2017 ഡിസംബര്‍ 11 നു വൈകിട്ട് 8.30 ന് (ഇന്ത്യന്‍ സമയം) ബിബിസി ഒരു പ്രധാന വാര്‍ത്ത സംപ്രേഷണം ചെയ്തു. ചൈനയിലെ സൂക്ഷ്മനിരീക്ഷണ സംവിധാനമാണ് വിഷയം. ഓരോ വ്യക്തിയുടെയും സര്‍വപ്രവൃത്തികളും സര്‍ക്കാരിന്റ നിരീക്ഷണത്തിലാണ്. ഇതിനായി 30 ലക്ഷം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരത്തിലൂടെ സഞ്ചരിക്കുന്ന ഓരോ വാഹനവും വ്യക്തിയും ക്യാമറയുടെ നോട്ടത്തിലാണ്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിലേക്കാണ് ക്യാമറ നോക്കുന്നത്. വ്യക്തികളുടെ മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്വെയര് ഡാറ്റാബേസ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ഓഫീസുകളും നിരീക്ഷണത്തിലാണ്. റെയില്വേസ്റ്റേഷന്, ബസ്സ്റ്റാന്‍ഡ്, എയര്‍പോര്‍ട്ട്, തുറമുഖം എല്ലാം കവര്‍ ചെയ്യുന്നു. മദ്യശാലകള്‍, സിനിമാ തിേയറ്റര്‍, വേശ്യാലയങ്ങള്‍, സെമിനാര്‍ ഹാളുകള്‍, കളി സ്ഥലങ്ങള്‍, നീന്തല്‍ കുളങ്ങള്‍ അങ്ങനെ എല്ലാം നിരീക്ഷണത്തിലാണ്. ബിബിസി ലേഖകനെ കഴിഞ്ഞ ഒരു വാരത്തെ എല്ലാ വിവരങ്ങളും എടുത്തുകാണിച്ചു കൊടുത്തു. മൊബൈല്‍ ഉപയോഗിക്കുന്നവരെ ജിപിഎസ് ഉപയോഗിച്ച് പിന്തുടരും. ഒരാള്‍ എവിടെയെല്ലാം പോയി, ആരെ എല്ലാം കണ്ടു, എല്ലാം അറിയാം.
എല്ലാ ഫോണ്‍കോളുകളും ശേഖരിക്കുന്നു. സോഷ്യല്‍ മീഡിയയിലെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്നു. ഒരാള്‍ ആരൊക്കെയായി ബന്ധപ്പെടുന്നുവെന്ന് വ്യക്തമായി കണ്ടുപിടിക്കാം. ഭാരതത്തില്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍പോലും സ്വകാര്യതയുടെ ധ്വംസനമാണെന്ന് അലമുറയിടുന്ന ബുദ്ധിജീവികള്‍ ഇതേക്കുറിച്ച് എന്തു പറയുന്നു? ചൈനീസ് സര്‍ക്കാര്‍ പരസ്യമായും അഭിമാനത്തോടും കൂടിയാണ് ഈ വിഷയം അറിയിക്കുന്നത്.
അഴിമതിക്കാരെയും രാജ്യദ്രോഹികളെയും പിടിക്കുകയാണ് ലക്ഷ്യം. അഴിമതിക്കാര്‍ക്ക് വധശിക്ഷയാണ് ലഭിക്കുന്നത്. പകല്മാന്യന്മാരായ രാഷ്ട്രീയക്കാരും തീവ്രവാദികളും കുടുങ്ങിയിട്ടുണ്ട്. വേശ്യാലയങ്ങളും മദ്യശാലകളും സന്ദര്‍ശിക്കുന്ന വിദേശീയരെ കുടുക്കാനും ഈ സംവിധാനം ഉപയോഗിക്കുന്നു. മന്മോഹന് സിങ്ങിന്റെ കാലത്ത് ബിഎസ്എന്‍എല്‍ ഏറ്റവും കൂടുതല്‍ സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങിയത് ചൈനയില്‍ നിന്നാണ്. ഹുവേയ് പോലുള്ള ചൈനീസ് കമ്പനികളുടെ ഉത്പന്നങ്ങളും കാളിപ്പാട്ടങ്ങളും ഉപയോഗിക്കുന്നവര്‍ ഒന്ന് ഓര്‍ക്കുക. ചൈനയില്‍ ഇരുന്നു വല്യേട്ടന് എല്ലാം കാണുന്നുണ്ട്.
കെ.കെ. അരവിന്ദ്,
എറണാകുളം
ആലപ്പുഴയ്ക്ക് അഭിനന്ദനങ്ങള്‍
മലയാളികള്‍ക്കേവര്‍ക്കും അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് ആലപ്പുഴ നഗരം കൈവരിച്ചിരിക്കുന്നത്. യുഎന്‍ ഏജന്‍സിയായ യുണൈറ്റഡ് നേഷന്‍ എന്വയേണ്മെന്റ് പ്രോഗ്രാം, അഞ്ച് ലോകോത്തര ശുചിത്വനഗരങ്ങളിലൊന്നായി ആലപ്പുഴയെ തെരഞ്ഞെടുത്തിരിക്കുകയാണ്. ജപ്പാനിലെ ഒസാക്ക, മലേഷ്യയിലെ പെനാങ്, സ്ലോവേന്യയിലെ ജൂബിള്ജന, കൊളംബിയയിലെ കജിയ എന്നിവയാണ് മറ്റ് നാല് നഗരങ്ങള്‍.
2014-ല്‍ തുടങ്ങിവച്ച വികേന്ദ്രീകൃത മാലിന്യ സംസ്കരണ പരിപാടിയാണ് ആലപ്പുഴയ്ക്ക് ഈ പദവി കൈവരിക്കാന്‍ സഹായകമായത്. മാലിന്യം തീരാശാപമായിരുന്ന ആലപ്പുഴയെ രക്ഷിക്കാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഈ പദ്ധതി തുടങ്ങിവച്ചത്. ആലപ്പുഴയിലെ ജനങ്ങള്‍ക്കും നഗരസഭയ്ക്കും തോമസ് ഐസക്കിനും അഭിനന്ദനങ്ങള്‍.
ഡോ.ജോണ്‍ ജോര്‍ജ് ടി.
അമല മെഡിക്കല്‍ കോളജ്, തൃശൂര്‍
ചാന്ദ്ര സംവത്സരവും നാക്ഷത്ര സംവത്സരവും
ഗ്രിഗോറിയന്‍ (ഇംഗ്ലീഷ്) കലണ്ടറിന്റെയും കൊല്ലവര്ഷ കാലഗണനയുടെയും അടിസ്ഥാനത്തില്‍ 365 ദിസങ്ങളടങ്ങുന്ന ഒരു വര്‍ഷക്കാലയളവില്‍ നിന്നും, 27 നക്ഷത്ര ദിവസങ്ങളെ 12 മാസ കാലയളവുകൊണ്ട് ഗുണിച്ചുവയ്ക്കുന്ന 324 ദിവസങ്ങളെ കിഴിച്ചാല്‍ ലഭിക്കുന്ന 41 ദിവസങ്ങളടങ്ങുന്ന കാലയളവിനെയാണ് ഒരു മണ്ഡലക്കാലമെന്ന് ആചാര്യശ്രീ രാജേഷ് അദ്ദേഹത്തിന്റെ കത്തിലൂടെ (ജന്മഭൂമി 13/12/2017) വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നു. 324 ദിവസങ്ങളടങ്ങുന്ന കാലയളവിനെ നാക്ഷത്ര സംവത്സരം എന്നാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം വിവരിക്കുകയുണ്ടായി.
എന്നാല്‍ ചില മാസങ്ങളില്‍ 27 ദിവസങ്ങള്‍ക്കു പകരം 28 ദിവസങ്ങളടങ്ങുന്ന നാക്ഷത്ര വൃത്തവും ഉണ്ടെന്ന് വിനയത്തോടെ ഞാന്‍ അറിയിക്കട്ടെ. 1193 കൊല്ലവര്‍ഷത്തിലെ തുലാം-വൃശ്ചികം, മകരം-കുംഭം, മേടം-ഇടവം, മിഥുനം-കര്‍ക്കടകം എന്നീ നക്ഷത്ര മാസങ്ങള്‍ക്ക് 27 ദിവസങ്ങള്‍ അല്ല, 28 ദിവസങ്ങള്‍ വീതമാണുള്ളത്. അതായത് 1193 ലെ നാക്ഷത്ര സംവത്സരത്തിന് 324 ദിവസങ്ങളല്ല 328 ദിവസങ്ങളടങ്ങിയിട്ടുണ്ട്. 1192 കര്‍ക്കടം 28 മുതല്‍ 1193 ചിങ്ങം 24 വരെയുള്ള നാക്ഷത്ര വൃത്തത്തിലും 28 ദിവസങ്ങളടങ്ങിയിട്ടുണ്ട്.
ഇംഗ്ലീഷ്, കൊല്ലവര്‍ഷം, ഭാരത ശകവര്‍ഷം എന്നീ കാലഗണനയുടെ 365 ദിവസങ്ങളടങ്ങുന്ന വൃത്തം നാക്ഷത്ര വൃത്തത്തിനില്ലാത്തതിന്റെ കാരണം, സൂര്യോദയം മുതല്‍ ഏഴു നാഴിക ഒരു നക്ഷത്ര കാലം നിലനില്ക്കുന്നുവെന്ന നാക്ഷത്ര വൃത്തഗണനയാണ്. അതുകൊണ്ട് 27ഃ12 എന്ന രീതി നാക്ഷത്ര സംവത്സരത്തിനു ഉതകുകയില്ലായെന്ന് വിനയത്തോടെ അറിയിക്കുന്നു.
വാ. ലക്ഷ്മണ പ്രഭു,
എറണാകുളം
ട്രെയിനുകള്‍ വൈകിപ്പിക്കുന്നത് ദേശവിരുദ്ധം
‘ട്രെയിനുകള്‍ ൈവകാന് കാരണം പഴയ ക്രോസിങ് സമ്പ്രദായം’ എന്ന വാര്‍ത്തയാണ് ഈ കത്തിനാധാരം. മാസങ്ങള്‍ക്കു മുമ്പേ സംസ്ഥാനത്തെ ട്രെയിന്‍ സമയം കൃത്യമല്ലാതായിത്തുടങ്ങിയിരുന്നു. അന്നേ ഞാന്‍ സംശയിച്ചതുമായിരുന്നു- കേന്ദ്രവിരുദ്ധരും ദേശീയതാവിരോധികളും രാജ്യദ്രോഹികളുമായ ഒരുപിടി ഉദ്യോഗസ്ഥ മേധാവികളുടെ ഇമ്മാതിരി വഷളന്‍ കളികള്‍.
കേന്ദ്രത്തില്‍, മുന്‍പ് ബിജെപി സര്‍ക്കാരിന്റെ കാലത്ത് കാര്യക്ഷമമായും സമയനിഷ്ഠയോടെയും പ്രവര്‍ത്തിച്ചിരുന്ന റെയില്‍വേ ഏറെ പ്രശംസിക്കെപ്പട്ടിരുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ ബിെജപിയോട് അസഹിഷ്ണുതയുള്ള ചിലര്‍ ഈ സംസ്ഥാനത്ത് റെയില്‍വേ ബോര്‍ഡില്‍ കയറിപ്പറ്റി, അവരാലാകും വിധം ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തി, കേന്ദ്രത്തെ വെറുതെ പഴികേള്‍പ്പിക്കാന്‍ വേണ്ടിയുള്ള നീചവും നിന്ദ്യവുമായ പാഴ്വേലകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇക്കാര്യം അടിയന്തരമായി റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. ഈ ദുരിതങ്ങള്‍ക്ക് പെട്ടെന്നുതന്നെ പരിഹാരം കണ്ടെത്തണം. ഈ രാജ്യദ്രോഹികളുടെ മുഷ്ക്കിനെ എത്രയും പെട്ടെന്ന് ചെറുത്ത് തോല്‍പ്പിച്ചേ പറ്റൂ. സാധാരണ ജനങ്ങള്‍ക്ക് സത്യാവസ്ഥ ബോധ്യപ്പെടണം. ഈ രാജ്യദ്രോഹികളുടെ കൈകളില്‍ ഇനിയും നമ്മുടെ രാജ്യം എത്തിപ്പെടരുത്.
വാസുദേവ (നടന്, സാഹിത്യകാരന്)
നെല്ലായി, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: