കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ രണ്ട് ടീമുകള്‍ക്ക് ഇതേവരെ ജയം നേടാനായിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ചരിത്രത്തിനിടെ രണ്ടു തവണയും ഫൈനലിസ്റ്റുകളായ എടികെ കൊല്‍ക്കത്തയ്ക്കും കേരള ബ്ലാസ്റ്റേഴ്സിനുമാണ് ഈ ദുര്യോഗം. നിലവിലെ ചാമ്പ്യന്മാരും റണ്ണേഴ്സ് അപ്പുമാണ് ഈ ടീമുകള്‍.
ഗോള്‍ നേടുവാനും രണ്ട് ടീമുകളും പണിപ്പെടുകയാണ്. ഇതിനകം ഇരുടീമുകളും നേടിയത് മൂന്നു ഗോള്‍ വീതം. അതേസമയം 13 ഗോളുകള്‍ വഴങ്ങുകയും ചെയ്തു. (എ.ടികെക്കെതിരെ ഏഴ് ഗോളുകളും ബ്ലാസ്റ്റേഴ്സിനെതിരെ ആറ് ഗോളുകളും). നിലവിലെ ചാമ്പ്യന്മാര് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. എ.ടി.കെയേക്കാള്‍ കേരള ബ്ലാസറ്റേഴ്സ് രണ്ട് സ്ഥാനം മുന്നില്‍ എട്ടാമതും . കളിച്ച നാല് മത്സരങ്ങളില്‍ ബ്ലാസറ്റേഴ്സിനു മൂന്നു തവണയും എ.ടി.കെയ്ക്ക് രണ്ടു തവണയും എതിരാളികളുമായി സമനില പങ്കുവെച്ചു പിരിയേണ്ടി വന്നു.
എ.ടി.കെയും ബ്ലാസറ്റേഴ്സും തമ്മിലുള്ള പ്രധാന വ്യത്യാസം രണ്ടു ടീമകളുടേയും ശൈലികളിലാണ്. ബ്ലാസറ്റേഴ്സ് തുടക്കം തന്നെ എതിരാളികള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. എന്നാല്‍ എ.ടി.കെ മത്സരത്തിലേക്കു വരുവാന്‍ സമയം എടുക്കുന്നു. ബ്ലാസറ്റേഴ്സ് നേടിയ മൂന്നു ഗോളുകളും ആദ്യ പകുതിയിലാണ്. അതേസമയം എ.ടി.കെയുടെ മൂന്നു ഗോളുകളും രണ്ടാം പകുതിയിലും.
എ.ടി.കെ കോച്ച് ടെഡി ഷെറിങ്ഹാം ടീമിനു പുതിയ രീതികള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ അതില്‍ അദ്ദേഹം എത്രമാത്രം വിജയിച്ചുവെന്ന് പരിശോധിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: