അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ഒന്നാം ഘട്ട ടാറിങ് ജോലികള്‍ പുരോഗമിക്കുന്നു. ഇന്നലെ അമ്പലപ്പുഴ കച്ചേരിമുക്കില്‍ നിന്ന് കിഴക്കോട്ട് ടാറിങ് ആരംഭിച്ചു. തകഴി, നീരേറ്റുപുറം, എടത്വാ തുടങ്ങിയ ഭാഗങ്ങളിലും ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ടാറിങിന് മുന്നോടിയായി റോഡ് നിരപ്പാക്കിയ ശേഷമാണ് വാട്ടര്‍ അതോറിറ്റി ഇതിനായി രംഗത്തെത്തിയത്. ഇത് ടാറിങ് ജോലികള്‍ക്ക് തടസമാകുമെന്ന് പിഡബ്ലിയുഡി അധികൃതര്‍ അറിയിച്ചു. നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് കിഫ്ബി ഏറ്റെടുത്തിരിക്കുന്ന സംസ്ഥാനത്തെ ആദ്യ റോഡിന്റെ നിര്‍മാണമാണ് നിലവില്‍ പുരോഗമിക്കുന്നത്. അമ്പലപ്പുഴ മുതല്‍ പൊടിയാടി വരെ 23.56 കി.മി റോഡു നിര്‍മാണത്തിന് 56.6 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് പടകം ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സംഘം മെയ് 10നാണ് റോഡ് നിര്‍മാണം ആരംഭിച്ചത്.ഒന്നര വര്‍ഷത്തിനുള്ളില്‍ റോഡു നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാറില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ കരാര്‍ കാലാവധിക്ക് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള യുദ്ധകാല അടിസ്ഥാനത്തിലാണ് നിര്‍മ്മാണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: