ന്യൂദല്‍ഹി: ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ തിരിമറിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആപ് നേതാക്കള്‍ക്കെതിരെ നല്കിയ മാനനഷ്ടക്കേസ് നിലനില്‍ക്കില്ലെന്ന ആപ് നേതാവിന്റെ വാദം സുപ്രീം കോടതി തള്ളി. ദല്‍ഹി മുഖ്യമന്ത്രിയും ആപ് നേതാവുമായ അരവിന്ദ് കേജ്രിവാള്, രാഘവ് ഛദ്ദ എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് മന്ത്രി മാനനഷ്ടക്കേസ് നല്‍കിയിരുന്നത്.
ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായിരിക്കെ 10കോടിയുടെ തിരിമറി നടത്തിയെന്നായിരുന്നു കേജരിവാളും സംഘവും ആരോപിച്ചത്. ഇതിനു പിന്നാലെ ട്വിറ്ററിലൂടെയും ഈ ആക്ഷേപം രാഘവ് ഛദ്ദ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയായ അരവിന്ദ് കേജ്രിവാള് ഇറക്കിയ പ്രസ്താവനകള്‍ ട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്ന രാഘവ് ഛദ്ദയുടെ അഭിഭാഷകന്റെ കോടതിയെ ബോധ്യപ്പെടുത്തി. ട്വിറ്റ് ചെയ്യുന്നതിനെ തടയാന്‍ നിയമമൊന്നും രാജ്യത്ത് നടപ്പാക്കിയിട്ടില്ലെന്ന് പറഞ്ഞു.
അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയായിരിക്കെ ആപ് നേതാവ് നടത്തിയ പരാമര്‍ശത്തില്‍ തെളിവുകളുടെ അഭാവമുള്ളതിനാല്‍ ഇവര്‍ക്കെതിരെയുള്ള മാനനഷ്ടക്കേസിന് നിലനില്‍പ്പില്ലെന്ന് രാഘവ് ഛദ്ദയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന് ആനന്ദ് ഗ്രോവര്‍ വാദിച്ചു. എന്നാല്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഗ്രോവറിന്റെ വാദം നിരസിക്കുകയായിരുന്നു. ചിത്രങ്ങളും മറ്റുമില്ലാതെ ഇടുന്ന പോസ്റ്റുകളും അപകീര്‍ത്തിപ്പെടുത്തുന്നതില്‍ ഉള്‍പ്പെടുമെന്നും ഇതിനെതിരെ കേസ് എടുക്കാമെന്നും കോടതി നിരീക്ഷിച്ചു. ട്വിറ്ററുള്പ്പെടുള്ള സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതും തെളിവാണെന്നും കോടതി നിരീക്ഷിച്ചു.
2015 ഡിസംബറിലാണ് 10 കോടിയുടെ തിരിമറി ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ പ്രസിഡന്റായിരിക്കെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി നടത്തിയെന്ന് അരവിന്ദ് കേജ്രിവാള് പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: