സിഡ്നി: ഓസ്ട്രേലിയയിലെ കുട്ടികളിൽ ഏറിയപങ്കും ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ട്. പ്രധാനമായും വിവിധ ക്ര്യസ്ത്യൻ സഭകളിലെ കുട്ടികളാണ് പീഡനങ്ങൾക്ക് കൂടുതൽ ഇരകളാകുന്നതെന്ന് റോയൽ കമ്മീഷൻ എന്ന പൊതു വിവരാവകാശ സംഘടന വ്യക്തമാക്കുന്നു. രാജ്യത്തെ മറഞ്ഞുകിടന്ന ദേശീയ ദുരന്തത്തെയാണ് കമ്മീഷൻ പുറത്ത് കൊണ്ടു വന്നതെന്ന് പ്രധാനമന്ത്രി മാൽകോം ടേൺബുൽ പറഞ്ഞു.
അഞ്ച് വർഷം നീണ്ട പരിശോധനകൾക്കും വിവരശേഖരണങ്ങൾക്കും ശേഷമാണ് റോയൽ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ടത്. രാജ്യത്തെ സ്കൂളുകൾ, പള്ളികൾ, സ്പോർട്സ് ക്ലബുകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് കമ്മീഷൻ പരിശോധ നടത്തിയത്. 8,000ഓളം പീഡനങ്ങൾക്കു വിധേയരായ കുട്ടികളുടെ മൊഴികളും കമ്മീഷൻ ശേഖരിക്കുകയുണ്ടായി.
റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. പ്രധാനമായും മത പുരോഹിതരും അധ്യാപകരുമാണ് പ്രതിപ്പട്ടികയിൽ പ്രധാനികൾ. കത്തോലിക് സഭയ്ക്കു നേരയാണ് ഏറ്റവും കൂടുതൽ ആരോപണം. 4,400 കുട്ടികളാണ് സഭയ്ക്കെതിരെ പീഡന ആരോപണം നടത്തിയത്. തൊട്ടു പുറകിലായി ആഞ്ചലിക്കൻ ചർച്ചിനെതിരെ 1,115 പരാതികൾ ലഭിച്ചു, യഹോവ സാക്ഷികൾ സഭ 1000ഓളം പീഡകരെ ഒളിവിൽ വച്ചിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
2013 ശേഷം രാജ്യത്തെ വിവിധ അധികാരികൾക്കെതിരെ 2,500 പരാതികളാണ് ഉയർന്നത്. പതിനായിരക്കണക്കിന് കൂട്ടികൾ രാജ്യത്ത് പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ട്, അവരുടെ എണ്ണം എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ലയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തെ സാമുഹിക സമുദായ സംഘടനകൾ കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ മൊത്തം 4000ഓളം സ്ഥാപനങ്ങൾക്കെതിരെ പീഡന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. രാജ്യത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി 189 ശുപാർശകൾ ലഭിച്ചിട്ടുണ്ട്. കത്തോലിക്ക പുരോഹിതന്മാർക്ക് വിവാഹം കഴിക്കാവുന്ന തരത്തിൽ നിയമ സംഹിതകൾ മാറ്റി എഴുതണമെന്നാണ് പ്രധാനമായിട്ടുള്ള ശുപാർശകളിലൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: