പത്തനാപുരം: പുതിയ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് പത്തനാപുരത്ത് പ്രവര്‍ത്തനമാരംഭിക്കുമെന്ന അധികൃതരുടെ വാക്ക്പാഴാകുന്നു. ഏപ്രിലില്‍ ആരംഭിക്കുമെന്ന് പറഞ്ഞ ഓഫീസിന്റെ നിര്‍മാണം മാസങ്ങള്‍ കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല.
ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലുകടവിലെ സാംസ്കാരിക നിലയത്തിന്റെ രണ്ടാമത്തെ നിലയാണ് ഓഫീസിനായി തെരഞ്ഞെടുത്തിരുന്നത്. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഒരു സബ് ഇന്‍സ്പെക്ടര്‍, രണ്ട് പ്രിവന്റീവ് ഓഫീസര്‍മാര്‍, അഞ്ച് സിവില്ഓഫീസര്മാരും ഡ്രൈവറുമടക്കം പത്ത് ജീവനക്കാര്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്കുളളില്‍ തന്നെ ഓഫീസ് മുറികളുടെ നിര്‍മാണം നടത്തി ഏപ്രില്‍ അവസാനത്തോടെ പ്രവത്തനം ആരംഭിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു വിധ നടപടികളും തുടങ്ങിയിട്ടില്ല. നിലവില്‍ പത്തനാപുരം, പുനലൂര്‍ താലൂക്കുകള്‍ക്കായി പുനലൂരിലാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പത്തനാപുരത്ത് താലൂക്ക് ആസ്ഥാനമായതോടെയാണ് പുതിയ ഓഫീസ് അനുവദിച്ചതെന്നാണ് പറയുന്നത്. പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി വടക്കേക്കര, വിളക്കുടി, പട്ടാഴി, തലവൂര്‍ തുടങ്ങിയ പഞ്ചായത്തുകളാകും ഓഫീസ് പരിധിയില്‍ വരിക. വനമേഖല കൂടുതലുളള പത്തനാപുരത്ത് എക്സൈസ് സര്‍ക്കിള്‍ഓഫീസ് അനുവദിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു. വ്യാജമദ്യ വില്പനയും ലഹരിവില്പനയും വ്യാപകമായ മലയോരമേഖലയ്ക്ക് ഏറെ ആശ്വാസം ലഭിക്കുന്നതാണ് പുതിയ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ്. എന്നാല്‍ പ്രഖ്യാപനം നടത്തിയിട്ടും ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: