വിളപ്പില്‍: ഗതാഗതകുരുക്കില്‍ നട്ടം തിരിയുകയാണ് പേയാട് ജംഗ്ഷന് മുതല്‍ കുണ്ടമണ്‍കടവ് വരെയുള്ള രണ്ടുകിലോമീറ്റര്‍ ദൂരം. രാവിലെയും വൈകിട്ടും സ്കൂള്‍ സമയത്താണ് കുരുക്ക് നിയന്ത്രണാതീതമാകുന്നത്. സിഗ്നല്‍ ലൈറ്റുകളോ ട്രാഫിക് നിയന്ത്രണത്തിന് കൂടുതല്‍ പോലീസുകാരോ ഇല്ലാത്തത് തിരക്ക് വര്‍ധിപ്പിക്കുന്നു.
പേയാട് റോഡില്‍ അപകടങ്ങള്‍ പതിവായതോടെ കഴിഞ്ഞ വര്‍ഷം വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകള്‍ സംയുക്തമായി റോഡിന് ഇരുവശത്തേയും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ഒഴിപ്പിച്ചെടുത്ത റോഡിനിരുവശവും ടാര്‍ ചെയ്ത് സഞ്ചാര യോഗ്യമാക്കാന്‍ അധികൃതര്‍ മറന്നു. വശങ്ങളിലെ വൈദ്യുത തൂണുകള്‍ മാറ്റി സ്ഥാപിക്കാനും നടപടിയുണ്ടായില്ല. ഇതോടെ ഇവിടം അനധികൃത പാര്‍ക്കിംഗിന് ആളുകള്‍ ഉപയോഗിച്ചു തുടങ്ങി. റോഡിന് ഇരുവശവും വാഹനങ്ങള്‍ പാര്‍ക്കിംഗിന് കയ്യടക്കിയതോടെ കാല്‍നടക്കാരുടെ യാത്ര റോഡിലൂടെയായി. വാഹനങ്ങള്‍ക്ക് കടന്നു പോകാനും കഴിയാത്ത സ്ഥിതി.
പേയാട് മാതൃകാ ജംഗ്ഷനാക്കുമെന്ന പോലീസിന്റെ പ്രഖ്യാപനവും ജലരേഖയായി. ഗതാഗത തടസ്സം രൂക്ഷമാകുമ്പോള്‍ നാട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിക്കും. പരാതികള്‍ പെരുകുമ്പോള്‍ ട്രാഫിക് നിയന്ത്രണത്തിന് കൂടുതല്‍ പോലീസിനെ വിന്യസിക്കാമെന്ന ഉറപ്പു നല്‍കും. രണ്ടു ദിവസം ഇത് പാലിക്കപ്പെടും. അത് കഴിയുമ്പോള്‍ നിയന്ത്രണ ചുമതല ഒരു ഹോം ഗാര്‍ഡില്‍ ചുരുക്കുകയാണ് പോലീസിന്റെ പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: