വിശാഖപട്ടണം: ദക്ഷിണാഫിക്കന്‍ പര്യടനത്തിന് മുമ്പ് മറ്റൊരു ഏകദിന പരമ്പര കൂടി സ്വന്തമാക്കി ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു. ഫൈനലായി മാറിയ മൂന്നാം ഏകദിന മത്സരത്തില്‍ അവര്‍ ഇന്ന് ശ്രീലങ്കയെ നേരിടും. കൈയെത്തും ദൂരത്തെത്തിയ ചരിത്ര വിജയം ലക്ഷ്യമിട്ടാണ് തിസ്ര പെരേരയുടെ ശ്രീലങ്ക കളിക്കളത്തിലിറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് ഇന്ത്യക്കെതിരായ ആദ്യ ഏകദിന പരമ്പര നേടാനാകും.
എന്നാല്‍ , മൊഹാലിയിലെ രണ്ടാം മത്സരത്തില്‍ നായകന് രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ചുറിയില്‍ തകര്‍പ്പന്‍ വിജയം നേടി പരമ്പരയില്‍ തിരിച്ചെത്തിയ ഇന്ത്യയെ കീഴടക്കാന്‍ ശ്രീലങ്കയ്ക്ക് ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും. ധര്‍മശാലയിലെ ആദ്യ മത്സരത്തില്‍ തകര്‍ന്നുപോയ ഇന്ത്യന്‍ ബാറ്റിങ്ങ് നിര സടകുടഞ്ഞ് എഴുന്നേറ്റു കഴിഞ്ഞു. ഇനി അവരെ
പിടിച്ചു നിര്‍ത്താന്‍ ശ്രീലങ്കയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ല.
ശ്രീലങ്കയുടെ ബൗളര്‍മാര്‍ക്കും ബാറ്റസ്മാന്മാര്ക്കും വേണ്ടത്ര ശോഭിക്കാനാകുന്നില്ല. മുന്‍ നായകനും ഓള് റൗണ്ടറുമായ എയ്ഞ്ചലോ മാത്യൂസിലാണ് അവരുടെ പ്രതീക്ഷ.
വിശാഖ പട്ടണത്തെ കാലാവസ്ഥയും സാഹചര്യങ്ങളും നാട്ടിലേതുപോലെയാണ്. അതിനാല്‍ മികവ് പ്രകടിപ്പിക്കാമെന്ന് പ്രതീക്ഷയുണ്ട്. മൊഹാലിയില്‍ ബൗളിങ്ങ് പദ്ധതികള്‍ പൊളിഞ്ഞെന്ന് ശ്രീലങ്കന്‍ ക്യാപറ്റന് തിസ്ര പെരേര പറഞ്ഞു.
ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മൊഹാലിയിലെ തകര്‍പ്പന്‍ വിജയമാവര്‍ത്തിച്ച് പരമ്പര കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണവര്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന അജിങ്ക്യ രഹാനെയെ ഇന്ന് കളിപ്പിച്ചേക്കും. രഹാനെ ഇന്നലെ ഒരു മണിക്കൂര്‍ പരിശീലനം നടത്തി. മൊഹാലിയില്‍ അരങ്ങേറ്റം കുറിച്ച വാഷിങ്ങ്ടണ്‍ സുന്ദര്‍ അസുഖത്തെ തുടര്‍ന്ന് പരിശീലനത്തിനിറങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: