വൈശ്രവണന്റെ സില്ബന്തികള് ശ്രീഗണേശന് ആഹാരം വിളമ്പുന്നതിനുള്ള വേഗം വര്‍ധിപ്പിച്ചു. ചട്ടുകം കൊണ്ടുവിളമ്പുന്ന ശീലമൊക്കെ മാറി. കൊണ്ടുവരുന്ന പാത്രങ്ങളില്‍നിന്നും ഇലയിലേക്ക് കമഴ്ത്തുതന്ന രീതിയായി. എന്നിട്ടും ഗണേശന് കഴിക്കുന്ന വേഗത്തോടൊപ്പമെത്താന്‍ അവര്‍ക്കായില്ല.
ഗണേശന് ഇടക്കിടെ വൈശ്രവണനോട് പരാതിപ്പെട്ടുകൊണ്ടിരുന്നു. എനിക്ക് വയറുനിറച്ച് ആഹാരംതരാമെന്നു പറഞ്ഞല്ലേ എന്നെ വിളിച്ചുകൊണ്ടുവന്നത്. എന്നിട്ടിപ്പോള്‍ എന്നെ പട്ടിണിക്കിടാനാണോ പരിപാടി. ഇതെന്താ എന്നെയും ശ്രീപരമേശ്വര കുടുംബത്തേയും അപമാനിക്കാനായിരുന്നോ വൈശ്രവണന്റെ പരിപാടി. അങ്ങനെയെങ്കില്‍ കനത്ത ശിക്ഷതന്നെ നല്‍കും. ഓര്മയിരിക്കട്ടെ. എനിക്കുള്ള ആഹാരം വേഗം തരൂ.
വൈശ്രവണന് ഇടക്കിടെ വിളമ്പുകാരോട് വേഗം കൂട്ടാന്‍ ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വിളമ്പുകാര്‍ തളര്‍ന്നു. അവര്‍ പതുക്കെ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. പലരും ആ പ്രദേശത്തുനിന്നുതന്നെ ഓടിരക്ഷപ്പെട്ടു.
വിളമ്പിന് വേഗം കുറഞ്ഞപ്പോള്‍ ശ്രീഗണേശന് പതുക്കെ പാചകപ്പുരയിലേക്ക് കടന്നുചെന്നു. ഓരോ പാത്രത്തിലേയും വിഭവങ്ങള്‍ ഒരുമിച്ച് വയറ്റിലാക്കാന്‍ തുടങ്ങി. കണ്ടവരെല്ലാം ഭയപ്പെട്ടു. ഇനി എന്തു ചെയ്യും. നിമിഷങ്ങള്‍കൊണ്ട് പാത്രങ്ങളെല്ലാം കാലിയായി. എല്ലാം നക്കിത്തുടച്ചതുപോലെ ഇനിയും ആഹാരമൊന്നും ബാക്കിയില്ല.
പാചകം ചെയ്യാന്‍ ബാക്കിയുള്ള ആഹാരവസ്തുക്കളും ഗണേശന് അകത്താക്കി. ഇനി വാര്‍പ്പുകളും ചെമ്പുകളും കുട്ടകങ്ങളും മാത്രമേ ബാക്കിയുള്ളൂ എന്ന അവസ്ഥയായി.
വൈശ്രവണാ, എന്നെ ക്ഷണിച്ചുവരുത്തി പട്ടിണിക്കിടാനായിരുന്നോ നിന്റെ പരിപാടി എന്ന് ഇടക്കിടെ ആവര്‍ത്തിച്ചുള്ള അന്വേഷണ ശബ്ദം മാത്രം അന്തരീക്ഷം മുഖരിതമാക്കി.
വാര്‍പ്പുകളും കുട്ടകങ്ങളും പലതും ഗണേശന് അകത്താക്കി. എല്ലാം കാലിയായി. വൈശ്രവണന് ഒരുവിധം പുറത്തുകടന്നപ്പോള്‍ എന്നെ പട്ടിണിക്കിടുകയാണോ എന്ന പരിഭവം കോപമായി മാറി. എനിക്കെന്തുണ്ട് ബാക്കി എന്ന അന്വേഷണം നോട്ടത്തില്‍ കാണാം.
ഇനി മറ്റു മാര്‍ഗങ്ങളില്ലാതെ വൈശ്രവണന് ഓടിച്ചെന്ന് ശിവന്റടുത്ത് പരാതിയും പരിഭവവും അറിയിച്ചു. വിഷമങ്ങള്‍ വിവരിച്ചു.
എന്താണെന്നന്വേഷിക്കാം എന്ന് ശിവന് മറുപടി പറയുമ്പോഴേക്കും ശ്രീഗണേശനും വൈശ്രവണനു പിന്നാലെ ഓടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: