ന്യൂദല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്ലിന് അംഗീകാരം നല്കിയ മന്ത്രിസഭാ തീരുമാനത്തെ സ്വാഗതം ചെയ്ത് ദേശീയ വനിത കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ.’ഞങ്ങള്‍ മുത്തലാഖിനെതിരെ പോരാടിയത് അതിനെക്കുറിച്ച് പരാതി ലഭിച്ചതുകൊണ്ടാണ്. മന്ത്രിസഭയുടെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കരുത് ക്ഷേമപദ്ധതികളും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുന്നത്. നിയമം എല്ലാവര്ക്കും ഒരുപോലെയായിരിക്കണം. സമൂഹത്തിന് ഗുണം ചെയ്യുന്നതാണ് നടപടി.’ രേഖ ശര്‍മ വ്യക്തമാക്കി.
മുത്തലാഖ് ജാമ്യമില്ലാ കുറ്റമാക്കാനും ഇതിലൂടെ വിവാഹമോചനം ചെയ്താല്‍ പുരുഷന് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. വാക്കാലോ രേഖാമൂലമോ, ഇമെയില്‍, എസ്എംഎസ്, വാട്ട്സ്ആപ് തുടങ്ങിയ സന്ദേശ സംവിധാനങ്ങളിലൂടെയോ മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് നിയമവിരുദ്ധമാണെന്ന് ബില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുത്തലാഖ് താത്കാലികമായി റദ്ദാക്കിയത്. ആറ് മാസത്തിനകം മുത്തലാഖ് നിരോധിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: