തൃശൂര്‍: ലോക യൂത്ത് ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയ്ക്കു വെള്ളിയും നിഹാല്‍ സരിന് സ്വര്‍ണവും. അഹമ്മദാബാദിലെ കര്‍ണാവതി ക്ലബില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ മൂന്നാം ബോര്‍ഡില്‍ ഏഴു ഗെയിമുകളില്‍ നിന്ന് 5.5 പോയിന്റ് നേടിയാണ് നിഹാല്‍ സ്വര്‍ണമണിഞ്ഞത്. സഹതാരം പി.ഇനിയന് നാലാം ബോര്‍ഡിലും സ്വര്‍ണമണിഞ്ഞു. ഇരുവരുടെയും മികവില്‍ 13 പോയിന്റുമായി ഇന്ത്യന്‍ ടീം വെള്ളി നേടി.
14 പോയിന്റുമായി റഷ്യക്കാണ് കിരീടം. നിഹാല്‍ സരിന്, ആര്യന് ചോപ്ര, പ്രഗ്നാനന്ദ, പി.ഇനിയന്, വൈശാലി എന്നിവരടങ്ങുന്ന സംഘമാണ് ‘ഇന്ത്യ ഗ്രീന്‍’ എന്ന പേരില്‍ ചാംപ്യന്‍ഷിപ്പിനിറങ്ങിയത്. മൂന്ന്, നാല് ബോര്‍ഡുകളില്‍ കളിച്ച നിഹാലും ഇനിയനുമായിരുന്നു ഇന്ത്യയുടെ പോരാളികള്‍. കളിച്ച ഏഴു ഗെയിമുകളിലൊന്നില്‍ പോലും നിഹാലിനു തോല്‍വി നേരിട്ടില്ല. നിര്‍ണായക മത്സരങ്ങളില്‍ വ്യക്തിഗത ജയം നേടി ഇനിയനും നിഹാലും ടീമിനെ തോളിലേറ്റി. ചാംമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തോടെ നിഹാലിന്റെ ലൈവ് റേറ്റിങ് 2524 ആയി ഉയര്‍ന്നു. തൃശൂര്‍ ദേവമാത സി.എം.ഐ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയാണ് നിഹാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: