ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിനിടയില്‍ കുത്തേറ്റ് പാപ്പാന് മരിച്ച വാര്‍ത്ത ഏറെ ദുഃഖമുണ്ടാക്കി. കാരണം ഉപജീവനത്തിനുവേണ്ടി പാപ്പാന്റെ പണിയെടുക്കേണ്ടി വന്നതിനാലാണല്ലോ ആ പാവം ചെറുപ്പക്കാരന് ഇങ്ങനെ മരിക്കേണ്ടിവന്നത്. ഇതുപോലെ പാപ്പാന്മാരടക്കം എത്ര പേരുടെ ജീവനുകളാണ് കേരളത്തില്‍ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കിടയിലും എഴുന്നള്ളിപ്പുകളിലും ഇതിനകം പൊലിഞ്ഞുപോയിട്ടുള്ളത്.
എന്നിട്ടും ആചാരത്തിന്റെ പേരുംപറഞ്ഞ് ഇപ്പോഴും ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിപ്പിക്കുകയാണ് ക്ഷേത്ര ഭരണാധികാരികളും തന്ത്രിമാരും. എന്നാല്‍ തന്ത്രശാസ്ത്രത്തില്‍ ഒരിടത്തും എഴുന്നള്ളിപ്പുകള്‍ക്ക് ആനകള്‍ മാത്രമേ ആകാവൂ എന്നു പറയുന്നില്ല എന്നതാണ് സത്യം. പിന്നെ എന്തിനുവേണ്ടിയാണ് ഇല്ലാത്തൊരു ചടങ്ങു നടത്തി ആനകളെക്കൊണ്ട് പാവങ്ങളെ കൊല്ലിക്കുന്നത്?
ആനയില്ലാത്ത എത്രയെത്ര ക്ഷേത്രോത്സവങ്ങളും എഴുന്നള്ളിപ്പുകളും പൂരങ്ങളുമുണ്ട് നമ്മുടെ നാട്ടില്‍. പ്രസിദ്ധമായ കവളപ്പാറ ആര്യന്കാവിലോ മുലയന്‍ കാവിലോ പൂരത്തിന് എഴുന്നള്ളിപ്പില്ല. രഥത്തിലാണ് ദേവനെ എഴുന്നള്ളിക്കുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ രഥം എഴുന്നള്ളിപ്പ് നമുക്കൊക്കെ അറിയാവുന്നതാണല്ലോ. എന്തുകൊണ്ട് കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലും ഇതേപോലെ നമുക്ക് ആയിക്കൂടാ? ഇല്ലാത്ത ആചാരത്തിന്റെ പേരുംപറഞ്ഞ് പാവങ്ങളെ ആനയെക്കൊണ്ട് കൊല്ലിച്ചിട്ടുവേണോ ക്ഷേത്രങ്ങളിലെ ദൈവങ്ങളെ എഴുന്നള്ളിപ്പിക്കാന്‍? ദൈവങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെടുമോ? ക്ഷേത്രഭരണാധികാരികളും തന്ത്രിമാരും ഇതേക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ഇനിയും ഇവിടെ ആനകുത്തിയും ചവിട്ടിയരച്ചും നിരപരാധികള്‍ മരണപ്പെടേണ്ടിവരും. പിന്നെ വിലപിച്ചിട്ടുകാര്യമില്ല.
കണ്ണോളി സുനില്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: