കല്ലൂര്‍: പച്ചളിപ്പുറത്ത് കിണറ്റില്‍ വീണ് ആറുവയസ്സുള്ള രണ്ട് കുട്ടികള്‍ മരിച്ചു. പൊന്നാരി വീട്ടില്‍ ബൈജുവിന്റേയും സ്വപ്നയുടേയും മകന് സോജന്, അവരുടെ ബന്ധു പൊന്നാരി റോബിന്റേയും ഗ്രേസിന്റേയും മകന് റൊണാള്‍ഡ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം.
വീടിനു സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റൊണാള്‍ഡിന്റെ സഹോദരന് റിച്ചാര്‍ഡാണ് കുട്ടികള്‍ വെള്ളത്തില്‍ വീണകാര്യം നാട്ടുകാരെ അറിയിച്ചത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ സമീപത്തെ വലിയകുളത്തിലാണ് തിരഞ്ഞത്. ഇതിനിടെ സമീപവാസിയായ സ്ത്രീ തൊട്ടടുത്ത കിണറ്റില്‍ കുട്ടികളുടെ ചെരുപ്പ് കണ്ട് നിലവിളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ കിണറ്റില്‍ പരിശോധിച്ചപ്പോള്‍ സോജനെ കണ്ടെത്തി പുതുക്കാട് താലൂക്ക് ആസ്പത്രിയിലേക്കയച്ചു.
ഈ സമയം സ്ഥലത്തെത്തിയ റൊണാള്‍ഡിന്റെ അമ്മ തന്റെ മകനെയും കാണാനില്ലെന്ന് പറഞ്ഞു. നാട്ടുകാര്‍ വീണ്ടും കിണറ്റില്‍ പരിശോധിച്ചപ്പോഴാണ് റോണാള്ഡിനേയും കണ്ടെത്തിയത്. ആശുപത്രിയിലെത്തുമ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു.
മണ്ണംപേട്ട കൃപാഭവന് കോണ്‍വെന്റ് സ്കൂളിലെ യു.കെ.ജി. വിദ്യാര്‍ത്ഥിയാണ് സോജന്. സഹോദരി സോന.
റൊണാള്‍ഡ് മണ്ണംപേട്ട മാത സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍ റിച്ചാര്‍ഡ്, റോസ്മി. ബൈജുവും റോബിനും വിദേശത്താണ്. സോജന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: