ന്യൂദല്‍ഹി: റെഡ് ക്രോസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടര്‍മാരും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ഉത്തരവ്. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കേരളാ ഘടകത്തെയും പതിനാല് ജില്ലാ ഘടകങ്ങളെയും പിരിച്ചു വിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യം. സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്.
രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരില്‍ സൊസൈറ്റി ഘടകങ്ങള്‍ പിരിച്ചു വിട്ട സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതു സുപ്രീംകോടതി ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷവും അധികാര കൈമാറ്റം നടത്താന്‍ തയ്യാറാവാതിരുന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് സുപ്രീംകോടതി കര്‍ശന നടപടികളിലേക്ക് കടന്നത്.
രേഖകള്‍ മുന്‍ ഭരണസമിതിക്ക് കൈമാറുന്നതിലെ കാലതാമസത്തെ തുടര്‍ന്നാണ് വിമര്‍ശനം ഉണ്ടായത്. രേഖകള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലാണെന്നും കൈമാറാന്‍ പ്രയാസമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. എന്നാല്‍ ഇക്കാര്യം എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് കോടതി വിമര്‍ശിച്ചു. ആരോഗ്യ സെക്രട്ടറി കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലാ കളക്ടര്‍മാരും നേരിട്ട് ഹാജരാവാനാണ് കോടതി നിര്‍ദ്ദേശം.
ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. റെഡ്ക്രോസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് അഡ്വ.ആര്. ബസന്ത്, അഡ്വ. വെങ്കിട സുബ്രഹ്മണ്യം എന്നിവര്‍ ഹാജരായി. സുപ്രീംകോടതി നടപടി ഏറെ ആശ്വാസകരമാണെന്ന് റെഡ്ക്രോസ് സൊസൈറ്റി ചെയര്മാന് വി.പി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: