കോണ്‍ഗ്രസ് അദ്ധ്യക്ഷനായി അവരോധിതനാകുന്ന രാഹുല്‍ഗാന്ധിക്ക് ഭരണഘടനാപരവും സംഘടനപരവുമായ വെല്ലുവിളികള്‍ നേരിടേണ്ടി വരും. സംഘടനാ ദൗര്‍ബല്യത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റുവാന്‍ ഏറെ അദ്ധ്വാനിക്കേണ്ടിവരും. ഊര്‍ജ്ജ്വസലതയും പക്വതയുമുള്ള ഒരു ടീമിനെ അദ്ദേഹത്തിന് ലഭിക്കുന്നതിനെ ആശ്രയിച്ചയായിരിക്കും ഇനിയുള്ള പാര്‍ട്ടിയുടെ ഭാവി.
ഉള്‍പാര്‍ട്ടി ജനാധിപത്യം നഷ്ടപ്പെട്ടതാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം. അത് തിരികെ കിട്ടണമെങ്കില്‍ ബൂത്തുതലംമുതല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം. ഈ തെരഞ്ഞെടുപ്പ് എന്നുപറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ പങ്ക് കച്ചവടമല്ല.
ലോകത്തിലെതന്നെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അമരത്തേക്ക് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഇത് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിലൂടെയുള്ള തെരഞ്ഞെടുപ്പാണോ അതോ അധികാര കൈമാറ്റമാണോ എന്ന ചര്‍ച്ചകളാണ് നടക്കുന്നത്. നെഹ്രുവിയന്‍ പാരമ്പര്യത്തിന്റെ ബാക്കിപത്രമായി രാഹുല്‍ ഗാന്ധിയുടെ സ്ഥാനത്തെ ചിലര്‍ കാണുന്നുണ്ട്.
എന്നാല്‍ ഈ പാരമ്പര്യവഴിയെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനുപകരം നെഹ്രൂവിയന് ദര്‍ശനങ്ങളില്‍ മുറുകെപ്പിടിക്കുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. സോഷ്യലിസവും മതേതരത്വവുമായിരുന്നു നെഹ്രുവിന്റെ ദര്‍ശനങ്ങളുടെ അടിത്തറ. ഈ ദര്‍ശനങ്ങള്‍ ഇന്ദിരാഗാന്ധിക്ക് പിതാവില്‍നിന്ന് പകര്ന്നുകിട്ടിയെങ്കിലും അവര്‍ അത് ഉപയോഗിച്ചത് കോണ്‍ഗ്രസിലെ സിന്‍ഡിക്കേറ്റിന് എതിരെയുള്ള നീക്കത്തിനാണ്. ഈ സാഹചര്യത്തില്‍ കുടുംബപരമായ പാരമ്പര്യത്തിനെക്കാളും രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിക്കേണ്ടത് ആശയപരമായ പാരമ്പര്യമാണ്.
കുടുംബവാഴ്ച എന്ന പേരുംപറഞ്ഞാണ് എതിരാളികള്‍ കോണ്‍ഗ്രസിനെ ആക്രമിച്ചത്. ഇതിന് ഏക മറുപടി ഉള്‍പാര്‍ട്ടി ജനാധിപത്യം പുനഃസ്ഥാപിക്കലാണ്. മുമ്പ് എഐസിസി സമ്മേളനങ്ങളും പരമോന്നത നയരൂപീകരണ സമിതിയായ പ്രവര്‍ത്തക സമിതിയോഗങ്ങളും കൃത്യമായി നടന്നിരുന്നു. എഐസിസി സമ്മേളനങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളും തെരഞ്ഞെടുപ്പും രാജ്യം മുഴുവന്‍ വീക്ഷിച്ചിരുന്നു. എന്നാല്‍ അധികാരത്തിന്റെ പിന്നാലെ പോയപ്പോള്‍ ഇതെല്ലാം നഷ്ടപ്പെട്ടു. മുമ്പ് സംഘടനാ തെരഞ്ഞെടുപ്പുകളയായിരുന്നു കോണ്‍ഗ്രസിന്റെ ശക്തി. അതില്‍ ഗ്രൂപ്പുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ജയിച്ച് കഴിവ് തെളിയിച്ചവര്‍ പാര്‍ട്ടിയെ നയിക്കും. എന്നാല്‍ ഇത് പിന്നീട് നഷ്ടപ്പെട്ടത് രാഷ്ടീയമായും സംഘടനാപരമായും പാര്‍ട്ടിയെ തളര്‍ത്തി. ഇന്ന് വീതംവയ്ക്കലാണ് നടക്കുന്നത്. ഇത് പാര്‍ട്ടിെയ നാശത്തിലേക്കാണ് നയിക്കുന്നത്. ഇതില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
സോണിയാ ഗാന്ധി പ്രസിഡന്റായിരുന്ന സമയത്ത് അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പല നേതാക്കളും പ്രായാധിക്യത്തിന്റെ പിടിയിലാണ്. ഇനി തലമുറ മാറ്റം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ പരിചയ സമ്പത്തും പ്രവര്‍ത്തന മികവുമുള്ള നേതാക്കള്‍ വേണം നേതൃനിരയില്‍. എന്നാല്‍ ഇപ്പോഴത്തേ യുവനേതാക്കളില്‍ അധികാര മോഹം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം ഭാരവാഹിയായല് അടുത്ത ലക്ഷ്യം തെരഞ്ഞെടുപ്പില്‍ സീറ്റ് നേടുക എന്നതാണ്. ഇത് ഒട്ടും ഗുണം ചെയ്യില്ല. കോണ്‍ഗ്രസ് അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് പാര്‍ട്ടിക്ക് അധികാരമുള്ളത്. എന്നിരുന്നാലും രാജ്യത്തിന്റെ മുക്കിലും മൂലയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്.
സിപിഎമ്മിന് സംഭവിച്ചതുപോലെ അപചയം കോണ്‍ഗ്രസിന് ഉണ്ടായിട്ടില്ല. അടുത്ത പാര്‍ലമെന്റ് തെരഞ്ഞടുപ്പോടെ സിപിഎം എന്ന പാര്‍ട്ടി എന്നന്നേയ്ക്കുമായി ഇന്ത്യന്‍ രാഷ്ടീയത്തില്‍നിന്ന് തൂത്തെറിയപ്പെടും. എന്നാല്‍ കോണ്‍ഗ്രസിന് അത്തരമൊരു ഗതി സംഭവിക്കില്ല. ബിജെപിയോട് മത്സരിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. എന്നാല്‍ അതിന് ഇനിയും പാര്‍ട്ടിക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളില്‍ സംഘടനാ സംവിധാനം നാമവശേഷമായി.
രാഹുല്‍ഗാന്ധിയുടെ സ്വന്തം സംസ്ഥാനമായ ഉത്തര്‍പ്രദേശിലും ബീഹാറിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജവും ചടുലതയും നല്കാന് രാഹുല്‍ ഗാന്ധി എന്തെല്ലാം നടപടികള്‍ കൈക്കൊളളുമെന്നാണ് രാജ്യവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉറ്റുനോക്കുന്നത്.
(മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇടതുപക്ഷ വിമര്‍ശകനും ഗ്രന്ഥകാരനുമാണ് ലേഖകന്‍)
തയ്യാറാക്കിയത് അനൂപ് . ജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: