പത്തനാപുരം: താലൂക്ക് ആസ്ഥാനമായ പത്തനാപുരത്ത് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികള്‍ അനുവദിക്കുന്നതിന് മുന്നോടിയായി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു.
റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുളള നെടുമ്പറമ്പിലെ 51 സെന്റ് സ്ഥലമാണ് കോടതിസമുച്ചയത്തിനായി പരിഗണിക്കുന്നത്. ഈ സ്ഥലമാണ് ജില്ലാജഡ്ജി മുഹമ്മദ് ഇബ്രാഹീം സന്ദര്‍ശിച്ചത്. കൂടാതെ കോടതിസമുച്ചയം നിര്‍മ്മിക്കുന്നതുവരെ താല്കാലികമായി പ്രവര്‍ത്തിക്കുന്നതിനായി പള്ളിമുക്കിലെ താലൂക്ക് ആസ്ഥാനത്തിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ കെട്ടിടവും, പത്തനാപുരം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പഴയ യുഐടി കെട്ടിടവും സംഘം സന്ദര്‍ശിച്ചു. ഇതില്‍ മികച്ചത് കണ്ടെത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരിക്കും പിന്നീടുള്ള നടപടിക്രമങ്ങള്‍. നിലവില്‍ ഒരുമിച്ചുളള മുന്‍സിഫ് ആന്റ് മജിസ്ട്രേറ്റ് കോടതിക്കാണ് സാധ്യത. പത്തനാപുരം താലൂക്ക് ആസ്ഥാനമായതോടെ മുന്‍സിഫ് കോടതി ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു. കൂടാതെ കേസുകളുടെ ബാഹുല്യം മൂലം കൊട്ടാരക്കരയിലെ കുടുംബകോടതി വിഭജിച്ച് മറ്റൊരു കോടതി ആരംഭിക്കണമെന്ന ആവശ്യം ശക്തമായതും പത്തനാപുരത്ത് കുടുംബ കോടതിയുടെ സാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സി.കെ.ബൈജു, പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്കുമാര്, സൂപ്രണ്ട് മുരളി, തഹസീല്‍ദാര്‍ ബാബുകുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.നജീബ് മുഹമ്മദ്, ടി.എം ജാഫര്‍ഖാന്‍, ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് മുഹമ്മദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: