ഇരിട്ടി: ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് തല പ്രശ്ന പരിഹാര അദാലത്ത് നടന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മാതൃകയില്‍ നടന്ന അദാലത്തില്‍ 381 പരാതികള്‍ കിട്ടിയതില്‍ 126 പരാതികളില്‍ തീര്‍പ്പ് കല്പ്പിച്ചു. മുഖ്യമന്ത്രിയുടെയും ജില്ലാ കളക്ടറുടെയും ചികിത്സാ സഹായ നിധിയില്‍ നിന്നും 30 പേര്‍ക്കായി 10.93 ലക്ഷം രൂപയും അദാലത്തില്‍ വെച്ച് വിതരണം ചെയ്തു. ഇത് രണ്ടാം ഘട്ട ആദാലത്താണ് ഇരിട്ടി ബ്ലോക്ക് ഓഫീസ് ഹോളില്‍ വെച്ച് നടക്കുന്നത്.
കഴിഞ്ഞ തവണത്തെ അദാലത്തില്‍ ആയിരത്തി അറുനൂറോളം പരാതികളും അപേക്ഷകളും ലഭിച്ചിരുന്നു. റേഷന്‍ കാര്‍ഡ്, മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം, നികുതി സംബന്ധമായ വിഷയങ്ങള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നില്ല. ഇതാണ് പരാതിക്കാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ ഇടയാക്കിയത് എന്ന് കരുതുന്നു.
ജില്ലാ കളക്ടര്‍ നേരിട്ടാണ് പരാതിക്കാരില്‍ നിന്നും പരാതികള്‍ സ്വീകരിച്ചത്. അദ്ദേഹം അത് അതാതു വകുപ്പുകള്‍ക്ക് കൈമാറി. പരാതികള്‍ കൈമാറുന്നതിനായി വിവിധ വകുപ്പുകളുടെ 16 കൗണ്ടറുകളാണ് ബ്ലോക്ക് ഓഫീസ് പരിസരത്തു സജ്ജീകരിച്ചിരുന്നത്.
പരാതികളില്‍ ഏറെയും എത്തിയത് ലൈഫ് ഭവനനിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു. ലഭിച്ച പരാതികളില്‍ ഒരു മാസത്തിനുള്ളില്‍ പരിശോധിച്ച് തീര്‍പ്പ് കല്പിക്കും. കഴിഞ്ഞ തവണ ലഭിച്ച പരാതികളില്‍ തൊണ്ണൂറ് ശതമാനത്തിന്റെയും തീര്‍പ്പ് കല്പ്പിച്ചു കഴിഞ്ഞു. തീര്‍പ്പാക്കാത്ത പരാതികളില്‍ എടുത്ത നടപടി രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിക്കും.
ചികിത്സ സഹായ വിതരണം നടത്തിക്കൊണ്ട് എംഎല്‍എ സണ്ണിജോസഫ് അദാലത്ത് ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ് മേധാവികള്‍ക്കൊപ്പം താലൂക്കിലെ വിവിധ ജനപ്രതിനിധികളും അദാലത്തില്‍ എത്തിയിരുന്നു. കളക്ടര്‍ മീര്‍ മുഹമ്മദലിക്ക് പുറമേ ഡെപ്യൂട്ടി കളക്ടര്‍ ചന്ദ്രശേഖരന്, തഹസില്‍ദാര്‍ കെ.കെ.ദിവാകരന്, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: