തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു.
ബിജെപി ജനപ്രതിനിധികളെ സംഘാടക സമിതികളില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് എഇഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനായി സുനില്‍കുമാര്‍ കലോത്സവത്തിലേക്ക് വരേണ്ട ആവശ്യമില്ല. ജനപ്രതിനിധിയായി മാത്രം കലോത്സവത്തിലേക്ക് എത്തിയാല്‍ മതി. ബിജെപി ജനപ്രതിനിധികളെ ഒഴിവാക്കി കോണ്‍ഗ്രസ് നേതാക്കളെ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ഡിസിസി പ്രസിഡന്റിന് എന്താണ് കലോത്സവത്തില്‍ റോളെന്ന് വ്യക്തമാക്കാന്‍ മന്ത്രി തയ്യാറാവണം.
ബിജെപി അംഗങ്ങളെ ഉള്‍പ്പെടുത്താതെ മുന്നോട്ട് പോകാനാണ് മന്ത്രിയുടെ ഭാവമെങ്കില്‍ ശക്തമായ സമരത്തിന് തൃശൂര്‍ വേദിയാകുമെന്നും നാഗേഷ് മുന്നറിയിപ്പ് നല്കി. മണ്ഡലം പ്രസിഡന്റ് വിനോദ് പൊള്ളഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രദീപ് കുമാര്‍, കെ.സജിത്ത്, ഷാജന് ദേവസ്വംപറമ്പില്‍, കൗണ്‍സിലര്‍മാരായ കെ.മഹേഷ്, ഐ.ലളിതാംബിക, വിന്‍ഷി അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: