വിശാഖപട്ടണം: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. ആദ്യ മത്സരത്തിലെ വമ്പന്‍ പരാജയത്തിനുശേഷം തിരിച്ചുവന്ന മൂന്നാം മത്സരത്തില്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിയുടെ മികവില്‍ എട്ടു വിക്കറ്റിനാണു വിജയം സ്വന്തമാക്കിയത്. ലങ്ക ഉയര്‍ത്തിയ 216 റണ്‍സിന്റെ ലക്ഷ്യം ഇന്ത്യ 107 പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 85 പന്തില്‍നിന്നു സെഞ്ചുറിതികച്ച ധവാന് പുറത്താകാതെനിന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി കണ്ടെത്തിയ പുതുമുഖം ശ്രേയസ് അയ്യര്‍ ധവാനു മികച്ച പിന്തുണ നല്കി.
ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം പരമ്പര വിജയമാണിത്. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മയുടെ ആദ്യ പരമ്പര വിജയം കൂടിയാണിത്. രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മയുടെ ഇരട്ടസെഞ്ചുറി മികവില്‍ ഇന്ത്യ വിജയിച്ചിരുന്നു. കരിയറിലെ 12-ാം സെഞ്ചുറിയാണ് ധവാന് വിശാഖപട്ടണത്തു കുറിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയെ കുല്‍ദീപ് യാദവും യുവേന്ദ്ര ചഹലും ചേര്‍ന്ന് 215ന് പുറത്താക്കി. 95 റണ്‍സ് നേടിയ ഉപുല്‍ തരംഗയുടെ പ്രകടനം മാത്രമാണ് ലങ്കയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. 82 പന്തില്‍നിന്നാണ് തരംഗ 95 റണ്‍സ് നേടിയത്. ഗുണതിലക(13), സമരവിക്രമ(42), എയ്ഞ്ചലോ മാത്യൂസ്(17), അസേല ഗുണരക്ത(17) എന്നിവര്‍ റണ്‍സ് നേടി. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും മൂന്നു വിക്കറ്റുകള്‍ നേടി. ഹാര്‍ദിക് പാണ്ഡ്യ രണ്ടും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും ഓരോ വിക്കറ്റുകള്‍ വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ത്തന്നെ രണ്ടാം മത്സരത്തിലെ ഇരട്ടസെഞ്ചുറിവീരന് രോഹിത് ശര്‍മ(7)യെ നഷ്ടപ്പെട്ടു. എന്നാല്‍ തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ക്കൊപ്പം ധവാന് ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 135 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ധവാന്-അയ്യര്‍ സഖ്യത്തിനായി. വ്യക്തിഗത സ്കോര്‍ 65ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് അയ്യര്‍ പുറത്തായി. ഇതിനുശേഷമെത്തിയ ദിനേശ് കാര്‍ത്തിക്കിനെ(22 നോട്ടൗട്ട്) കൂട്ടുപിടിച്ച് ധവാന് ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: