പുതുക്കാട്: നിരവധിയാളുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ പൂമ്പാറ്റ സിനി (ശ്രീജ)യെ തലോരിലെത്തിച്ച് തെളിവെടുപ്പു നടത്തി. വരന്തരപ്പിള്ളി സ്വദേശി തൈവളപ്പില്‍ വര്‍ഗ്ഗീസിന്റെ പരാതിയിലാണ് നടപടി. മറ്റു കേസുകളില്‍ വിയ്യൂര്‍ വനിതാ ജെയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന സിനിയെ പുതുക്കാട് പോലീസ് രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. തലോരില്‍ ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലും പരിസരത്തും വെള്ളിയാഴ്ച വൈകീട്ടായിരുന്നു തെളിവെടുപ്പ്.
സ്വര്‍ണ്ണം, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളിലൂടെ ഇരട്ടി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയാണ് സിനിയുടെ രീതി. പല തവണയായി 72 ലക്ഷം രൂപ വര്‍ഗ്ഗീസില്‍ നിന്നും സിനി തട്ടിയെടുത്തു എന്നാണ് കേസ്. ഇരട്ടി മൂല്യത്തിന് സ്വര്‍ണ്ണക്കട്ടി നല്‍കാമെന്നു പറഞ്ഞാണ് സിനി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രമുഖ ജ്വല്ലറിക്ക് വേണ്ടി സ്വര്‍ണം കൊണ്ടു പോകുന്ന ജോലി ചെയ്തിരുന്ന പരിചയം സിനിക്ക് തട്ടിപ്പിന് സഹായകമായതായി പുതുക്കാട് സി.ഐ. എസ്.പി.സുധീരന് പറഞ്ഞു. തലോരിലെ വാടക വീട്ടുടമയില്‍ നിന്നും പത്ത് ലക്ഷംരൂപ തട്ടിയെടുത്തതിനും സിനിയുടെ പേരില്‍ കേസുണ്ടായിരുന്നു. മിമിക്രി കലാകാരന്മാരെക്കൊണ്ട് എം.എല്‍.എ.മാരുടെ ശബ്ദത്തില്‍ സംസാരിപ്പിച്ചും സിനി പണം തട്ടിയിരുന്നതായും പോലീസ് പറയുന്നു. തെളിവെടുപ്പിന് ശേഷം സിനിയെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: