കൊടകര: കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി ശാസ്താംപൂവ്വത്തുള്ള ആനപ്പാന്തം കാടര്‍ കോളനി. വീടുകള്‍ക്കു സമീപത്ത് കാട്ടാനകളെത്തുന്നത് കോളനിയിലെ കുടുംബങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. എഴുപതോളം കുടുംബങ്ങളാണ് ശാസ്താംപൂവ്വം ആദിവാസി കോളനിയിലുള്ളത്. നേരത്തെ ആനപ്പാന്തം കാട്ടിനുള്ളില്‍ കഴിഞ്ഞിരുന്ന ഈ കുടുംബങ്ങളെ 2005ലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്നാണ് വീടും അരയേക്കര്‍ കൃഷിഭൂമിയും നല്കി ശാസ്താംപൂവ്വത്ത് പുനരധിവസിപ്പിച്ചത്.
വാഴ, റബര്‍, പച്ചക്കറി എന്നിവയാണ് ഇവര്‍ കൃഷിചെയ്തിട്ടുള്ളത്. രണ്ടുദിവസം മുമ്പ് കോളനിയിലെ അംഗനവാടിയിലേക്കുള്ള റോഡിനു സമീപത്തെ രണ്ടുവീടുകള്ക്കരികില് കാട്ടാനക്കൂട്ടമെത്തി. മരുതണ്ണ,കണ്ണമണി എന്നിവര്‍ കൃഷി ചെയ്ത വാഴകള്‍ ആന നശിപ്പിച്ചു. കാട്ടാനകള്‍ക്കു പുറമെ മാന്‍, കാട്ടുപന്നി എന്നിവയും ആദിവാസികുടുംബങ്ങളുടെ കൃഷി നശിപ്പിക്കുന്നുണ്ട്.
വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനായി കോളനിക്കു ചുറ്റും സോളാര്‍ വൈദ്യുതി വേലി കെട്ടി സംരക്ഷി്ച്ചിരുന്നു. എന്നാല്‍ വന്യമൃഗങ്ങള്‍ കോളനിയില്‍ കടക്കുന്നത് ഫലപ്രദമായി പ്രതിരോധിക്കാന്‍ സോളാര്‍ വേലിക്കായില്ല. സോളാര്‍ വേലിസ്ഥാപിച്ചിരുന്ന ഇരുമ്പുതുണുകള് കാട്ടാനകള്‍ ചവുട്ടിമറിച്ചിടുകയും കമ്പികള്‍ വലിച്ചുപൊട്ടി്ക്കുകയും ചെയ്തതോടെ ഈ സംവിധാനം പ്രവര്‍ത്തിക്കാതായി.
ഇതോടെ തൊട്ടടുത്തുള്ള വനത്തില്‍ നിന്ന് കാട്ടാനകളടക്കമുള്ള വന്യജീവികള്‍ കോളനിയില്‍ കടക്കുന്നത് പതിവായി.കോളനിയില്‍ സര്‍ക്കാര്‍ നല്കിയ അരയേക്കര്‍ വീതം ഭൂമിയില്‍ ആദിവാസികുടുംബങ്ങള്‍ കൃഷിയിറക്കിയിട്ടുണ്ട്.
കാട്ടുമൃഗങ്ങളെ തടയാന്‍ മറ്റുമാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന ആവശ്യമാണ് ആദിവാസികള്‍ മുന്നോട്ടു വെയ്ക്കുന്നത്. കോളനിക്കു ചുറ്റും ആഴമുള്ള കിടങ്ങ് നിര്‍മ്മിച്ചാല്‍ മൃഗങ്ങളെ തടയാന്‍ കഴിയുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതിന് വന്‍തുക ചെലവിടേണ്ടിവരും. കോളനിയുടെ അതിരില്‍ തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചും കാട്ടാനകളെ തുരത്താനാകുമെന്ന് ആദിവാസികള്‍ ചൂണ്ടിക്കാട്ടുന്നു. തേനീച്ചകളുടെ ശബ്ദം കേട്ടാല്‍ കാട്ടാനകള്‍ പേടിച്ചോടുമെന്നാണ് കാടിനെ അടുത്തറിയുന്ന ആദിവാസികുടുംബങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: