തൊടുപുഴ: മുട്ടത്ത് ഡിവൈഎഫ്ഐ-സിപിഎം അഴിഞ്ഞാട്ടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ആക്രമണത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനായ ശങ്കരപ്പിള്ളി കോലത്ത് രഞ്ജിത്തിന് കുത്തേറ്റിരുന്നു. മേഖലയില്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം നേതൃത്വം നല്‍കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
കുത്ത് കേസിലെ പ്രതികളായ ശ്രീജിത്ത്, പ്രവീണ്‍, അഖില്‍ എന്നിവരെ പിടികൂടാനുള്ള ശ്രമം പോലീസ് നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. കഴിഞ്ഞ ആഴ്ച നടന്ന കടകയറി ആക്രമണത്തിന് തുടര്‍ച്ചയായാണ് യുവമോര്‍ച്ച പ്രവര്ത്തകന് കുത്തേറ്റത്.
മുട്ടം എഞ്ചിനീയറിങ് കോളേജിന് മുന്നില്‍ വച്ച് ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും പ്രകോപിതരായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രഞ്ജിത്തിനെ കുത്തുകയുമായിരുന്നു. ആക്രമണം നടത്തിയ പ്രതികള്‍ സിപിഎം ഓഫീസില്‍ കയറി ഒളിച്ചു. ഇതിന് മുന്നില്‍ ബിജെപി പ്രതിഷേധം നടത്തി. എന്നാല്‍ തങ്ങളുടെ ഓഫീസ് ആക്രമിച്ചെന്നാരോപിച്ച് ഭരണസ്വാധീനത്താല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുപ്പിക്കുകയായിരുന്നു. ഓഫീസിലെ സാമഗ്രികളും സിപിഎം പ്രവര്‍ത്തകര്‍ തന്നെ നശിപ്പിച്ച ശേഷം ബിജെപി പ്രവര്‍ത്തകരെ കുടുക്കുകയായിരുന്നെന്നാണ് ബിജെപി പഞ്ചായത്ത് സമിതി നല്കുന്ന വിവരം. മുട്ടത്ത് ഏറെ നാളായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു. സംഘര്‍ഷം സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: