ആലപ്പുഴ: ജില്ലയിലെ താലൂക്ക് സര്‍വ്വേ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കുട്ടനാട്, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
അമ്പലപ്പുഴ താലൂക്ക് സര്‍വ്വെ ഓഫീസില്‍ 2,508 ഫയലുകള്‍ തീര്‍പ്പാക്കാതെ കണ്ടെത്തി. അഞ്ചു സര്‍വ്വെയര്‍മാര്‍ ഫീല്‍ഡ് ഡ്യൂട്ടിക്ക് പോകുന്നതെന്നു പറഞ്ഞ് ഓഫീസില്‍ വരികയോ അറ്റന്‍ഡന്‍സ് ഒപ്പിടുകയോ ചെയ്തിട്ടില്ല. പരിശോധനാ സമയത്തെത്തിയ ഒരു സര്‍വ്വെയര്‍ക്ക് താന്‍ എന്തു ഫീല്‍ഡ് ഡ്യൂട്ടിക്കാണ് പോയതെന്ന് വിശദീകരിക്കാന്‍ പോലും സാധിച്ചില്ല.
കൂടാതെ മൂന്നു സര്‍വ്വെയര്‍മാരുടെ ഡ്യൂട്ടി സംബന്ധിക്കുന്ന വിവരങ്ങളൊന്നുംതന്നെ ഓഫീസിലില്ല. ദീര്‍ഘനാള്‍ ഫയലുകള്‍ കെട്ടിവയ്ക്കുന്നത് അഴിമതിക്കും കൈക്കൂലിക്കുമാണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
ചേര്‍ത്തല താലൂക്ക് സര്‍വ്വേ ഓഫീസില്‍ 3,905 അപേക്ഷകളും കാര്‍ത്തികപ്പള്ളി താലൂക്ക് സര്‍വ്വേ ഓഫീസില്‍ 1,431 അപേക്ഷകളും തീര്‍പ്പാക്കാതെ കണ്ടെത്തി. കുട്ടനാട് താലൂക്ക് സര്‍വ്വേ ഓഫീസിലെ 2,181 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്തെ സര്‍വ്വേ ഓഫീസുകളില്‍ വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന തലത്തിലാണ് താലൂക്ക് സര്‍വ്വേ ഓഫീസുകളില്‍ ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്.
ജില്ലയില്‍ ഡിവൈഎസ്പി റെക്സ് ബോബി അര്‍വിന്‍, സിഐമാരായ ഹരി വിദ്യാധരന്, ഋഷികേശന് നായര്‍, കെ.എ. തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: