അറ്റ്ലാന്റ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ അറ്റ്ലാന്റയിലെ ഹാര്‍ട്ട്സ്ഫീല്‍ഡ് – ജാക്ക്സണ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈദ്യുതി തകരാറ് മൂലം 1200 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ഞായറാഴ്ച അര്‍ധരാത്രിയോടെ വൈദ്യുതി വിതരണം നിലച്ചു. സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വന്നു.
ജോര്‍ജിയന്‍ പവര്മാനേജ് വിദഗ്ധര്‍ 11 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ഇന്നലെയാണ് വൈദ്യുതി പുന:സ്ഥാപിച്ചത്. അപ്രതീക്ഷിത വൈദ്യുതി തകരാര്‍ യാത്രക്കാരെ വലച്ചു. പല അന്താരാഷ്ട്ര വിമാനങ്ങളും വഴി തിരിച്ചുവിട്ടു. എയര്‍പോര്‍ട്ടിലെത്തിയ വിമാനങ്ങള്‍ അതേ പോയിന്റില്‍ വൈദ്യുതി പുന:സ്ഥാപിക്കുന്നതു വരെ നിര്‍ത്തിയിട്ടു. യാത്രക്കാരും ഇത്രയും സമയം വിമാനത്തില്‍ തന്നെ ചെലവഴിക്കുകയാണുണ്ടായത്. വിമാനത്താവളം പൂര്‍ണ്ണമായും ഇരുട്ടിലായതിനാല്‍ യാത്രക്കാര്‍ക്ക് സ്വന്തം മൊബൈലില്‍ നിന്നുള്ള വെളിച്ചം മാത്രമാണുണ്ടായത്.
വീല്‍ ചെയര്‍ യാത്രക്കാരെയാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. ഇവര്‍ക്ക് ലിഫ്റ്റിനും എസ്കലേറ്ററിനും പകരം സ്റ്റെപ്പുകള്‍ തന്നെ ഉപയോഗിക്കേണ്ടതായി വന്നു. ഇലക്ട്രോണിക് സംവിധാനങ്ങള്‍ക്കുണ്ടായ തകരാറാണ് വൈദ്യുതി നിലയ്ക്കാന്‍ കാരണം.
അതേസമയം ഇത്തരത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് അപൂര്‍വ്വമാണെന്ന് ജോര്‍ജിയന്‍ പവര്‍ മാനേജ് അറിയിച്ചു.
ഇതുമൂലം ഞായറാഴ്ച 900 വിമാനങ്ങളും ഇന്നലെ 300 വിമാന സര്‍വ്വീസുകളുമാണ് റദ്ദാക്കിയതെന്ന് ട്രാക്കിങ് സര്‍വ്വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്നത്തോടെ അറ്റ്ലാന്റയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും സാധാരണ ഗതിയിലാവുമെന്നും, യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്നും അമേരിക്കന്‍ എയര്‍ലൈന്‍സ് എക്സിക്യൂട്ടീവ് റോബര്‍ട് മന് അറിയിച്ചു. ക്രിസ്തുമസ് പുതുവത്സര തിരക്കുകള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വിമാനത്താവളത്തില്‍ വൈദ്യുതി തകരാര്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: