മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം (കിയാല്‍) ഉദ്ഘാടനത്തിന്റെ ആദ്യഘട്ടമായ പരീക്ഷണ പറക്കല്‍ (സോഫ്റ്റ് ലോഞ്ചിങ്ങ്) 2018 ജനവരിയില്‍ നടക്കുമെന്ന് കിയാല്‍ മാനേജിങ്ങ് ഡയറക്ടര്‍ പി. ബാലകിരണ്‍ അറിയിച്ചു. ഇതിനാവശ്യമായ നാവിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇൗയാഴ്ച തീരും. ജനുവരിയില്‍ നാവികവിദ്യ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സപ്തംബര്‍ അവസാനത്തോടെ വിമാനത്താവള ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫി്രബവരിയോടെ നിര്‍മാണപ്രവര്‍ത്തനങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്ന ജോലികളും പൂര്‍ത്തിയാകും. പിന്നീട് വിമാനത്താവള ലൈസന്‍സ് കിട്ടുന്ന മുറക്ക് ഉദ്ഘാടനം നടത്താനാവും. ഇപ്പോള്‍ വിമാനത്താവളത്തിന്റെ 95 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. ജനുവരിയോടെ ചെറിയ അനുബന്ധ ജോലികളൊഴികെയുള്ള പ്രധാന പ്രവൃത്തികളെല്ലാം തീരും. ഫിബ്രവരി 28നകം കമ്മീഷനിങ്ങിന് ആവശ്യമായ പരിശോധനകളും പശ്ചാത്തല സൗകര്യ സംവിധാനങ്ങളുടെ ഏകോപന പ്രവൃത്തിയും പൂര്‍ത്തിയാകും. പിന്നീട് ലൈസന്‍സ് കിട്ടുന്നതിനുള്ള താമസം മാത്രമായിരിക്കും ഉണ്ടാവുക.
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമെന്ന നിലയില്‍ ഉന്നത സാങ്കേതിക സംവിധാനങ്ങളും ഉയര്‍ന്ന മാനദണ്ഡങ്ങളുമാണ് കിയാല്‍ ഒരുക്കേണ്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് (ഡിജിസിഎ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍സ് (ബിസിഎഎസ്), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) എന്നിവയാണ് വിവിധ സാങ്കേതിക ലൈസന്‍സുകള്‍ നല്‍കേണ്ടത്. ഇതിനു പുറമെ കസ്റ്റംസ്, എമിഗ്രേഷന്‍, സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കണം. ഈ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സുരക്ഷാകാര്യങ്ങള്‍ക്ക് സിഐഎസ്എഫിലെ 634 പേരെ കിയാല്‍ വിമാനത്താവളത്തിനായി നിയോഗിക്കാന്‍ ബിസിഎഎസ് ഉത്തരവായിട്ടുണ്ട്. ഡിസംബര്‍ 9ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് തീരുമാനമായത്. എമിഗ്രേഷന്‍ ചുമതല കേരള പൊലീസിനാണ്. ഇതിനായി 145 പേരെ അനുവദിക്കാന്‍ തീരുമാനമായി. കസ്റ്റംസിന്റെ 78 പേരെ നിയോഗിക്കുന്നതിനുള്ള പ്രൊപ്പോസലും ആയിട്ടുണ്ട്.
3400 മീറ്റര്‍ റണ്‍വേയാണ് ആദ്യഘട്ടത്തിലുണ്ടാവുക. ഇതില്‍ 3050 മീറ്ററിന്റെയും പ്രവൃത്തി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. റണ്‍വേ നാലായിരം മീറ്ററാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവും മറ്റ് നടപടികളും ആയിട്ടുണ്ട്. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വ്വെ നടപടികളും തുടങ്ങി. ഇക്കാര്യത്തില്‍ സ്ഥലമുടമകളുടെ ഭാഗത്ത് നിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും ബാലകിരണ്‍ പറഞ്ഞു.
നിര്‍മാണ ജോലികളില്‍ എയര്‍ ട്രാഫിക് കണ്ട്രോള് കെട്ടിടം പണി പൂര്‍ത്തിയായി കഴിഞ്ഞു. 1923 ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്തൃതി. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന് 95000 ചതുരശ്ര മീറ്ററാണ് വിസ്തൃതി. 750 മീറ്റര്‍ നീളത്തില്‍ ഫ്ളൈ ഓവറും പൂര്‍ത്തിയായി. റണ്‍വേക്ക് പുറത്ത് 900 മീറ്റര്‍ വെളിച്ചസംവിധാനം ഒരുക്കും. ആദ്യഘട്ടത്തില്‍ ഇത് 420 മീറ്ററിലായിരിക്കും.
സുരക്ഷാ അനുമതി ലഭിക്കാന്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഡിസംബര്‍ 31 ഓടെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന എന്നത് മാറ്റി സംവരണം നല്കാന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 22 പേരെ നിയമിച്ചു. എട്ട് പേരെ യോഗ്യത നേടുന്നമുറക്ക് നിയമിക്കാനും ധാരണയായിട്ടുണ്ട്. 15 പേര്‍ക്ക് കൂടി ഈ വിഭാഗത്തില്‍ താമസിയാതെ നിയമനം നല്‍കാനാവുമെന്നും ബാലകിരണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: