കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ സ്ഥലം തികയാതെ വന്നാല്‍ മറ്റ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടെ മോര്‍ച്ചറികളും ഉപയോഗിക്കും.
25 മൃതദേഹങ്ങള്‍ വരെ സൂക്ഷിക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൗകര്യമുണ്ട്. ആവശ്യമാകുന്ന പക്ഷം കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒന്നും വടകര താലൂക്ക് ആശുപത്രിയിലെ നാലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രണ്ടും തിരൂര്‍ ജില്ലാ ആശുപത്രിയിലെ നാലും തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ രണ്ടും മോര്‍ച്ചറി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും തീരുമാനമായി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ രണ്ട് ഫ്രീസറുകളിലായി 25 മൃതദേഹങ്ങള്‍ സൂക്ഷിക്കാനാകുമെങ്കിലും ഒരു ഫ്രീസര്‍ നേരത്തെ ഉപയോഗരഹിതമായിരുന്നു. ഇ ക്കഴിഞ്ഞ ദിവസമാണ് അതിന്റെ കേടുപാടുകള്‍ പരിഹരിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട അടിയന്തര സാഹചര്യം വരുമ്പോള്‍ മറ്റ് ആശുപത്രികളെ സമീപിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച് സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ജില്ലാകലക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ഇന്നലെ വൈകീട്ട് ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. 19 മൃതദേഹങ്ങളാണ് ഇതേവരെയായി ലഭിച്ചത്. 17 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം ഇന്നലെ വൈകീട്ടോടെ പൂര്‍ത്തിയായി.
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഫിഷറീസ് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ക്കും മൃതദേഹങ്ങള്‍ പ്രാഥമികമായി സൂക്ഷിക്കുന്നതിനാവശ്യമായ ബോഡി ബാഗുകള്‍, ദുരന്തനിവാരണ അതോറിറ്റി വാങ്ങി നല്‍കും. മെഡിക്കല്‍ കോളജിലേക്ക് 10 സ്ട്രച്ചറുകളും അനുവദിക്കും.
കടലിലെ തിരച്ചില്‍ തുടരുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ് കുമാര്‍, സബ് കലക്ടര്‍ വി.വിഘ്നേശ്വരി, ഡെപ്യൂട്ടി കലക്ടര്‍ പി.പി. കൃഷ്ണന് കുട്ടി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, ഡി.എം.ഒ ഡോ.വി. ജയശ്രീ, കടലോര സമിതി പ്രതിനിധി കരിച്ചാലി പ്രേമന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇതിനിടയില്‍ പുറംകടലില്‍ മൃതദേഹം ഒഴുകി നടക്കുന്നതായ വിവരം മത്സ്യത്തൊഴിലാളികള്‍ പോലീസിലും തെരച്ചിലിന് നേതൃ ത്വം നല്കുന്നവരെയും അറിയിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി കാപ്പാട് കടലില്‍ മൃതദേഹങ്ങള്‍ കണ്ടതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ കൊയിലാണ്ടിയില്‍ മൃതദേഹം ലഭിച്ചത്. ഇന്നും തെരച്ചില്‍ തുടരുമെന്ന് തീരദേശ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: