരുടെ പ്രിയ്യപ്പെട്ട കമ്മാരേട്ടന് ഓര്‍മ്മയായി. ദു:ഖം തളംകെട്ടി നിന്ന അന്തരീക്ഷത്തില്‍ പതിനായിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അശ്രുപുഷ്പങ്ങളോടെ മടിക്കൈ കമ്മാരന്റെ ഭൗതികദേഹം വീട്ടുവളപ്പില്‍ അഗ്നിനാളങ്ങളേറ്റുവാങ്ങി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരങ്ങള്‍ മടിക്കൈ എച്ചിക്കാനത്തെ കല്യാണം വീട്ടിലേക്കൊഴുകിയെത്തി. മടിക്കൈ ഗ്രാമത്തിന്റെ വഴിത്താരകളിലൂടെ അണമുറിയാത്ത ജനപ്രവാഹമായിരുന്നു പൊതുദര്‍ശനത്തിന് വെച്ച വസതിയിലേക്ക്. അന്ത്യകര്‍മ്മങ്ങള്‍ക്കായി ചിതയിലേക്കെടുക്കുമ്പോഴും ഈറനണിഞ്ഞ കണ്ണുകളുമായി അവസാനമായി ഒരു നോക്ക് കാണാന്‍ പ്രായഭേദെമന്യേ ജനങ്ങള്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത് രാഷ്ട്രീയത്തിനപ്പുറം നാട് നല്കിയ സ്നേഹവായ്പ്പിന്റെ തെളിവായിരുന്നു.
ഭൗതികദേഹത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ക്കുവേണ്ടി കാവിപ്പതാക പുതപ്പിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യകാരിയംഗം വത്സന് തില്ലങ്കേരി, പ്രാന്തസേവാപ്രമുഖ് എ. വിനോദ്, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്, കെ.പി.ശ്രീശന് മാസ്റ്റര്‍, പ്രമീള സി നായ്ക്, കെ. സുരേന്ദ്രന്, കോവൈ സുരേഷ്, എം.ടി. രമേശ്, ശോഭ സുരേന്ദ്രന്, സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.പി. കരുണാകരന് നമ്പ്യാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
ബന്ധുക്കളായ കെ.കൃഷ്ണന്, വേണുഗോപാല്‍, രവീന്ദ്രന്, അശിതോഷ്, സന്തോഷ്, ഗംഗാധരന് എന്നിവര്‍ ചേര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. മടിക്കൈയില്‍ സാധാരണക്കാരനായി ജനിച്ച് ജനഹൃദയങ്ങള്‍ കീഴടക്കിയ മടിക്കൈ കമ്മാരന് ഇനി ജ്വലിക്കുന്ന ഓര്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: