ഒരു തൊഴുത്ത് മാറ്റിക്കെട്ടല്‍ പരീക്ഷണമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. സോണിയയുടെ മകന് പ്രായപൂര്‍ത്തിയായെന്ന് എഐസിസി യോഗം ചേര്‍ന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ വാരമാണ്. ഗുജറാത്തിലെ സോമനാഥക്ഷേത്രത്തില്‍ കയറിയിറങ്ങിയപ്പോഴേക്ക് തനിനിറം പുറത്തായ പഴയ നീലക്കുറുക്കന്റെ അവസ്ഥയില്പ്പെട്ടുപോയ നാല്പത്തെട്ടുകാരന് പയ്യന്‍സിന് മൂത്ത കോണ്‍ഗ്രസുകാര്‍ നല്കിയ സമ്മാനമാണ് ഈ പ്രായപൂര്‍ത്തി സര്‍ട്ടിഫിക്കറ്റ്.
പറച്ചിലില്‍ മൂത്ത കോണ്‍ഗ്രസുകാരാണെങ്കിലും പണി പണ്ടേ സോണിയയുടെ അടുക്കളയിലാണ്. അത്തരക്കാര്‍ വട്ടമിട്ട് കുരവയിട്ട് രാഹുല്‍ സുല്‍ത്താന്റെ പദാരോഹണവാര്ത്ത മാലോകരെ അറിയിച്ചു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരുന്നതോടെ മോദിയുടെ ചീട്ടുകീറുമെന്നും, പിന്നെ രാഹുല്‍മോന്റെ യുഗമാണെന്നും അവര്‍ പുരപ്പുറത്തുകയറി വിളിച്ചുകൂവി. മഹാത്മാഗാന്ധി ജീവിച്ചിരുന്ന കാലമത്രയും അദ്ദേഹത്തെ മിസ്റ്റര്‍ ഗാന്ധിയെന്ന് മാത്രം വിളിച്ചുശീലിച്ച ‘മനോരമ’ മലയാളത്തിനും മീതെ മോന്റെ തല വെട്ടിയൊട്ടിച്ച് രാഹുല്‍യുഗം എന്ന് ഹല്ലേലുയ്യാ വിളിച്ചു.
നീണ്ട പത്തൊമ്പതു വര്‍ഷത്തിനുശേഷമാണത്രെ കോണ്‍ഗ്രസില്‍ അധികാരക്കൈമാറ്റം നടക്കുന്നത്. ‘മഹാത്യാഗി’യായ സോണിയയില്‍നിന്നാണ് മകന് രാഹുലിലേക്ക് ഇപ്പറഞ്ഞ അധികാരം മാറുന്നത്.
പത്തൊമ്പതുകൊല്ലം മുമ്പ് സീതാറാം കേസരിയെ ചവിട്ടിപ്പുറത്താക്കിയാണ് സോണിയയുടെ പ്രസിഡന്റ് പദവിയിലേക്കുള്ള വരവ്. അന്നും അടുക്കളപ്പണിക്കാര്‍ ചുറ്റും വാക്കൈപൊത്തി നിന്നിരുന്നു. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായിരുന്നു അന്ന് ഭരണം. രാജ്യം ഭരിക്കാനുള്ള വെമ്പലായിരുന്നു സോണിയയ്ക്ക്. അവസരം വാതില്ക്കലെത്തിയപ്പോഴെല്ലാം എംപിമാരുടെ പിന്തുണപ്പട്ടികയുമായി രാഷ്ട്രപതിഭവനിലേക്ക് ആര്‍ത്തിയോടെ ഓടിക്കയറിയ സോണിയയ്ക്ക് അത് കിട്ടാത്ത മുന്തിരിയാണെന്ന് പെട്ടന്ന് മനസ്സിലായി. പിന്നെയാണ് സ്ഥാനത്യാഗം എന്ന മഹത്തായ ഇറ്റാലിയന്‍ നാടകം അരങ്ങേറിയത്. ‘ത്യാഗിയായ സോണിയ’ എന്ന പതംപറച്ചിലുമായി അടുക്കളപ്പണിക്കാര്‍ രാജ്യമൊട്ടാകെ വട്ടമിട്ടുപറന്നു.
പ്രായവും പക്വതയുമുണ്ടെന്ന് കരുതപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെയൊക്കെ മൂലയ്ക്കിരുത്തിയായിരുന്നു സോണിയയുടെ വാഴ്ച. മാധവറാവു സിന്ധ്യയും രാജേഷ് പൈലറ്റുമൊക്കെ അനവസരത്തില്‍, ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടു. നട്വര്‍സിങ്ങും അര്‍ജുന്‍സിങ്ങും ശരത് പവാറുമൊക്കെ കാറ്റുപോയ ബലൂണുകളായി. കരുണാകരനും മോനുമെല്ലാം കറിവേപ്പിലകളായി. ‘വത്തിക്കാന്റെ മാനസപുത്രി’ കോണ്‍ഗ്രസിനെ മതംമാറ്റുകയാണെന്ന ആരോപണം ശക്തമായി. ആന്റണിയും വടക്കനുമെല്ലാം സോണിയയുടെ ചോറ്റുപട്ടാളങ്ങളായി. പാര്‍ട്ടി സോണിയയുടെ പ്രൈവറ്റ് കമ്പനിയായി. കുംഭകോണങ്ങള്‍, തീവെട്ടിക്കൊള്ളകള്‍, കല്‍ക്കരി, ടുജി, കോമണ്‍വെല്‍ത്ത്, റയില്‍വേ, ഹെലികോപ്ടര്‍ തുടങ്ങി തൊട്ടതെല്ലാം അഴിമതിയുടെ കൂത്തരങ്ങാക്കി. അടിച്ചുമാറ്റല്‍ അടിസ്ഥാനകലയാക്കിയായിരുന്നു ഇറ്റാലിയന്‍ കമ്പനിയുടെ ഇന്ത്യയിലെ മുന്നേറ്റം. അതിന്റെ തലപ്പത്തേക്കാണ് രാഹുല്‍ മോനെ അമ്മ സോണിയ മെല്ലെമെല്ലെ തിരുകിക്കയറ്റയത്.
ആകാശവും ഭൂമിയും പാതാളവുംവരെ അഴിമതിയുടെ ഉറവിടമാക്കിയ ഭീമന്മാരാണ് സോണിയയുടെയും കൊച്ചുമുതലാളിയുടെയും നേതൃത്വത്തില്‍ ഒരുകാലം രാജ്യം വാണിരുന്നത്. പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല, കുഞ്ഞമ്മയ്ക്കും അളിയനുംവരെ അടിച്ചുമാറ്റാന്‍ പരുവത്തിന് രാജ്യത്തിന്റെ ഭൂമിയും സമ്പത്തും തുറന്നിട്ടുകൊടുത്തതാണ് കൊച്ചുമുതലാളിയുടെ കഴിവ്.
സംഘടനാ ചാതുരി പറയുകയും വേണ്ട. അമ്മയും മോനും പ്രസിഡന്റും വൈസ്പ്രസിഡന്റും കളിച്ചുനടന്ന പത്തൊമ്പത് കൊല്ലംകൊണ്ട് പത്തൊമ്പത് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടു. രാഹുല്മോന് വായ തുറന്നാല്‍ തോല്‍വി ഉറപ്പാണെന്ന് പാര്ട്ടിക്കാര് മൈക്കിനുമുന്നില്നിന്നുപോലും അടക്കം പറഞ്ഞു. ‘ഇപ്പ ശര്യാക്കിത്തരാം’ എന്ന് വീമ്പിളക്കി ചുമതലയേറ്റെടുത്ത സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് ശൂന്യമായി. പതിറ്റാണ്ടുകള്‍ കുടുംബസ്വത്താക്കി കൊണ്ടുനടന്ന അമേഠിയില്‍പോലും ജനങ്ങള്‍ കടക്ക് പുറത്ത് എന്ന് ആജ്ഞാപിച്ചു.
അതിനുംപുറമേയാണ് വരവിലും പോക്കിലുമെല്ലാം അടിമുടി നിറഞ്ഞുനില്ക്കുന്ന നിഗൂഢത. രാജ്യത്ത് നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ നടക്കുമ്പോഴെല്ലാം ആരോടുംപറയാതെ അപ്രത്യക്ഷനാകുന്ന അപൂര്വസിദ്ധിക്ക് ഉടമയാണ് അമ്മയും മകനും. പാര്‍ട്ടിക്കാര്‍ക്കുപോലും അറിയാത്ത വിധം രഹസ്യമാണ് ഇത്തരം മുങ്ങലുകള്‍ക്ക് പിന്നിലെ കാരണങ്ങള്‍.
ഈ മുങ്ങലുകള്‍ക്കിടയിലൂടെയാണ് സോണിയാകമ്പനിയുടെ കൊച്ചുമുതലാളിയുടെ നടപ്പ് ഇന്നാട്ടിലാണെങ്കിലും കിടപ്പും വിചാരിപ്പുമൊക്കെ ബ്രിട്ടനിലാണന്ന വെളിപ്പടുത്തലുകള്‍ ഉണ്ടാകുന്നത്. ഒരു ബ്രിട്ടീഷ്—കമ്പനിയുടെ വല്യമുതലാളികൂടിയാണ് കൊച്ചുമുതലാളിയെന്ന് രേഖകള്‍ നിരത്തി മാധ്യമങ്ങളും നിരീക്ഷകരും സമര്‍ത്ഥിച്ചിട്ട് ഒരു നിഷേധക്കുറിപ്പുപോലും ഇറക്കാനുള്ള ത്രാണി ഇതുവരെ കാട്ടിയിട്ടില്ലെന്ന് ഓര്‍ക്കണം.
വായില്‍വരുന്നതെന്തും വിളിച്ചുപറഞ്ഞ് കോടാലിയാകുമ്പോള് മാപ്പ് പറഞ്ഞ് മുങ്ങുന്നതാണ് ശീലം. മുതുമുത്തച്ഛന് മുതല്‍ കുടുംബക്കാരൊന്നടങ്കം പറഞ്ഞുപഴകിയ പച്ചക്കള്ളം ഒരുളുപ്പുമില്ലാതെ വിളിച്ചുകൂവിയാണ് രാഹുല്‍ ഒരിക്കല്‍ മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ അരശുംമൂട്ടില്‍ അപ്പുക്കുട്ടനായത്. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാരാണെന്നും, അതിനുള്ള രേഖകള്‍ തന്റെ കൈവെള്ളയിലുണ്ടെന്നുമായിരുന്നു ബഡായി. രേഖകളെവിടെയെന്ന് നാട്ടുകാരും കോടതിയും ചോദിച്ചപ്പോല്‍ വിയറ്റ്നാം കോളനിയിലെ ശങ്കരാടിയുടെ പരുവത്തിലായി യുവരാജന്റെ കോലം. മഹാത്മാ ഗാന്ധിയുടെ ആദര്‍ശത്തെയും ജീവിതത്തെയും വിറ്റ് കാശാക്കി, അദ്ദേഹത്തിന്റെ പേര് പോലും അടിച്ചുമാറ്റി രാഷ്ട്രീയ സുഖവാസം നയിച്ച ഒരു പാര്‍ട്ടിയുടെ നേതാവാണ് ഗാന്ധിവധം എന്ന കെട്ടുകഥ നീട്ടിപ്പാടി കുടുക്കിലായത്.
കൊളംബിയക്കാരിയുമൊത്തുള്ള കുമരകം പാക്കേജ് അടക്കം കൗതുകകരമാണ് നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പെരുമാറ്റ രീതികള്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കയ്യടിയും പ്രോത്സാഹനവും വേണ്ടുവോളമുണ്ട് രാഹുലിന്. തങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട കലാപരിപാടികള്‍ അന്താരാഷ്ട്രതലത്തില്‍ത്തന്നെ പയറ്റിത്തെളിഞ്ഞ ഒരാള്‍ പ്രസിഡന്റായി വരുമ്പോള്‍ ആഘോഷിക്കാതെ തരമില്ലല്ലോ. കേരളത്തില്‍നിന്നുള്ള സ്ഥിരം തിരുമ്മലുകാരും ബലാല്‍സംഗികളും കയ്യടിയും ആര്‍പ്പുവിളിയുമായി പിന്നില്‍ നില്ക്കുമ്പോള് രാഹുല്മോന് ഒന്ന് ഉഷാറാവുക തന്നെ ചെയ്യും. പടയോട്ടവും കത്തിക്കുത്തും കഴിഞ്ഞ് അടുത്ത പടപ്പുറപ്പാടിന് സരിതോര്‍ജ്ജം പകര്‍ന്ന് നില്പാണ് കക്ഷികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: