തലശ്ശേരി: ഭാര്യയും മൂന്ന് മക്കളുമുള്ള 42 ണ്ടുകാരന്റെ തിരോധാനം കുടു:ബത്തിന് തീരാ ദു:ഖവും പോലീസിന് ഉത്തരം കണ്ടെത്താനാവാത്ത ചോദ്യവുമാവുന്നു. തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളിയായ വടക്കുമ്പാട്ടെ പുതിയ പുരയില്‍ പി.പി.ഫിറോസാണ് മാതാപിതാക്കളെയും കുടു:ബത്തെയും എന്തിനെന്നറിയാതെ മാസങ്ങളായി തീ തീറ്റിക്കുന്നത്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഐഎസ് തീവ്രവാദക്കേസ് അന്വേഷിക്കുന്ന കണ്ണൂരിലെ പ്രത്യേക പോലീസ് ഉദ്യോഗസ്ഥര്‍ കൂടി വീട്ടിലെത്തിയതോടെ ഇവരുടെ വേവലാതി ഇരട്ടിച്ചു.
ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വന്നതെന്ന് വെളിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ഫിറോസിന്റെ ബന്ധങ്ങളെക്കുറിച്ചും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞാണ് തിരിച്ചുപോയത്. അടുത്ത വീടുകളിലും യുവാവിന്റെ കൂട്ടുകാരെ കണ്ടെത്തിയും പോലീസ് മൊഴികള്‍ ശേഖരിച്ചു തുടങ്ങിയതോടെ നാട്ടുകാരിലും സംശയങ്ങളുടെ വിത്തുമുളച്ചതായി സൂചനകളുണ്ട്. മനസ്സറിയാത്ത കാര്യങ്ങളിലേക്ക് കുടുംബം വലിച്ചിഴക്കപ്പെട്ട നിലയിലെത്തിയതായി ഫിറോസിന്റെ ഉപ്പ കെ.പി.മൊയ്തു വേദനയോടെ പറഞ്ഞു.
ഇക്കഴിഞ്ഞ മെയ് മാസം മൂന്നിനാണ് ആരോടും ഒന്നും പറയാതെ ഫിറോസ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. നേരിയ മദ്യപാനശീലമുള്ളതിനാല് താന്‍ വഴക്ക് പറയുമ്പോള്‍ ഇടക്കെല്ലാം ഇത് പതിവാണ്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ തിരിച്ചു വരാറുമുണ്ട്. എന്നാല്‍ ഇത്തവണ മാസങ്ങള്‍ കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്ന് ധര്‍മ്മടം പോലീസില്‍ പരാതി നല്കി. പോലീസിന്റെ അന്വേഷണത്തില്‍ പ്രത്യേകിച്ച് ദുരൂഹതയൊന്നും കണ്ടെത്തിയില്ല. ഏറെ കടബാധ്യത ഉണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. ഭാര്യ ഷബ്നയും മക്കളും മുഴപ്പിലങ്ങാട്ടെ സ്വന്തം വീട്ടിലാണുള്ളത്. അവരോടും ഒന്നും പറയാതെയാണ് വീട് വിട്ടതത്രെ.നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഫിറോസിന്റെ അവിടത്തെ ബന്ധങ്ങളും പ്രത്യേക അന്വേഷണ സംഘം തിരഞ്ഞിരുന്നു. അവിടെയും സംശയിക്കത്തക്ക ഒന്നും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: