ആലപ്പുഴ: ഓഖി ചുഴലിക്കൊടുങ്കാറ്റിനു ശേഷം മത്സ്യദൗര്‍ലഭ്യം തുടരുന്നു, മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. ചെറുമീനുകള്‍ പോലും കിട്ടുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. നൂറോളം പേര് പണിയെടുക്കുന്ന ലൈലന്‍ഡ്, അമ്പതോളം പേര്‍ക്ക് കയറാവുന്ന വീഞ്ച്, പത്തിനു താഴെ പേര് പണിയെടുക്കുന്ന ഡിസ്കോ, നീട്ടു വല തുടങ്ങിയ ഇനത്തില്‍പ്പെട്ട വള്ളങ്ങളാണ് ആലപ്പുഴ ജില്ലയുടെ തീരങ്ങളില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നത്. ഓഖിക്കു ശേഷം ലൈലന്‍ഡ് ഒഴിച്ചുള്ള ചെറുവള്ളങ്ങള്‍ കടലിലിറക്കുന്നുണ്ട്.
വലിയ വള്ളങ്ങള്‍ കണ്ടാല്‍ തീരദേശ പോലീസ് കടലില്‍ നിന്ന് തിരിച്ചയയ്ക്കും. ഒരാഴ്ചയായി നൂറുകണക്കിനു വള്ളങ്ങള്‍ പോകുന്നെങ്കിലും അപൂര്‍വം ചില വള്ളങ്ങള്‍ക്ക് കുറഞ്ഞ അളവില്‍ മത്സ്യം ലഭിച്ചതൊഴിച്ചാല്‍ മറ്റുള്ളവര്‍ വെറും കൈയോടെ മടങ്ങുന്നു. ഒരു വള്ളം മീന്‍പിടിച്ച് തിരികെയെത്തുമ്പോള്‍ 5,000 രൂപ ഇന്ധന ചെലവു വരും. വലിയ വള്ളങ്ങളോ, ബോട്ടുകളോ ആണെങ്കില്‍ ഇന്ധന ചെലവു മാത്രം 25,000 രൂപയാകും. കടലില്‍ പോയി ഒന്നും കിട്ടാതായതോടെ വന്‍ കടക്കെണിയിലാകുന്നു വള്ളമുടമകള്‍.
സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം അപര്യാപ്തമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. റേഷന്‍ കട വഴി 15 കിലോ അരിയും, 2,000 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അടിയന്തര ധനസഹായം 5,000 രൂപയെങ്കിലുമാക്കി ഉയര്‍ത്തണമെന്നും ആവശ്യം.
ഇവിടത്തെ മത്സ്യബന്ധന തൊഴിലാളികള്‍ വറുതിയില്‍ കഴിയുമ്പോള്‍ ഇതരസംസ്ഥാന ലോബിക്ക് ചാകരക്കാലം. തമിഴ്നാട്, ഗോവ, മഹാരാഷട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരള വിപണിയില്‍ മത്സ്യമെത്തുന്നത്. മത്സ്യത്തിന്റെ വിലയും വര്‍ധിച്ചു. കിലോക്ക് 140 രൂപ വിലയുണ്ടായിരുന്ന ചൂരക്ക് 220 രൂപയായി. 180 രൂപയായിരുന്ന സ്രാവിന് 300 രൂപ. 250 രൂപയുണ്ടായിരുന്ന ചെമ്മീന്‍ 400 രൂപ. മത്തിയുള്പ്പടെയുള്ള ചെറുമീനുകള്‍ക്കും വില ഇരട്ടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: