ബുദ്ധിയാകുന്ന തേരാളി അവിവേകിയാണെങ്കില് എന്തായിരിക്കും ഫലം-
യസ്ത്വവിജ്ഞാനവാന്‍ ഭവത്യമനസ്ക സദാശുപി
നസ തത് പദമാപ്തോതി സംസാരം ചാധി ഗച്ഛതി
മനസ്സിനെ നിയന്ത്രിക്കാത്ത മനോ നൈനര്മല്യമില്ലാത്ത അവിവേകിക്ക് ആ പരമപദം കിട്ടില്ല. അയാള്‍ ജനനമരണരൂപമായ സംസാരത്തിലാണ് എത്തുക. വിവേകബുദ്ധിയോടെ മനസ്സിനെ നിയന്ത്രിക്കാനാവാത്തവരും പാപം വര്‍ധിച്ച് ദുഷിച്ച ഉള്ളത്തോടുകൂടിയവര്ക്കും അക്ഷരമായ പരമപദം കിട്ടില്ലെന്ന് മാത്രമല്ല അവര്‍ സംസാര ദുരിതത്തിലേക്കാവും പോവുക. വഴിയില്‍ വട്ടംതിരിയും. കഷ്ടപ്പാടുതന്നെയാകും.
തേരാളി വിവേകിയാണെങ്കിലോ
യസ്തു വിജ്ഞാനവാന്‍ ഭവതി സമനസ്ക സദാശുചിഃ
സതുതല് പദമാപ്നോതി യസ്മാദ് ഭൂയോ ന ജായതേ
മനസ്സിനെ നിയന്ത്രിച്ചവനും സദാ നിര്‍മലമായ അന്തഃകരണത്തോടുകൂടിയവനും വിവേകിയുമായവന്‍ പുനരാവൃത്തിയില്ലാത്ത പരമപദത്തിലെത്തുന്നു. അയാള്‍ക്ക് വീണ്ടും ജനിക്കേണ്ടിവരുന്നില്ല. മനസ്സും ബുദ്ധിയുമടങ്ങുന്ന നമ്മുടെ അന്തക്കരണം എത്ര കണ്ട് നിയന്ത്രിതവും പരിശുദ്ധവും ആകണമെന്ന് ഓര്‍മിപ്പിക്കുകയാണ് ഇവിടെ. പരമപദത്തിലെത്തിയാല് പിന്നെ തിരിച്ചുവരില്ല. വീണ്ടും ജനനമില്ലാതാക്കുന്നതാണ് ആ പദം.
ആ പദം ഏതാണ്?
വിജ്ഞാന സാരഥിരസ്തു മനഃപ്രഗ്രഹവാന് നരഃ
സോളദ്ധ്വനഃ പരമാപ്നോതി തദ്വിഷ്ണോ പരമംപദം
വിവേകബുദ്ധിയാകുന്ന സാരഥിയോടുകൂടിയവനും മനസ്സാകുന്ന കടിഞ്ഞാണോടുകൂടിയവനുമായ ആള് സംസാരവഴിയുടെ മറുകരയെത്തും. അത് വ്യാപനശീലനായ പരമാത്മാവിന്റെ (വിഷ്ണുവിന്റെ) ഉല്‍കൃഷ്ടമായ സ്ഥാനമാണ്. വകതിരിവോടെ വേണ്ടപോലെ ആലോചിച്ച് മനസ്സിനേയും ഇന്ദ്രിയങ്ങളേയും അടക്കുന്ന ആള്‍ക്ക് സംസാരബന്ധനങ്ങളില്‍നിന്ന് മുക്തരാകാം. അവര്‍ എത്തിച്ചേരുന്ന സ്ഥാനം വാസുദേവന്‍ എന്ന പേരോടുകൂടിയ വ്യാപനശീലനായ പരമാത്മാവിന്റെ സ്വരൂപം തന്നെയാണ്. പരമപദം എന്ന ഫലത്തെ കൂടികാണിച്ച് രഥകല്‍പ്പന ഈ മന്ത്രത്തോടെ അവസാനിച്ചു.
എത്തേണ്ടിടത്ത് എത്തണം. അതിനു സഹായിക്കുന്ന സ്ഥൂലങ്ങളായ ഇന്ദ്രിയങ്ങള്‍ മുതല്‍ സൂക്ഷ്മവും സൂക്ഷ്മതരവും സൂക്ഷ്മവും ക്രമത്തില്‍ പറയുന്നു- പ്രത്യശാത്മാവുള്പ്പെടെ
ഇന്ദ്രിയേഭ്യഃ പരാഹ്യര്‍ത്ഥാ
അര്‍ത്ഥേഭ്യശ്ച പരം മനഃ
മനസസ്തു പരാ ബുദ്ധിഃ
ബുദ്ധേരാത്മാ മഹാന് പരഃ
ഇന്ദ്രിയങ്ങളെക്കാള്‍ ഇന്ദ്രിയവിഷയങ്ങള്‍ ശ്രേഷ്ഠമാണ്. വിഷയങ്ങളേക്കാള്‍ മനസ്സും, മനസ്സിനേക്കാള്‍ ബുദ്ധിയും ബുദ്ധിയേക്കാള്‍ മഹാനായ ആത്മാവും ശ്രേഷ്ഠമാണ്.
സ്ഥൂലങ്ങളായ ഇന്ദ്രിയങ്ങളില്‍നിന്ന് ക്രമത്തില്‍ സൂക്ഷ്മമായ പ്രത്യഗാത്മാവിനെ അറിയുമ്പോഴാണ് പരമപദപ്രാപ്തി. മറ്റു വസ്തുക്കള്‍ നശിക്കുമ്പോഴും നശിക്കാതെ ശേഷിക്കുന്നതാണ് പ്രത്യഗാത്മാവ്. പരാ എന്നതിന് നാശമില്ലാത്ത സ്വരൂപത്തോടെയുള്ളത് എന്ന അര്‍ത്ഥത്തില്‍ പ്രത്യഗാത്മ ഭൂതം എന്നാണ് ആചാര്യസ്വാമികള്‍ വിശേഷിപ്പിക്കുന്നത്. സൂക്ഷ്മവും മഹത്തും പ്രത്യഗാത്മാഭൂതമായത് സ്ഥൂലവും നശ്വരവുമായതിനേക്കാള് ശ്രേഷ്ഠമാണ്.
കാര്യത്തേക്കാള്‍ ശ്രേഷ്ഠമാകും കാരണം. വിഷയങ്ങള്‍ എന്നത് പഞ്ചഭൂതങ്ങളുടെ സൂക്ഷ്മാംശങ്ങളാണ്. ഇവയില്‍നിന്നാണ് ഇന്ദ്രിയവിഷയങ്ങളായ ശബ്ദം മുതലായവ ഉണ്ടായത്. വിഷയങ്ങളാണ് ഇന്ദ്രിയങ്ങള്‍ക്ക് കാരണം. അതുകൊണ്ട് ഇന്ദ്രിയങ്ങളേക്കാള്‍ വിഷയങ്ങളും അവയേക്കാള്‍ മനസ്സും അതിനേക്കാള്‍ ബുദ്ധിയും ശ്രേഷ്ഠമാണ്. ബുദ്ധിയേക്കാള്‍ സൂക്ഷ്മവും മഹത്തും നാശമില്ലാത്തതുമാണ് ‘ഹിരണ്യഗര്ഭന്’ എന്ന് വിളിക്കുന്ന ആത്മാവ്. ജീവാത്മാക്കളുടെ സമഷ്ടി രൂപമാണ് ഹിരണ്യഗര്ഭന്. ഹിരണ്യഗര്‍ഭനാണ് എല്ലാ ജീവികളുടെയും ബുദ്ധിയുടെയും പ്രത്യഗാത്മാവായി നില്‍ക്കുന്നത്. ആ ഹിരണ്യഗര്ഭതത്ത്വത്തെ അഥവാ സൂത്രാത്മാവിനെയാണ് മഹാനായ ആത്മാവ് (മഹതത്ത്വം) എന്ന് വിശേഷിപ്പിച്ചത്.
ഇതിനപ്പുറം എന്തെങ്കിലുമുണ്ടോ?
മഹതഃ പരമവ്യക്തമ വ്യക്താത് പുരുഷഃ പരഃ
പുരുഷാന്നപരം കിഞ്ചിത് സാകാഷ്ഠാസാപരാഗതിഃ
മഹത്തിനേക്കാള്‍ അവ്യക്തമെന്ന മൂലപ്രകൃതിയും അതിനേക്കാള്‍ പുരുഷനും ശ്രേഷ്ഠനാണ്. പുരുഷനേക്കാള്‍ ശ്രേഷ്ഠമായി ഒന്നുമില്ല. അതാണ് പരമമായ സ്ഥാനം. അവ്യക്തം അഥവാ മൂല പ്രകൃതി എന്നാല്‍ മായാശക്തി എന്ന് അറിയണം. ജീവാത്മാവിനും പരമാത്മാവിനുമിടയ്ക്കുള്ള മറ. ജീവന്മാരുടെ സമഷ്ടിയായ ഹിരണ്യഗര്‍ഭനേക്കാള്‍ മഹത്തായ തത്ത്വമാണ് അവ്യക്തം. ഒരു ചെറിയ വിത്തില്‍ ആല്‍വൃക്ഷം ഉണ്ടാകാനുള്ള ശക്തി അടങ്ങിയിരിക്കുന്നപോലെ പരമാത്മാവില്‍ ഊടും പാവുംപോലെ വ്യാപിച്ചിരിക്കുന്നതാണ് അവ്യക്ത പ്രകൃതി. എല്ലാ ലോകങ്ങള്‍ക്കും ഉള്ള വിത്തായും കാര്യകാരണ ശക്തികളുടെ സമാഹാരമായും അനിര്‍വചനീയ രൂപത്തില്‍ ഇതിരിക്കുന്നു. അവ്യക്തത്തില്‍ നിന്ന് ആദ്യമുണ്ടായത് ഹിരണ്യഗര്ഭന്. അവ്യക്തത്തേക്കാള്‍ സൂക്ഷ്മതരവും മഹത്തരവും നാശമില്ലാത്തതുമാകുന്നു പരമപുരുഷന്. അതിന് മറ്റൊരു കാരണമില്ല. എല്ലാറ്റിനും ആദികാരണവും എല്ലാവര്ക്കും ഉല്‍കൃഷ്ടമായ ഗതിയും ഇതുതന്നെ.
‘ഇന്ദ്രിയാണി പരാണ്യാഹുരിന്ദ്രിയേഭ്യഃപരം മനഃ
മനസസ്തു പരാ ബുദ്ധിര്യോ ബുദ്ധേഃ പരതസ്തു സഃ’
എന്ന ഭഗവദ്ഗീതയിലെ മൂന്നാം അദ്ധ്യായത്തിലെ 42-ാം ശ്ലോകം ഈ ആശയത്തെ തന്നെയാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: