പത്തനാപുരം: നടുക്കുന്ന്-മഞ്ചള്ളൂര്‍ പാതയില്‍ ടാറിംഗിനായി ഇറക്കിയിട്ട മെറ്റല്‍കൂനകള്‍ അപകടക്കെണിയാകുന്നു. മാസങ്ങള്‍ക്ക് മുന്‍പ് മെറ്റല്‍ ഇറക്കിയെങ്കിലും തുടര്‍ നടപടികള്‍ ഇല്ലാതായതോടെ ഇതുവഴിയുള്ള ഗതാഗതം കുടുതല്‍ ദുരിതമായി.
വീതി കുറഞ്ഞ ഈ റോഡില്‍ മെറ്റിലുകള്‍ റോഡിലേക്ക് ഇറക്കി മാര്ഗതടസമുണ്ടാകുന്ന തരത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. വലിയ വാഹനങ്ങള്‍ കയറിയും മറ്റും മെറ്റില് റോഡിലേക്ക് പൂര്‍ണമായും ഇറങ്ങിക്കിടക്കുന്നതിനാല്‍ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം ഗാന്ധിഭവന്റെ ഉടമസ്ഥതയിലുള്ള സ്കൂള്‍ ബസ് അപകടത്തില്‍ പെട്ടതും മെറ്റലുകള്‍ റോഡില്‍ ഇറക്കിയിട്ടതുമൂലമാണ്. നാല് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. എതിരെ വന്ന ഇരുചക്രവാഹന യാത്രികനെ കടന്ന് പോകാന്‍ അനുവദിക്കുന്നതിനിടെ റോഡ് വശത്ത് കൂട്ടിയിട്ടിരുന്ന മെറ്റല്‍ കൂനയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു.
ഇരുപതോളം അദ്ധ്യാപകര്‍ ബസിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥികള്‍കളെ വീടുകളില്‍ എത്തിച്ച ശേഷം തിരികെ വരുമ്പോഴാണ് അപകടം. ബസില്‍ കുട്ടികള്‍ ഇല്ലാതിരുന്നതും റോഡിന്റെ വലതു വശത്തുളള കല്ലടയാറ്റിലേക്ക് മറിയാതിരുന്നതും വന്‍ ദുരന്തം ഒഴിവായി .
കൂടാതെ കമുകുംചേരി സ്വദേശിനിയായ സ്വകാര്യ സ്കൂള്‍ അദ്ധ്യാപികയും ഇവിടെ സ്കൂട്ടറില്‍ നിന്ന് വീണ് തലയ്ക്കും, കൈകാലുകള്‍ക്കും പരിക്കേറ്റിരുന്നു.
മഞ്ചള്ളൂര്‍ വരെയുള്ള പാതയില്‍ പലയിടങ്ങളിലും ഇത്തരത്തില്‍ മെറ്റില് കൂനകള്‍ നിക്ഷേപിച്ചിട്ടുണ്ട്. അപകട സൂചകങ്ങളില്ലാത്തതും, തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതും രാത്രികാലങ്ങളില്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. എത്രയും വേഗം ടാറിംഗ് നടത്തി റോഡില്‍ നിന്ന് മെറ്റില് കൂനകള്‍ മാറ്റാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: