പയ്യന്നൂര്‍: ചീമേനി പുലിയന്നൂരിലെ റിട്ട: അധ്യാപിക പി.വി.ജാനകി(67)യെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കൃഷ്ണ(80)നെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് വീട് കൊള്ളയടിച്ച സംഘത്തിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പോലീസ് ചീഫിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്ക്വാഡ് ഉണ്ടാക്കിയാണ് അന്വേഷണം നടത്തുന്നത്.
ബുധനാഴ്ച രാത്രി 7 ന് ചീമേനിയിലേക്ക് വഴി ചോദിച്ച ഒരു സംഘത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കൊല നടന്ന സ്ഥലത്തിനടുത്തുള്ള ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭജനക്ക് പോവുകയായിരുന്ന ഒരു സ്ത്രീയോടാണ് കാര്‍ നിര്‍ത്തി ഒരാള്‍ ചീമേനിയിലേക്ക് വഴി ചോദിച്ചത്. കാറില്‍ വേറെയും ചിലര്‍ ഉണ്ടായതായാണ് വിവരം. ചീമേനിയിലേയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാവുമോ എന്നാണ് പോലീസ് ആദ്യം നോക്കുന്നത്.
50,000 രൂപയും ജാനകി അണിഞ്ഞിരുന്ന സ്വര്‍ണമാലയും കൊള്ളയടിച്ചിട്ടുണ്ട്. കൂടാതെ വീട്ടില്‍ വേറെയും ആഭരണങ്ങളും പണവും ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. കുത്തേറ്റ് ഐസിയുവില്‍ കഴിയുന്ന കൃഷ്ണനെ വാര്‍ഡിലേക്ക് മാറ്റി. കൃഷ്ണനില്‍ നിന്ന് മൊഴിയെടുത്താല്‍ മാത്രമെ നഷ്ടം എത്രയാണെന്ന് തിട്ടപ്പെടുത്താന്‍ സാധിക്കു.
സംഘത്തിലെ ഒരാള്‍ക്കെങ്കിലും കുടുംബത്തെക്കുറിച്ച് നന്നായി അറിയാമെന്നാണ് പോലീസിന്റെ നിഗമനം. കാവി മുണ്ട് ധരിച്ച് മടക്കിക്കുത്തിയ നിലയില്‍ ഒരാളുണ്ടായിരുന്നു. സംഘം ഹിന്ദിയാണ് സംസാരിച്ചതെങ്കിലും ഒഴുക്കില്ലാത്ത മലയാളവും പറഞ്ഞിരുന്നു. പ്രൊഫഷണല്‍ സംഘമാണ് ജാനകിയെ കൊന്ന് വീട് കൊള്ളയടിച്ചതെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമം കൂടി നടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്.
കാവി മുണ്ട് ധരിച്ചത് അന്വേഷണം വഴിതെറ്റിക്കാനാണോ എന്ന് സംശയിക്കുന്നു. കൂടാതെ വഴിയില്‍ നിന്ന് ഒരു മാസ്കും കിട്ടിയിരുന്നു. എന്നാല്‍ ഈ മാസ്ക് ആയിരുന്നില്ല കൊല നടത്തുമ്പോള്‍ ഉപയോഗിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. വീടിനെക്കുറിച്ച് വ്യക്തമായി അറിയുന്ന ആരെങ്കിലും പുറമെ നിന്ന് ആള്‍ക്കാരെ എത്തിച്ച് കൊള്ളയടിച്ചതാകാമെന്നാണ് സംശയം. സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ കൊള്ളസംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയില്ല. വീട്ടില്‍ നിന്ന് വിരലടയാളം ശേഖരിച്ചിരുന്നു. ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ.ദാമോദരന്‍, നീലേശ്വരം സിഐ പി.ഉണ്ണികൃഷ്ണന്, ഹൊസ്ദുര്‍ഗ് സിഐ സി.കെ.സുനില്‍ കുമാര്‍, ചീമേനി എസ്ഐ രമണന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൂടാതെ ജില്ലാ പോലീസ് ചീഫിന്റെ സ്ക്വാഡും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: