കണ്ണൂര്‍: തീരദേശ മഹിളകളെ അപമാനിച്ച ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടി അമ്മ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചിലും ധര്‍ണ്ണയിലും പ്രതിഷേധമിരമ്പി. രാവിലെ 11 മണിക്ക് എസ്എന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണ ബിജെപി സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത് ഉദഘാടനം ചെയ്തു. ഓഖി ദുരത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സമാശ്വസിപ്പിക്കുന്നതിന് പകരം മന്ത്രി മേഴ്സിക്കുട്ടിയമ്മ അവരെ അവഹേളിക്കുകയായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ നല്കിയ മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തിലെടുത്ത് മത്സ്യത്തൊഴിലാളികളെ അറിയിച്ചിരുന്നുവെങ്കില്‍ നിരവധിപേരുടെ ജീവനും സ്വത്തും സംരക്ഷിക്കാമായിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ആവശ്യമായ മുന്കരുതലെടുത്തതുകൊണ്ടാണ് ദുരന്തത്തിന്റെ തോത് കുറയ്ക്കാന്‍ സാധിച്ചത്. കേന്ദ്ര ഏജന്‍സികളുടെ നിര്‍ദ്ദേശം പരിഗണിക്കാത്ത പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്രത്തെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്.
ദുരിത ബാധിതതരില്‍ നിന്നും കേരളത്തിലെ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന് സ്ഥലത്തെത്തിയപ്പോള്‍ മാത്രമാണ് കേരളത്തിലെ മന്ത്രിമാര്‍ക്ക് കടല്‍ തീരത്തേക്ക് പോകാന്‍ സാധിച്ചത്. ദുരന്തം നടന്ന് ആറ് ദിവസം പിന്നിട്ടപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് സംഭവ സ്ഥലം സന്ദര്‍ശിച്ചത്. ജനരോഷം ഭയന്ന് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മറ്റൊരു മന്ത്രിയുടെ കാറില്‍ ഓടി രക്ഷപ്പെടേണ്ട ഗതികേടാണ് പിണറായിക്കുണ്ടായത്. എല്ലാം നഷ്ടപ്പെട്ടവരെ സഹാനുഭൂതിയോടെ കാണുന്നതിന് പകരം അവഹേളിച്ചതാണ് ജനരോഷത്തിന് കാരണം. ദുരിത ബാധിതര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതുവരെ ഭാരതീയ ജനതാ മഹിളാ മോര്‍ച്ചയും ബിജെപിയും ഒറ്റക്കെട്ടായി അവരോടൊപ്പമുണ്ടാകുമെന്നും രഞ്ജിത്ത് പറഞ്ഞു.
മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ എന്‍.രതി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത, ബിജെപി ജില്ലാ ഉപാധ്യക്ഷ ആനിയമ്മ രാജേന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.വിനോദ്കമാര്, കെ.രാധാകൃഷ്ണന്, എ.ഒ.രാമചന്ദ്രന്, കെ.രതീശന് തുടങ്ങിയവര്‍ സംബന്ധിച്ചു. മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.ജ്യോതി സ്വാഗതവും ജില്ലാ സെക്രട്ടറി പ്രസന്ന സനല്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: