എംപി.ഗോപാലകൃഷ്ണന്
തലശ്ശേരി: കണ്ണൂര്‍ മട്ടന്നൂരില്‍ വിമാനമിറങ്ങുന്നതോടെ തലശ്ശേരിയില്‍ തുറമുഖ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമവും നടന്നുവരികയാണ്. മാഹി മുതല്‍ കണ്ണൂര്‍ വരെയുള്ള തീരങ്ങളിലെ മത്സ്യത്തൊഴിലാളികളുടേയും നാടിന്റേയും കാത്തരിപ്പിന് വിരാമമിട്ടു കൊണ്ട് പുതുവത്സര സമ്മാനമായി തലശേരി തലായില്‍ മീന്‍പിടുത്ത തുറമുഖത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തിയായി വരികയാണ്.
1100 മീറ്റര്‍ പ്രതല വിസ്തീര്‍ണ്ണമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ തുറമുഖം ഫിഷറീസ് വകുപ്പിന് കൈമാറാനുള്ള അവസാനവട്ട മിനുക്കുപണികള്‍ അറബിക്കടല്‍ തീരത്തെ തലായ് ഹാര്‍ബറില്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. പുലിമുട്ടുകള്‍, ലേലപ്പുര, വര്‍ക്ക്ഷോപ്പ്, ലാന്റിംഗ് ജട്ടി, ലോക്കര്‍ റൂമുകള്‍, കാന്റീന്, വല നെയ്ത് കെട്ടിടം, ടോയ്ലറ്റ്, പാര്‍ക്കിംഗ്, ശുദ്ധജല സൗകര്യം, ഓഫീസുകള്‍ എന്നിവ ഉള്പെട്ടതാണ് തുറമുഖ സമുച്ചയം . ഇപ്പോള്‍ ഗ്രീന്ബല്ട്ട് തീര്‍ത്ത് ഇരിപ്പിടങ്ങള്‍ തുടങ്ങിയവയുടെ ജോലിയാണിപ്പോള്‍ നടന്നുവരുന്നത്.
പരിസരത്ത് അടിക്കടിയുണ്ടാവുന്ന കടല്‍ക്ഷോഭത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ പുതുതായി രണ്ട് പുലിമുട്ടുകള്‍ കൂടി പണിയാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഗോപാലപ്പേട്ടയിന് നിന്ന് മത്സ്യബന്ധന മേഖലയായ ചാലിലേക്ക് പണിയാന്‍ നിശ്ചയിച്ച 2 കോടി 68 ലക്ഷത്തിന്റെ ലിങ്ക് റോഡിന്റെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങും. തലായി തുറമുഖം പ്രവര്‍ത്തനം തുടങ്ങിയാല്‍ മത്സ്യലഭ്യത കൂടുന്നതോടൊപ്പം മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയില്‍ മത്സ്യം വാങ്ങാനാവുമെന്നും പ്രതീക്ഷയുണ്ട്. ഇന്ഡോനോര്വ്വീജിയന് സഹകരണ പദ്ധതിപ്രകാരം 1965 ല്‍ കേരള തീരങ്ങളില്‍ നടന്ന സര്‍വ്വേയിലാണ് തലായി തീരം തുറമുഖ നിര്‍മാണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നത്. പിന്നെ മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ്. ഒടുവില്‍ 2000 ജുണ് 6ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പദ്ധതിക്ക് ശിലയിട്ടുവെങ്കിലും എട്ട് വര്‍ഷത്തിന് ശേഷമേ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാനായുള്ളൂ.
2008 ജനവരി 18 ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന് തുറമുഖ നിര്‍മ്മാണവും മുന്‍ ആഭ്യന്തരമന്ത്രിയും സ്ഥലം എംഎല്‍എയുമായ കോടിയേരി ബാലകൃഷ്ണന് പുലിമുട്ടിന്റെ നിര്‍മ്മാണ ഉത്ഘാടനവും ചെയ്തതോടെയാണ് തലായില്‍ ഉണര്‍വ്വുണ്ടായത്. തുടക്കത്തില്‍ 19.70 കോടിയുടേതായിരുന്നു എസ്റ്റിമേറ്റ്. ഇപ്പോഴിത് 38 കോടിയില്‍ എത്തിയതായാണ് വിവരം . വിവിധ ഘട്ടങ്ങളില്‍ ഫിഷറീസ് മന്ത്രിമാരായ എസ്.ശര്‍മ്മ, കെ.ബാബു, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ തലായിലെത്തി പ്രവൃത്തികള്‍ അവലോകനം ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം തലശ്ശേരിയിലെ രാഷ്ട്രിയ നേതൃത്വവും മത്സ്യത്തൊഴിലാളി സംഘടന നേതാക്കളും കൈകോര്‍ത്ത് സഹകരിച്ചതോടെയാണ് തലശ്ശേരിയുടെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: