കോട്ടയം: കേരള കോണ്‍ഗ്രസ് പ്രകടനം ചിതറിയപ്പോള്‍ സംഘടിത ശക്തി കാണിക്കാന്‍ കഴിഞ്ഞില്ല. പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും നെഹ്റു സ്റ്റേഡിയം ഒഴിവാക്കി സ്ഥലം വിടുകയും ചെയ്തു.
പ്രവര്‍ത്തകരെ എത്തിക്കുന്നതിനായി എല്ലാ ക്രമീകരണങ്ങളും പാര്‍ട്ടി നേതൃത്വം ചെയ്തിരുന്നെങ്കിലും പ്രതീക്ഷയ്ക്കനുസരിച്ച് അണികളെത്തിയില്ല. ഒരു ലക്ഷം പേര് പങ്കെടുക്കുന്ന പ്രകടനം നടത്തുമെന്നു നേതാക്കള്‍ അവകാശപ്പെട്ടെങ്കിലും കാല്ലക്ഷത്തെപ്പോലും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞില്ല. മണ്ഡല അടിസ്ഥാനത്തില്‍ നടന്ന പ്രകടനത്തില്‍ കുറെ നേതാക്കന്മാരെയും നാസിക് ഡോളും മാത്രമാണ് കാണാന്‍ കഴിഞ്ഞത്.
പലരും പ്രകടനത്തിന് ശേഷം മൈതാനിയില്‍ കയറാതെ തങ്ങളുടെ വാഹനം തേടിപ്പോകുകയായിരുന്നു. പാര്‍ട്ടിക്കൊടിയും പിടിച്ചു മദ്യലഹരിയില്‍ നൃത്തം ചവിട്ടുന്നവരുടെ എണ്ണവും കുറവായിരുന്നില്ല. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ ഗാലറി ഏതാണ്ട് ഒഴിഞ്ഞ നിലയിലായിരുന്നു.
കൃത്യതയില്ലാതെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രകടനങ്ങള്‍ തോന്നിയപോലെ കടന്നുപോയതോടെ തിരുനക്കര ഉള്‍പ്പെടെ നഗരത്തിന്റെ പലഭാഗങ്ങളും ഗതാഗത കുരുക്കിലായി. നാഗമ്പടം പാലത്തിന് സമീപം എംസി റോഡില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു. ഇതോടെ ദീര്‍ഘദൂര യാത്രക്കാരും വിദ്യാര്‍ത്ഥികളും വനിതാ ജീവനക്കാരും ശബരിമല തീര്‍ത്ഥാടകരും വലഞ്ഞു.
കെ.എം.മാണിക്കും ജോസ്.കെ.മാണിക്കും മാത്രമായിരുന്നു പ്രവര്‍ത്തകരുടെ ജയ് വിളി. പാലാ മേഖലയില്‍ നിന്നുള്ളവര്‍ ജോസ് കെ. മാണിയുടെ ചിത്രത്തോടു കൂടിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: