മുഹമ്മ: സാഹിത്യത്തിലെ സര്ഗതീരത്ത് വിരിഞ്ഞ പൂവ് കൊഴിഞ്ഞു. നാല് പതിറ്റാണ്ടിലേറെക്കാലം സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന ജോസ് കാട്ടൂര്‍ രോഗബാധയെ തുടര്‍ന്നാണ് മരിച്ചത്.
ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ നിന്നും പ്രിന്‍സിപ്പലായി വിരമിച്ച ഇദ്ദേഹം ആലപ്പുഴയിലെ എഴുത്തുവഴികളില്‍ വേറിട്ടൊരു വ്യക്തിത്വമായിരുന്നു. നിരവധി കഥകളുംകവിതകളും പഠനങ്ങളും ഇദ്ദേഹത്തിന്റേതായി ഉണ്ട്. ഭാര്യ ജസീന്താജോസ്, മക്കള്‍ ജഗത്പ്രശാന്ത്, ജീവന്രാഗ് എന്നിവരുമായി ചേര്‍ന്ന് നന്മ- തിന്മകളുടെ സൂക്ഷിപ്പുകാര്‍ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. ആലപ്പുഴയിലെ യുവ എഴുത്തുകാരുടെ കവിതകളും കഥകളും സമാഹരിച്ച് 200 പേജുള്ള സര്ഗതീരത്ത് വിരിഞ്ഞ പൂക്കള്‍ എന്ന പുസ്തകം സ്വന്തം ചിലവില്‍ പ്രസിദ്ധീകരിച്ച് എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു. പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ഗോപുരം പണിയുന്നവര്‍ എന്ന പുസ്തകവും ഏറെ ശ്രദ്ധേയമായി. ചരിത്ര ചമയങ്ങളുടെ പൊളിയും തെളിയും,പുനര്‍ജനികളുടെ മരണം, ജ്യോതിഷത്തിന്റെ ശാസ്ത്രീയത തുടങ്ങിയ പുസ്തകങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പുതിയ എഴുത്തുകാരെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന ഇദ്ദേഹം സര്‍ഗതീരം എന്ന സാഹിത്യ സംഘടന രൂപീകരിച്ചു. പ്രതിമാസ സാഹിത്യ സംഗമങ്ങള്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി മുടക്കം കൂടാതെ സംഘടിപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യ അമലഗിരി ബിഷപ്പ് കുര്യാളശ്ശേരി കോളേജില്‍ ലക്ച്ചററായി വിരമിച്ച ജസീന്താജോസ് എഴുത്തുകാരിയാണ്. പേടകമെന്ന പേരില്‍ ചെറുകഥകളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയില്‍ കഥകളും അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: