ന്യൂദല്‍ഹി: പാക്കിസ്ഥാന് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ റിട്ട. നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കുന്നതിന് അമ്മയ്ക്കും ഭാര്യയ്ക്കും വിസ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നെന്ന് പാക്കിസ്ഥാന്. ഇതിന് മാനുഷിക പരിഗണനയാണ് കണക്കിലെടുക്കുന്നതെന്നും പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ ട്വിറ്ററില്‍ കുറിച്ചു.
ഈ മാസം 25ന് അമ്മയെയും ഭാര്യയെയും കുല്‍ഭൂഷണെ കാണാന്‍ അനുവദിക്കാമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായുള്ള ചര്‍ച്ചയില്‍ പാക്കിസ്ഥാന് അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് പ്രതികരണമുണ്ടായില്ല. ഇക്കാര്യത്തെക്കുറിച്ച് ഇന്ത്യ വീണ്ടും പാക് നിലപാട് ആരാഞ്ഞെങ്കിലും മറുപടി നല്‍കിയില്ല.
കഴിഞ്ഞ 13ന് കൂല്ഭൂഷണുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും നിരസിച്ചു. കുല്‍ഭൂഷണിന്റെ അമ്മയെയും ഭാര്യയെയും അവിടെ ആരും ചോദ്യം ചെയ്യാനോ, ശല്യം ചെയ്യാനോ പാടില്ലെന്നും, സുരക്ഷ പാക് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കേന്ദ്ര വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ആവശ്യപ്പെട്ടു.
2016 മാര്‍ച്ചിലാണ് കുല്‍ഭൂഷണിനെ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപടെലിനെത്തുടര്‍ന്ന് അവര്‍ ശിക്ഷ നടപ്പാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: