തലശ്ശേരി: പുറംകടലില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിനും ഒഴുക്കിനും ശക്തി കൂടിയതോടെ ഓഖി ചുഴലി ദുരന്തത്തില്‍ തെക്കന്‍ മേഖലയില്‍ നിന്നും കാണാതായ ഏതാനും മത്സ്യത്തൊഴിലാളികളുടെ ജഡങ്ങള്‍ മലബാര്‍ ഭാഗത്തേക്ക് ഒഴുകിയെത്തിത്തുടങ്ങിയതായി സൂചനകള്‍. കടലില്‍ പോയ മത്സ്യതൊഴിലാളികളില്‍ നിന്നും ഇന്നലെ രാവിലെ ധര്‍മ്മടം ഫിഷറീസ് ഓഫീസില്‍ ലഭിച്ച സന്ദേശത്തെത്തുടര്‍ന്ന് തലശ്ശേരി തലായില്‍ നിന്നും തീരദേശ പോലീസ് ഉദ്യോഗസ്ഥര്‍ സി.ഐ.പ്രദീപന് കണ്ണിപ്പൊയില്‍, എസ്.ഐ.വ്രജനാഥ് എന്നിവരുടെ നേത്യത്വത്തില്‍ പുറംകടലിലേക്ക് കുതിച്ചെങ്കിലും ഒന്നും കണ്ടെത്താനാവാതെ തിരിച്ചു വരികയായിരുന്നു..കേരളക്കരയെ രണ്ട് നാള് വിറപ്പിച്ച ചുഴലിയില്‍പ്പെട്ട് തകര്‍ന്ന ബോട്ടില്‍ നിന്നും പുറംകടലില്‍ തെറിച്ചുവീണ മത്സ്യത്തൊഴിലാളികളില്‍ മൂന്നു പേരുടെ അഴുകിയ മൃതദേഹങ്ങള്‍ വ്യാഴാഴ്ച കാലത്ത് മുതല്‍ മാഹി ചോമ്പാലിനടുത്തും ഇന്നലെ തലശ്ശേരി ധര്‍മ്മടം ഭാഗത്തുമായി കാണപ്പെട്ടുവെന്ന് ഇടക്കിടെ മാറിമാറി സന്ദേശ പ്രവാഹമായിരുന്നു. ഇതേത്തുടര്‍ന്നാണ് തീരദേശ പോലിസ് പാര്‍ട്ടിയും കടലോര ജാഗ്രതാ സമിതിയും മത്സ്യതൊഴിലാളികളും പ്രത്യേകം ബോട്ടുകളില്‍ തിരച്ചലിന് പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: