ആത്മാവ് എല്ലാറ്റിനേക്കാളും സൂക്ഷ്മവും അതീതവുമായതിനാല് അത് ഗുണങ്ങള്‍ക്കെല്ലാം അപ്പുറമാണെന്ന് വിശദീകരിക്കുന്നു-
അശബ്ദ സ്പര്‍ശമരൂപമവ്യയം
തഥാരസം നിത്യമഗന്ധവച്ചയത്
അനാദ്യനന്തം മഹതഃ പരം ധ്രുവം
നിചായ്യ തന്മൃത്യുമുഖാത് പ്രമുച്യതേ
ആത്മാവ് ശബ്ദമില്ലാത്തതും സ്പര്‍ശമില്ലാത്തതും രൂപമില്ലാത്തതും നാശമില്ലാത്തതും രസമില്ലാത്തതും നിത്യവും ഗന്ധമില്ലാത്തതും ആദിയില്ലാത്തതും അന്തമില്ലാത്തതും മഹതത്ത്വത്തില്നിന്ന് പരമമായതും യാതൊരു മാറ്റമില്ലാത്തതും ആകുന്നുവെന്ന് അറിയുന്നയാള്‍ മരണത്തിന്റെ വായില്‍നിന്ന് രക്ഷപ്പെടുന്നു. എല്ലാറ്റിനും കാരണമായ ആത്മാവില്‍ ഗുണങ്ങളൊന്നും തന്നെയില്ല. ഇന്ദ്രിയ വിഷയങ്ങളായ ശബ്ദ, സ്പര്‍ശ, രസ, രൂപ, ഗന്ധങ്ങള്‍ക്ക് അതീതമാണ് ആത്മാവ്. അതുകൊണ്ടുതന്നെ ആത്മാവിനെ ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയാന്‍ കഴിയില്ല. ഇന്ദ്രിയ വിഷയങ്ങള്‍ ഉണ്ടെങ്കിലല്ലേ അവിടെ ഇന്ദ്രിയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ബുദ്ധിക്കും മഹത്വത്തിനുമുള്പ്പെടെ സര്‍വ്വകാരണമായതിനാല്‍ ആത്മാവിന് ആദിയോ അന്തമോ ഇല്ല. ഗുണമില്ലാത്തതിനാല്‍ ക്ഷയമോ വൃദ്ധിയോ ഇല്ല. എല്ലാറ്റിന്റേയും കാരണമായതിനാല്‍ അത് കാര്യം അല്ല. കാര്യമല്ലാത്തതിനാല്‍ നിത്യന്. അതുകൊണ്ടുതന്നെ അനന്തം.
നിര്ബോധസ്വരൂപമായതിനാല് മഹതത്വത്തിന് അപ്പുറവുമാണ്. സര്ഭൂതങ്ങളുടേയും ആത്മാവായതിനാല് സര്‍വ്വസാക്ഷിയാണ്. ഇതിനെ ‘കൂടസ്ഥനിത്യം’ എന്നാണ് ധ്രുവം എന്ന വാക്കുകൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരിക്കലും മാറ്റമില്ലാതിരിക്കുന്നത് എന്നര്‍ത്ഥം.
വളരെയേറെ സൂക്ഷ്മവും നിത്യബോധസ്വരൂപവും സര്‍വ്വ അന്തര്യാമിയുമായ കൂടസ്ഥനിത്യനാണ് താന്‍ എന്ന് സാക്ഷാത്കരിച്ചയാള്‍ക്ക് ഒരിക്കലും അറിവില്ലായ്മ ഉണ്ടാകില്ല. കാമകര്മ്മങ്ങളും അതേ തുടര്‍ന്നുള്ള മൃത്യവും ഇദ്ദേഹത്തെ ബാധിക്കില്ല. ആത്മജ്ഞാനിക്ക് മരണമില്ല.
അറിവില്ലായ്മകൊണ്ട് താന്‍ ഈ ദേഹമാണെന്ന് കരുതുന്നവര്‍ക്ക് മരണത്തെ നേരിടേണ്ടിവരും. താന്‍ ആത്മസ്വരൂപനെന്ന് തിരിച്ചറിഞ്ഞ് അനുഭവമായവര്ക്ക് ‘മരണമില്ലെന്ന്’ മരണത്തിന്റെ ദേവനായ മൃത്യുഭഗവാന് തന്നെ ഉറപ്പ് നല്കുന്നു. ഏതുവിധത്തിലായാലും ബ്രഹ്മജ്ഞാനം നേടുക എന്ന് എല്ലാവരുടേയും ഒഴിവാക്കാന്‍ പറ്റാത്ത ആവശ്യവും കര്‍ത്തവ്യവുമാണെന്ന് അറിയണം.
അടുത്ത മന്ത്രത്തോടെ ആദ്യ അദ്ധ്യായത്തിലെ മൂന്നാം വല്ലി സമാപിക്കുന്നു. ഇത്രയും പറഞ്ഞതിന്റെ ഫലശ്രുതിയെ ഇവിടെ കാണാം.
യമധര്മ്മദേവന് നചികേതസ്സിന് ഉപദേശിച്ച സനാതനമായ ഈ അറിവിനെ കേള്‍ക്കുകയോ പറയുകയോ ചെയ്യുന്ന ബുദ്ധിമാന്മാര് ബ്രഹ്മലോകത്തില്‍ പൂജ്യരായിത്തീരുന്നു. വിവേകമുള്ളവര്‍ ഈ അറിവിനെ ശ്രദ്ധയോടെ ഗുരുവില്‍നിന്ന് കേട്ട് മനസ്സിലാക്കി അറിവിനെ തേടണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഉപദേശിച്ചുകൊടുക്കണം. അപ്പോള്‍ അവര്‍ക്കും ആത്മസാക്ഷാത്കാരമായി. ബ്രഹ്മജ്ഞാനത്താല്‍ ബ്രഹ്മസ്വരൂപരായി ബ്രഹ്മലോകത്ത് ഉപാസ്യരായിത്തീരും.
അതീവരഹസ്യമായ ഈ ചരിതത്തെ ആരാണോ പരിശുദ്ധിയോടെ ആളുകള്‍ ഇരിക്കുന്ന സഭയില്‍വച്ച് ബ്രാഹ്മണരേയോ, ശ്രാദ്ധസമയത്ത് പിതൃക്കളുടെ ശ്രാദ്ധത്തില്‍ ഏര്പ്പെട്ടിരിക്കുന്നവരേയോ വായിച്ച് അര്‍ത്ഥം പറഞ്ഞുകേള്‍പ്പിച്ചാല്‍ അത് അനന്തമായ ഫലത്തെ നല്‍കും.
മരിച്ചുപോയവരുടെ ശാന്തിക്കായി ചെയ്യുന്ന ശ്രാദ്ധ സമയത്ത് യമന്‍ പരലോകത്തില്വച്ച് നചികേതസ്സിന് ഉപദേശിച്ചതായ ഈ ആത്മമാഹാത്മ്യം കേള്‍ക്കുന്നതും പറയുന്നതും ഉത്തമവും യുക്തവുമാണ്. ബ്രഹ്മസംസദി എന്നതിന് അറിവുള്ളവരുടെ സഭ, ബ്രഹ്മത്തെപ്പറ്റി വാദം നടത്തുന്നവരുടെ സദസ്സ്, ബ്രാഹ്മണരുടെ സഭ എന്നൊക്കെ അര്‍ത്ഥം എടുക്കാം. ബ്രഹ്മത്തെ അറിഞ്ഞവനാണ് ബ്രാഹ്മണന് അവരെയാണ് ബ്രഹ്മസംസദി എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ആത്മജ്ഞാന സ്മരണ അനന്തമായ ഫലത്തെ തരുന്നു. അദ്ധ്യായത്തിന്റെ ഒടുക്കത്തെ സൂചിപ്പിക്കാനാണ്. ‘തദാനന്ത്യായ കല്പതേ’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: