ചാലക്കുടി: ദേശീയ പാതയില്‍ കൊരട്ടി കേന്ദ്ര സര്‍ക്കാര്‍ പ്രസിന് സമീപത്തായി ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. ഒരു ലോറി കത്തി നശിച്ചു.കണ്ണൂര്‍ വെള്ളാട്ട് സ്വദേശി പൂമഗംലപുറത്ത് ഇബ്രാഹിമിന്റെ മകന് ഉബൈദ്(30)ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം.ദേശീയപാതയോരത്ത് കേടു വന്ന ലോറിയുടെ ടയര്‍ മാറി കൊണ്ടിരിക്കുന്നതിനിടയില്‍ മുംബൈയില്‍ നിന്ന് എറണാകുളത്തേക്ക് സവാള കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ നിറുത്തിയിട്ട ലോറി ദേശീയപാതയില്‍ നിന്ന് പത്തടി താഴ്ചയിലേക്ക് മിറയുകകയും ഉബൈദ് ലോറിയുടെ അടിയില്‍ പെടുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം പോയ ലോറിയുടെ മുന്‍ വശം പൂര്‍ണ്ണമായി കത്തി നശിച്ചു.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകള്‍ തടസപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാലക്കുടിയില്‍ ഫയര്‍ ഫോഴ്സിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് ഉബൈദിനെ പുറത്തെടുത്തത്.ഉടനെ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവമറിഞ്ഞ് ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദ,കൊരട്ടി എസ്. ഐ. കെ.എസ്.സുബീഷ്മോന്‍,ചാലക്കുടി എസ്.ഐ.ജയേഷ് ബാലന്,കൊടകര എസ്.ഐ.പി.വിഷ്ണു, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
മൂന്ന് മണിക്കൂറിലധികം ദേശീയ പാതയില്‍ വാഹന ഗതാഗതം തടസപ്പെട്ടു.മഹാരാഷ്ട്രയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി റോഡ് മുറിച്ച് കടന്ന നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നിയന്ത്രണം നഷ്ടമായത്. തളിപറമ്പില്‍ നിന്ന് കാലടിയിലേക്ക് എല്ലു കയറ്റി പോവുകയായിരുന്ന ലോറിയാണ് ടയര്‍ കേടായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്നത്.
കത്തിയ ലോറിയുടെ ജീവനക്കാര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ പരിക്കേറ്റില്ല. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് റോഡിലെ വാഹനകുരുക്കില്‍ പെട്ട് സംഭവ സ്ഥലത്തേക്ക് എത്തി ചേരാന്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടത്.പോലീസെത്തി കെയ്രിന്‍ കൊണ്ട് വന്ന് ലോറി പൊക്കി മാറ്റുവാന്‍ മുക്കാല്‍ മണിക്കൂറിലധികം സമയം വേണ്ടി വന്നു ഇതാണ് മരണത്തിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: