‘ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാറില്ലെന്ന് പറയാറുണ്ടല്ലൊ’ അതുപോലെയാണ് കോണ്‍ഗ്രസിന്റെ കാര്യം. കോണ്‍ഗ്രസ് ഇന്ന് മുഖ്യപ്രതിപക്ഷമാണെങ്കിലും അതിന് ഔദ്യോഗിക പ്രതിപക്ഷനേതൃപദവിയില്ല. മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലെ അധികാരസ്ഥാപനങ്ങളില്‍ നിന്നും തൂത്ത് മാറ്റപ്പെട്ടു. എന്നിരുന്നാലും കോണ്‍ഗ്രസിനെ അങ്ങിനെയങ്ങ് എഴുതിതള്ളാന്‍ പറ്റില്ല. ഒരുകാലത്ത് മഹാപ്രസ്ഥാനമായിരുന്നു. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ജനങ്ങളെല്ലാം കോണ്‍ഗ്രസിന്റെ കൊടിക്കീഴിലാണ് അണിനിരന്നത്. മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹൃദയവിശാലത കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. രാജ്യത്തെയും ജനങ്ങളെയും നന്നായറിയുന്ന പ്രസ്ഥാനത്തിന്റെ നായകര്‍ അക്ഷരാര്‍ത്ഥത്തില്‍ മഹാരഥന്മാര് തന്നെയായിരുന്നു.
ആനയായിരുന്ന കോണ്‍ഗ്രസ് ഇന്ന് ഏതാണ്ട് കുഴിയാനയായിതീര്‍ന്നിട്ടുണ്ട്. എങ്കിലും കോണ്‍ഗ്രസ് തന്നെയാണ്. അതിന്റെ അധ്യക്ഷനാകുന്നയാള്‍ക്കും ഒരു ചേലും ശീലവുമൊക്കെ വേണം. പറഞ്ഞിട്ടെന്തുഫലം കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഇന്നത്തെ യോഗ്യത നെഹ്റുകുടുംബത്തില്‍ പിറക്കണമെന്നതാണ്. പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചാണ് രാഹുല്‍ ഇത്തവണ കേരളത്തിലെത്തിയത്. ഇന്ന് പ്രസിഡന്റായി ചുമതലയേല്‍ക്കുകയാണ്. അമ്മ 19 വര്‍ഷം പ്രസിഡന്റായിരുന്ന കസേരയാണ് ഇന്ന് മകന് തീറെഴുതികൊടുക്കുന്നത്. അണികളെല്ലാം നട്ടെല്ല് വാഴനാരുകൊണ്ടുണ്ടാക്കിയവരായതിനാല്‍ ‘രാഹുല്‍ വാഴ്ക’ എന്നുച്ചത്തില്‍ വിളിക്കും. അതിലൊരു തിരുത്തായി വി.എം.സുധീരന് നില്ക്കുന്നു. യുവരാജാവ് അനന്തപുരി കാണാനെത്തിയപ്പോള്‍ മുഖം കാണിക്കാന്‍ സുധീരന് എത്തിയില്ല.
സുധീരന് പ്രസിഡന്റായപ്പോള്‍ സമാപനത്തിന് മൂന്നുവര്‍ഷം മുന്‍പ് രാഹുല്‍ തിരുവനന്തപുരത്ത് വന്നതാണ്. അന്ന് ഉപാധ്യക്ഷനായിരുന്നു. അന്ന് പ്രത്യേക വിമാനത്തില്‍ അല്ലാതെ യാത്രാവിമാനത്തില്‍ വന്നതിന്റെ പൊടിപ്പും തൊങ്ങലുമെല്ലാം മലയാളത്തിലെ മുത്തശ്ശി മാധ്യമങ്ങള്‍ വിവരിച്ചിട്ടുണ്ട്. വിമാനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ രാഹുലിനായി വിമാനത്തിനടുത്ത് കാര്‍ എത്തിച്ചെങ്കിലും കാറില്‍ കയറാതെ സ്വകാര്യ വിമാനക്കമ്പനിക്കാരുടെ ബസില്‍ കയറിയപ്പോള്‍ ഇരിക്കാന്‍ സ്ഥലമില്ല. എന്നിട്ടും അദ്ദേഹം ക്ഷുഭിതനായില്ല.
സുധീരന്റെ യാത്രകൊണ്ട് സിപിഎമ്മിലെ ചേരിപ്പോരില്‍ മുതലെടുക്കാമെന്നാശിച്ചു. ആശിച്ച വേഷങ്ങളാടാന്‍ കഴിയാത്ത പദവിയാണല്ലോ പ്രസിഡന്റ് സ്ഥാനം എന്ന് സുധീരനെ ബോധ്യപ്പെടുത്താന്‍ ഈ യാത്ര ഉപകരിച്ചു എന്നുപറയാം.
മദ്യവ്യവസായികളുടെ നോട്ടും വേണ്ട വോട്ടും വേണ്ട എന്ന സുധീരന്റെ പ്രസ്താവനയുണ്ടായത് യാത്രക്കിടയിലാണ്. മദ്യവ്യവസായികളില്‍ നിന്ന് വാരിക്കൂട്ടിയ പണത്തിന് കയ്യും കണക്കുമില്ല. കയ്യോടെ പിടിക്കപ്പെട്ട ചിലര്‍ പാര്‍ട്ടിക്ക് പുറത്തായി. യാത്രയ്ക്ക് വാര്‍ത്താപ്രാധാന്യം കിട്ടാനുള്ള ‘അഡ്ജസ്റ്റുമെന്റ്’ പുറത്താക്കലാണതെന്ന സംസാരവുമുണ്ട്. കോടികള്‍ കിട്ടിയതിന്റെ മോടി രാഹുലിന്റെ സമാപന സമ്മേളനത്തില്‍ പ്രകടമായി. വെള്ളിയില്‍ തീര്‍ത്ത ഗാന്ധിജിയുടെ പ്രതിമയാണ് രാഹുലിന് സമ്മാനമായി നല്‍കിയത്. തിരിച്ചുംമറിച്ചും നോക്കി. തലയിലൊന്നു തലോടി. ഇത്രയും വെളുപ്പിച്ച ഗാന്ധിയെ ഡല്‍ഹിയില്‍പ്പോലും കണ്ടില്ലെന്ന ഭാവം മുഖത്ത് മിന്നിത്തിളങ്ങി. ഈ കേരളക്കാരെ സമ്മതിക്കണം.
ഇത്തവണ വന്നത് രമേശ് ചെന്നിത്തലയുടെ പടപ്പുറപ്പാടിന്റെ സമാപനത്തിനാണ്. ആട്ടുന്ന കൈകൊണ്ടൊരു സല്യൂട്ട് എന്ന പോലെ ഓഖി ദുരിതബാധിതരെയും കണ്ട് ആശ്ലേഷിച്ചു. പടപ്പുറപ്പാട് കേരള സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയായിരുന്നു. രാഹുല്‍ കേരളഭരണം കണ്ടതേയില്ല. നരേന്ദ്രമോദിയായിരുന്നു രാഹുലിന്റെ ഉന്നം. ഒരുപാട് തമാശ ചോദ്യങ്ങളുമായാണ് രാഹുല്‍ എത്തിയത്. എല്ലാം നരേന്ദ്രമോദിയോട്. ചോദ്യങ്ങളൊന്നിനും കഥയും കാതലുമില്ല. മന്‍മോഹന്‍സിംഗ് ജീവിതം മുഴുവന്‍ രാജ്യത്തിനുവേണ്ടി ഉഴിഞ്ഞുവച്ച നേതാവാണെന്ന് രാഹുല്‍ വിശേഷിപ്പിക്കുമ്പോള്‍ വേദിയിലുള്ളവര് മൂക്കത്ത് വിരല്‍വയ്ക്കുകയായിരുന്നു. തന്നെയും കുടുംബത്തെയും അവഹേളിച്ചാലും പ്രധാനമന്ത്രിയെ ബഹുമാനിക്കുമെന്ന ഔദാര്യവും വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റയാളില്‍ ഇന്ന് അധികാരം ഒതുങ്ങി എന്നാണ് രാഹുലിന്റെ പരിഭവം. യുപിഎ ഭരണത്തില്‍ ആര്‍ക്കാണ് അധികാരമുണ്ടായിരുന്നത്. പ്രധാനമന്ത്രി ആരെന്നറിയണമെങ്കില്‍ കവടിനിരത്തി പരതേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വാമൊഴി കേള്‍ക്കാന്‍ എത്രകൊതിച്ചാലും കഴിഞ്ഞിരുന്നില്ല. മദാമ്മ പറയും സര്‍ദാര്‍ജി അനുസരിക്കും. ഭരണഘടനാ ചുമതലയൊന്നുമില്ലെങ്കിലും ഭരണഘടനയെപ്പോലും തൃണവല്‍ഗണിച്ച് നടപടികള്‍ നീക്കും. മദാമ്മയും സര്‍ദാര്‍ജിയുംചേര്‍ന്ന് ഭാരതീയര്‍ക്ക് അഭിമാനമൊന്നുമുണ്ടാക്കിയില്ലെങ്കിലും അപമാനമൊരുപാട് സംഭാവന ചെയ്തിട്ടുണ്ട്.
അഴിമതിയായിരുന്നു അന്ന് കടുംകൃഷിയായി ചെയ്തുകൊണ്ടിരുന്നത്. മന്ത്രിമാരെല്ലാം തോന്നിയപോലെ പ്രവര്‍ത്തിച്ചു. കക്കാന്‍ മിടുക്കുള്ളവര്‍ കട്ടു മുടിച്ചു. കൊള്ളയടിക്കാന്‍ പ്രാപ്തിയുള്ളവര്‍ കൊള്ളക്കാരായി. ജനങ്ങളെ പിഴിയാന്‍ മിടുക്കുളളവര്‍ അത് ഭംഗിയായി നിര്‍വഹിച്ചു. അതിന്റെ ഫലമായിരുന്നല്ലോ ജനജീവിതം ദുസ്സഹമായത്. സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാക്കി. സാധനവിലകള്‍ വാണംപോലെ കുതിച്ചുപൊങ്ങി. ചോദിക്കാനും പറയാനും ആളില്ലാതെയായി. ‘തമ്പ്രാനല്‍പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’ എന്നു പറയാറില്ലേ, അതുപോലെ.
പ്രധാനമന്ത്രിയുടെ ഓഫീസുപോലും കൊള്ളക്കാരുടെ കേന്ദ്രമായി. കക്കുകയും കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്ത കെട്ടുനാറിയ കഥകള്‍ നാട്ടില്‍ പരന്നു. ഉദ്യോഗസ്ഥര്‍ വെറുതെ ഇരിക്കുമോ? ‘കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി’ എന്ന മട്ടിലായി പിന്നെയെല്ലാം. രാഹുലിനും ബോധ്യപ്പെട്ടു. അന്നത്തെ സ്ഥിതിയല്ല ഇന്ന്. ചോദിക്കാനും പറയാനും ആളുണ്ട്. അധികാരത്തിലേറും മുന്‍പ് അഴിമതിക്കെതിരെ പ്രസംഗിച്ചിരുന്ന നരേന്ദ്രമോദി അഴിമതിക്കാര്യം മിണ്ടുന്നില്ലത്രെ.
അഴിമതിക്കെതിരെ പ്രസംഗിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്. ഒരഴിമതിയും മൂന്നരവര്‍ഷമായി ചൂണ്ടിക്കാട്ടാനായില്ല. അമിത്ഷായുടെ മകന് വ്യാപാരത്തില്‍ നേട്ടമെന്നതാണ് കോട്ടം. കോണ്‍ഗ്രസ് കുമാരന്മാര്ക്ക് ഇപ്പോള്‍ കഷ്ടകാലവും നഷ്ടവര്‍ഷവുമാണ്. ചൈനപോലും ഭാരതത്തെ അസൂയയോടെ നോക്കുമ്പോള്‍ ചൈനയിലെ പുരോഗതിയിലാണ് രാഹുലിന് അഭിമാനം. പപ്പുമോന് (ഗുജറാത്തില്‍ ഈ പേരില്‍ നിരോധനമുണ്ട്) ചൈനയെ പുകഴ്ത്തുന്നത് കാരാട്ടിനെ മയപ്പെടുത്താനാണോ? തിരുവനന്തപുരത്തെ പ്രസംഗത്തിനൊടുവില്‍ ഉന്നയിച്ച ചോദ്യം കെട്ടപ്പോള്‍ സംശയം സ്വാഭാവികം.
സിപിഎമ്മിനോടാണ് ചോദ്യം. നിങ്ങള്‍ക്ക് മുഖ്യശത്രു ആരാണ്. ഫാസിസ്റ്റായ ബിജെപിയാണോ? ആണെങ്കില്‍ സര്‍വരും ഒറ്റക്കെട്ടാകണം. ഒരുമിച്ചുനില്ക്കണം. മറുപടി നല്കുന്നില്ലെങ്കില് നിങ്ങള്‍ ഫാസിസ്റ്റുകള്‍ക്കൊപ്പമാണെന്ന് ധരിക്കേണ്ടിവരും എന്നാണ് നിഗമനം. കോണ്‍ഗ്രസ് ഒരിക്കലും ഒരു ജനാധിപത്യസ്ഥാപനത്തെയും ക്ഷീണിപ്പിച്ചില്ലെന്നാണ് പപ്പുമോന്റെ ആക്ഷേപം. അടിയന്തിരാവസ്ഥ എന്നൊന്ന് കേട്ടിരിക്കില്ല. അതാണ് കോണ്‍ഗ്രസിന്റെ ഗതികേട്. നേതാവിന് ചരിത്രബോധമുണ്ടാകണം. കുറഞ്ഞപക്ഷം ചാരിത്ര്യചിന്തയെങ്കിലും ഉണ്ടാകേണ്ടതല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: