കണ്ണൂര്‍: ഒരു കുടുംബത്തില്‍നിന്ന് ഒരു പെണ്‍കുട്ടിക്ക് കൂടി കുടുംബശ്രീയില്‍ അംഗത്വം നല്‍കുമെന്നും പുതിയ തലമുറയിലെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ കടന്നുവരുന്നതോടെ പരമ്പരാഗത വഴിയില്‍നിന്ന് വേറിട്ട് സഞ്ചരിക്കാന്‍ കുടുംബശ്രീക്ക് കഴിയുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ കീഴിലെ ‘സ്നേഹിത’ ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് കണ്ണൂര്‍ പള്ളിപ്രത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
‘സ്നേഹിത’ ആരോരുമില്ലാത്തവര്‍ക്ക് അഭയം നല്കാന് വേണ്ടി ആരംഭിച്ച പദ്ധതിയാണ്. ജില്ലയുടെ ഏത് ഭാഗത്തുനിന്നും ഒരു സ്ത്രീ വിളിച്ചാല്‍ അവര്‍ക്ക് അഭയം നല്കാന് ‘സ്നേഹിത’ ബാധ്യതപ്പെട്ടിരിക്കുന്നു. നിരാലംബരും നിരാശ്രയരുമായ സ്ത്രീകള്‍ക്ക് അഭയകേന്ദ്രമാണിത്. എന്തെങ്കിലും കാരണം കൊണ്ട് ബുദ്ധിമുട്ടുന്ന പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യം ഉള്‍പ്പെടെയാണ് ‘സ്നേഹിത’ ആരംഭിച്ചിട്ടുള്ളത്. പ്രഗല്ഭരായ വനിതാ അഭിഭാഷകയുടെ സേവനം അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ‘സ്നേഹിത’യില്‍ ലഭ്യമാക്കും. അഗതി കേരളം സര്‍വേ പൂര്‍ത്തിയായാല്‍ പ്രവാസി സര്‍വേ കുടുംബശ്രീ മുഖേന നടത്തുമെന്നും മന്ത്രി അറിയിച്ചു.
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്പറേഷന് മേയര്‍ ഇ.പി ലത സ്നേഹിത ടോള്‍ ഫ്രീ നമ്പര്‍ പ്രകാശനം നിര്‍വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് സ്വാഗതവും അസി. കോ-ഓഡിനേറ്റര്‍ എ.എം.സുഷമ നന്ദിയും പറഞ്ഞു. പ്രതിരോധത്തിന്റെ പെണ്‍കരുത്ത് എന്ന വിഷയത്തില്‍ സെമിനാറും നടത്തി.
മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍നിന്ന് ഒരു കിലോ മീറ്റര്‍ ദൂരെ പള്ളിപ്രത്താണ് ‘സ്നേഹിത’ ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്. ടോള്‍ ഫ്രീ നമ്പര്‍: 1800 4250 717. ഫോണ്‍: 0497 2721817. ിെലവശവേമസിൃ@ഴാമശഹ.രീാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: