ചിത്ര സി.നായര്‍
കോട്ടയം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സ്വാപ് ഷോപ്പുകള്‍ ആരംഭിച്ചെങ്കിലും ജില്ല ഇ- മാലിന്യക്കോട്ട തന്നെ. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നഗരസഭ സ്വാപ് ഷോപ്പുകള്‍ തുടങ്ങിയത്. തുടക്കത്തില്‍ വന്‍ ജനപ്രീതിയുണ്ടായിരുന്ന പദ്ധതിയ്ക്ക് പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല.
വീടുകളില്‍ ആവശ്യമില്ലാത്ത പുനരുപയോഗപ്രദമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ബാഗുകള്‍, ഫാന്‍സി ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഗ്യാസ് സ്റ്റൗവ്, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, ചാര്‍ജറുകള്‍, മിക്സി, ടെലിവിഷന്‍ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ സ്വാപ് ഷോപ്പില്‍ സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുന്നതായിരുന്നു പദ്ധതി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വലിച്ചെറിയുന്നതിനു പകരം പുനരുപയോഗിക്കാന്‍ കഴിയുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കാരാപ്പുഴയിലെ പഴയബോട്ടുജെട്ടിക്ക് സമീപത്തെ നഗരസഭയുടെ കെട്ടിടത്തിലാണ് ഷോപ്പ് ആരംഭിച്ചത്.
എന്നാല്‍, തുടക്കത്തിലെ ആവേശം നഷ്ടപ്പെട്ടതോടെ പദ്ധതി പാതി വഴിയിലായിരിക്കുകയാണ്. സ്വാപ് ഷോപ്പുകളെ സംബന്ധിച്ച് ജനങ്ങളിലേക്ക് കാര്യമായ ബോധവല്‍ക്കരണം എത്തിയില്ല എന്നും പരാതിയുണ്ട്. ഇതോടെ ഇലക്ട്രോണിക് മാലിന്യക്കൂമ്പാരങ്ങള്‍ വഴിയോരങ്ങളില്‍ വീണ്ടും കുന്നുകൂടിത്തുടങ്ങി. ഉപയോഗശൂന്യമായ ഉല്പന്നങ്ങള് ശേഖരിക്കുന്ന കടകള്‍ ഇ- മാലിന്യങ്ങള്‍ വഴിയോരങ്ങളില്‍ തള്ളുകയാണ്്. കടകളിലെത്തിക്കുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകയാണെങ്കിലും ആവശ്യമില്ലാത്ത ഉപകരണങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. നാഗമ്പടം ബസ് സ്റ്റാന്‍ഡിന്റെ പരിസരങ്ങള്‍, നെഹ്റു സ്റ്റേഡിയം, തിരുനക്കര, ചന്തക്കടവ് എന്നിവിടങ്ങളിലാണ് ഇ- മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുന്നത്. ചന്തക്കടവിലെ തോടും മാലിന്യക്കൂമ്പാരമാണ്. പ്രദേശത്തെ ആക്രിക്കടകളില്‍ നിന്നാണ് കൂടുതല്‍ ഇ-മാലിന്യങ്ങള്‍ തള്ളുന്നത്.
ഇ-മാലിന്യം രോഗം വിതയ്ക്കുന്ന
അപകടകാരി
കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും ഇലക്ട്രോണിക് മാലിന്യങ്ങള്‍ വഴിവെക്കാം.ദ്രവിച്ചുപോകാത്തതിനാല് എത്ര കാലം വേണമെങ്കിലും ഇത് മണ്ണില്‍ നിലനില്ക്കും. ടിവിയുടെയും കമ്പ്യൂട്ടറുകളുടെയും മോണിട്ടറും ബാറ്ററിയുമാണ് ഏറെ അപകടകാരികള്‍. മോണിട്ടറിലെ ലെഡ് ശരീരത്തിലെത്തിയാല്‍ നാഡീവ്യൂഹത്തിനു കേടുപാടുകള്‍ സംഭവിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. മെര്‍ക്കുറി,നിക്കല്‍ തുടങ്ങി നൂറിലേറെ അപകടകരമായ മൂലകങ്ങളും ഇ-മാലിന്യത്തിലുണ്ട്. കൃത്യമായ മാലിന്യ സംസ്കരണവും ബോധവല്‍ക്കരണവുമാണ് അടിയന്തരമായി നടപ്പാക്കേണ്ടത്.
എന്താണ് സ്വാപ് ഷോപ്പുകള്‍ ?
വീണ്ടും ഉപയോഗിക്കുവാന്‍ കഴിയുന്ന ഉപകരണങ്ങളുടെയും വസ്തുക്കളുടെയും കൈമാറ്റ കച്ചവടം പ്രോത്സാഹിപ്പിക്കുകയാണ് സ്വാപ് ഷോപ്പുകള്‍ ലക്ഷ്യമിടുന്നത്. ഒരുവീട്ടില്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ മറ്റൊരു വീട്ടില്‍ ആവശ്യമായി വരാം. സൗജന്യമായി ആളുകള്‍ക്ക് ഇത് ലഭ്യമാക്കുന്നതോടെ ഇ- മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വലിയൊരു പരിഹാരമാകും. കോട്ടയം നഗരസഭയുടെ കീഴില്‍ രണ്ട് സംഭരണ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീയുടെ ജില്ലാ കേന്ദ്രത്തിലും സ്വാപ്ഷോപ്പുണ്ട്. മാസത്തില്‍ നാലാമത്തെ വ്യാഴാഴ്ചയാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തിലുള്‍പ്പെടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കൂടുതല്‍ ആളുകളെ പദ്ധതിയുടെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കുടുംബശ്രീ ജില്ലാ സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു കെ.നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: