മാള: പൂപ്പത്തിയില്‍ ദേശ വിളക്കിനിടെയുണ്ടായ അടിപിടിയില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ പിടിയിലായ ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പൂപ്പത്തി സ്വദേശികളായ കോട്ടപ്പുറത്ത് രംഭ കണ്ണന് എന്ന വിഷ്ണു, തിണ്ടുമ്മേല്‍ അഖില്‍, ചെരിയംപറമ്പില്‍ അച്ചുതന് എന്ന മഹേഷ്, ചക്കമ്മാത്ത് സിബിന്, പുളിക്കല്‍ രാഖിത്ത്, പൊന്നത്തും കുടി ഹരി, പുളിപ്പറമ്പ് സ്വദേശി ചെന്തുരുത്തി വൈശാഖ് എന്നിവരെയാണ് മാള സി.ഐ.-എം.എ.മുഹമ്മദ് അറസ്റ്റ് ചെയ്തത്.
വാണിയമ്പിള്ളി പരേതനായ ഹരിദാസന്റെ മകന് ദിനേശന് മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇവരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായ പ്രതികള്‍ കഞ്ചാവിനും മദ്യത്തിനും അടിമകളാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്പതിനുണ്ടായ സംഭവത്തിനു ശേഷം പ്രതികളില്‍ ചിലര്‍ ശബരിമലയ്ക്ക് പോയിരുന്നു. പിന്നീട് ദിനേശന് മരിച്ചതറിഞ്ഞതോടെ ഇവര്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു. പൂപ്പത്തിയിലെ ദേശവിളക്കിന്റെ ഭാഗമായി നടന്ന അന്നദാനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഘട്ടനം ഉണ്ടായതെന്ന് മാള സി.ഐ. പറഞ്ഞു. പൂപ്പത്തിയില്‍ യുവാവ് മരിക്കാനിടയായ സംഭവത്തിലോ ഇന്നലെ അറസ്റ്റിലായ പ്രതികളുമായി ബിജെപി പൊയ്യ പഞ്ചായത്ത് കമ്മിറ്റിക്ക് യാതൊരു ബന്ധമില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: