തിരുവനന്തപുരം: സാമ്പത്തികസംവരണത്തില്‍ പ്രതിഷേധിച്ച് പിന്നാക്ക പട്ടിക വിഭാഗസംഘടനകള് നടത്തിയ പ്രക്ഷോഭത്തിന് എതിരെ ജനവികാരം ഇളക്കിവിടാന്‍ ശ്രമം നടക്കുന്നതായി പട്ടികജാതി-പട്ടികവര്‍ഗ കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. സംവരണവിഭാഗങ്ങള്‍ സമരം ആഗ്രഹിച്ചതല്ല, സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതാണെന്നും പുന്നല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമരത്തിന് ആളുകള്‍ കേന്ദ്രീകരിച്ച സെക്രട്ടേറിയറ്റ് പരിസരം വൃത്തിയാക്കുന്നതിനെക്കുറിച്ച് മേയറുമായി സംസാരിച്ചിരുന്നു. നടപടി സ്വീകരിക്കാമെന്ന് മേയര്‍ ഉറപ്പുനല്‍കിയിരുന്നതാണ്. എന്നാല്‍ നഗരം ശുചിയാക്കുന്ന നഗരസഭ സെക്രട്ടേറിയറ്റ് പരിസരം മാത്രം വൃത്തിയാക്കാതിരുന്നത് പ്രക്ഷോഭത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ സമരനേതൃത്വത്തിന് നോട്ടീസ് നല്കി നടപടി സ്വീകരിക്കുമെന്നാണ് നഗരസഭയുടെ പക്ഷം. സെക്രട്ടേറിയറ്റ് പരിസരം വൃത്തിയാക്കാന്‍ നടപടിയെടുക്കാതിരുന്ന നഗരസഭ ആറ്റുകാല്‍ പൊങ്കലയുള്പ്പടെയുള്ള കാര്യങ്ങളിലും ഇങ്ങനെ തന്നെയാകുമോ പ്രവര്‍ത്തിക്കുക.
നഗരസഭയുടെ അലംഭാവവും സമരത്തിനിടയിലേക്ക് വാഹനം കടത്തിവിടാനുള്ള പോലീസിന്റെ ശ്രമവും സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണവും യാദൃശ്ചികമായി കാണാനാകില്ല. പ്രക്ഷോഭങ്ങള്‍ക്കെതിരെ ജനവികാരം ഇളക്കിവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. നിയമനടപടി നേരിടാന്‍ നേതൃത്വം തയ്യാറാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: